2016, ഫെബ്രുവരി 21, ഞായറാഴ്‌ച

എതിരു പോക്ക്

എന്റെ വീടിന്റെ കിഴക്കു വശത്ത് ഒരു വലിയ കുളം ഉണ്ട്. കുളത്തിന്റെ അടുത്ത് തന്നെ ചുടല പറമ്പും ഉണ്ട്. ചുടല എന്ന് പറയുമ്പോൾ പണ്ടെങ്ങാനോ ശവങ്ങൾ ദഹിപ്പിച്ചിരിക്കാം എന്നേയുള്ളൂ.. വീടിന്റെ പടിഞ്ഞാറ് ഭാഗത്താണ് ക്ഷേത്രം. അതങ്ങ് കുറെ ദൂരെ തന്നെയാണ്. എങ്കിലും ഈ ചുടലയ്ക്കും കുളത്തിനും ക്ഷേത്രത്തിനും ഇടയിൽ ഒരു നേർ രേഖയുണ്ട്. ആ നേർ രേഖയുടെ ഇടയ്ക്ക് വീടുകളോ കെട്ടിടങ്ങളോ ഒന്നും തന്നെ  ഉണ്ടായിരുന്നില്ല. കാരണം രാത്രികാലങ്ങളിൽ മരിച്ചവരുടെ ആത്മാക്കൾ ചുടലയിൽ നിന്നും എണീറ്റ്‌ കുളത്തിലിറങ്ങി  ശുദ്ധി വരുത്തി ക്ഷേത്ര ദർശനം നടത്താറുണ്ടായിരുന്നു. അവരുടെ സഞ്ചാര പഥത്തിൽ ഗർഭിണികൾ വന്നാൽ, ഗർഭം അലസി പോവും. ആർത്തകാലത്ത് സ്ത്രീകളും ചെന്ന് പെട്ടു പോവരുത്. കുട്ടികളും വളരെ ശ്രദ്ധിക്കണം. കാരണം കുട്ടികളുടെ നിഷ്ക്കളങ്ക മനസ്സിന് ആത്മാക്കളെ കാണാൻ കഴിയും. എന്റെ വീടിന്റെ മുറ്റത്ത് കൂടിയാണ് ആ എതിരു പോക്കിന്റെ രേഖ കടന്നു പോവുന്നത്. അതിനാൽ രാത്രിയായാൽ ഞങ്ങൾ കുട്ടികൾ ആരും മുറ്റത്തിറങ്ങാറില്ല.
പണ്ടൊരിക്കൽ ഒരു ഉമ്മയും മകളും കുളത്തിൽ കുളിച്ചു കൊണ്ടിരിക്കുകയായിരുന്നു. കുളത്തിന്റെ മദ്ധ്യത്തിൽ നിന്നും പെട്ടെന്ന് സ്വർണ്ണവും, വൈരങ്ങളും, രത്നങ്ങളും എല്ലാം പൊന്തി വരുന്നത് അവർ കണ്ടു. മകൾ അതെടുക്കാൻ കുളത്തിന്റെ നടുവിലേക്ക് നീന്തി. ഉമ്മ തടയാൻ ശ്രമിച്ചെങ്കിലും അവൾ കേട്ടില്ല. ഉമ്മ അത്തരം കാഴ്ചകൾ നിരവധി കണ്ടതാണ്. കുളത്തിന്റെ അടിയിൽ വലിയ നിധി ശേഖരം ഉണ്ടെന്ന് അവർക്കും പഴമക്കർക്കും എല്ലാം നന്നായി അറിയാമായിരുന്നു. മകൾ കുളത്തിന് നടുവിൽ എത്തിയതും ഒരു കൈ ഉയർന്നു പൊങ്ങി മകളെയും കൊണ്ട് ആ കൈ താഴ്ന്നു പോയി. മകളെ രക്ഷിക്കാൻ ഉമ്മയും കുളത്തിന്റെ നടുവിലേക്ക് നീങ്ങി. ഒരുവിധം ഇരുവരും കരയണഞ്ഞു. ഒരാഴച്ചയോളം ഉമ്മയ്ക്കും മകൾക്കും ചിത്ത ഭ്രമം അനുഭവപ്പെട്ടു.ആ സംഭവം നടന്ന നാൾ വരുമ്പോൾ എല്ലാ വർഷവും അവർ ഇരുവർക്കും ഒരാഴ്ച നീണ്ടു നിൽക്കുന്ന മാനസിക വിഭ്രാന്തി ഉണ്ടാവാറുണ്ടായിരുന്നു.
ഇങ്ങനെ പല കഥകളും ആ കുളത്തേക്കുറിച്ചും എതിരുപോക്കിനെ കുറിച്ചും കുഞ്ഞു നാളിൽ കേട്ടിട്ടുണ്ട്. വീട്ടിലെ മുകളിലെ നിലയിൽ ആയിരുന്നു എന്റെ കിടത്തം. രാത്രിയിൽ മൂത്ര ശങ്ക വന്നാൽ ജനാല വഴി കാര്യം സാധിക്കും. അതാണ്‌ പതിവ്. കാരണം കുട്ടികൾ രാത്രി പുറത്തിറങ്ങി എതിരു പോക്കിൽ പെട്ടു പോവരുതല്ലോ.
ഒരിക്കൽ വീട്ടിൽ ഒരു ഉസ്താദും അത്താഴത്തിന് ഉണ്ടായിരുന്നു. ഉസ്താദ് ഉള്ള വിവരം എനിക്ക് അറിയില്ലായിരുന്നു. കോലായിൽ ഇരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഉസ്താദ്,
"എന്തായിത്? ഈ വേനൽ കാലത്തും മഴയോ? ഓടിന്റെ ചാലിൽ കൂടി മുറ്റത്ത് വെള്ളം വീഴുന്നല്ലോ"....
-----------------------------