2016, മാർച്ച് 19, ശനിയാഴ്‌ച

യമുനാ മാതാ കീ ജയ്‌ ...

ഏതാണ്ട് 500 വർഷങ്ങൾക്ക് ശേഷം മഹത് ഗുരു ശ്രീ ശ്രീ തിരുവടികളേക്കുറിച്ച് യമുനാ മൈദാനിയിൽ നടന്നേക്കാവുന്ന അനുസ്മരണ സമ്മേളനത്തിൽ നിന്ന്. 

'തിരുമേനിയുടെ ആദ്യ സംഗമം നടക്കുമ്പോൾ, യമുനാ ദേവിയും ഇതിലെ ഒഴുകുന്നുണ്ടായിരുന്നു . തിരുമേനിയുടെ യോഗ മഹാ സംഗമത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ നാനാ ദിക്കുകളിൽ നിന്നും ലക്ഷങ്ങൾ എത്തിയിരുന്നു. അധികാരി വർഗ്ഗം പല വഴിക്കും തിരുമേനിയെയും ഭക്തരെയും തടയാൻ ശ്രമിച്ചു. സർക്കാരിൽ ഒരു കൂട്ടർ കോടികണക്കിന് രൂപയുടെ പരിസ്ഥിതി നാശത്തിന്റെ കേസുമായി തടസ്സപ്പെടുത്താൻ വന്നു. രാഷ്ട്രപതി പരിപാടി ബഹിഷ്ക്കരിച്ചു. എന്നാൽ തിരുമേനിയുടെ അത്ഭുത സിദ്ധിയാൽ അതേ അതികാരി വർഗ്ഗം തന്നെ സൈന്യത്തെ അയച്ചു തിരുമേനിക്കും അനുയായികൾക്കും നദി കടന്നു നീങ്ങാനുള്ള പാലം പണിതു കൊടുത്തു. കാൽക്കൽ വീണു മാപ്പു പറഞ്ഞു.

പിന്നീടങ്ങോട്ട് എല്ലാ വർഷവും ഇന്നേ ദിവസം ആവുമ്പോഴേക്കും യമുനാമ്മയുടെ തീരം ഭക്ത ജനങ്ങളെ കൊണ്ട് നിറഞ്ഞു കൊണ്ടേയിരുന്നു. ഭക്തരുടെ എണ്ണം ലക്ഷങ്ങളിൽ നിന്ന് കോടികൾ ആയി ഉയർന്നപ്പോൾ യമുനാ മാതാ തന്നെ സ്വയം പിൻവാങ്ങി അതിവിശാലമായ ഈ മൈദാനം ഭക്തർക്കായി ഒരുക്കിത്തന്നു. ഉടനെ ഭക്തർ ഒന്നടക്കം ആർത്തു വിളിച്ചു'

യമുനാ മാതാ കീ ജയ്‌ ...

മതേതര ഇന്ത്യ ഇനിയും എത്ര അകലെ:

ഇന്ത്യയിൽ മുസ്ലീങ്ങൾ ആയിരുന്നു ഭൂരിപക്ഷം എങ്കിൽ ഇതൊരു വലിയ പാകിസ്ഥാൻ മാത്രമേ ആവുമായിരുന്നുള്ളൂ. അത്പോലെ ഭരണഘടന എഴുതി ഉണ്ടാക്കുന്ന സമയത്ത് ഇന്ത്യ മതേതരം ആവണമോ ഹിന്ദു രാഷ്ട്രം ആവണമോ എന്നൊരു ഹിത പരിശോധന നടത്തിയിരുന്നുവെങ്കിൽ ഹിന്ദു രാഷ്ട്രവും ആയി മാറിയേനെ. കാരണം ഇന്ത്യയിൽ ഹിന്ദുവിന്റെയോ മുസ്ലീമിന്റെയോ ഒന്നും മനസ്സ് അന്നും ഇന്നും മതേതരം ആയി മാറിയിട്ടില്ല. കൊണ്ഗ്രസ്സിനെ പലരും മൃദു ഹിന്ദുത്വ പാർട്ടി എന്ന് വിശേഷിപ്പിക്കാറുണ്ട്. സത്യത്തിൽ കോണ്ഗ്രസ് വസ്തുതകൾ മനസ്സിലാക്കി അത്തരം ഒരു നിലപാട് സ്വീകരിക്കുകയായിരുന്നു എന്ന് വേണം കരുതാൻ. ഇന്നും സംഘ പരിവാർ മാത്രമല്ല ജമാഅത്തെ ഇസ്ലാമി പോലുള്ള മുസ്ലീം സംഘടനകളും മതേതരത്വം എന്ന വാക്കിനെ അംഗീകരിക്കാൻ തയാറും അല്ല.
മതേതരത്വം എന്നത് ഏറ്റവും ആധുനികമായ ഒരു കാഴ്ച്ചപ്പാട് ആണ്. അതാവട്ടെ ജനാധിപത്യം പോലെ തന്നെ പാശ്ചാത്യരുടെ സംഭാവനയും. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ നെഹ്രു, അംബേദ്‌കർ തുടങ്ങിയവരുടെ ആശയം ബോധപൂർവ്വം നേരത്തെ നടപ്പാക്കപ്പെടുകയായിരുന്നു എന്ന് ചുരുക്കം. മതേതരം എന്നത് രേഖാപരമായി അംഗീകരിക്കാൻ 1976 ലെ 42 ആം ഭേദഗതി വരെ കാത്തിരിക്കേണ്ടിയും വന്നു എന്നതും ശ്രദ്ധേയമാണ്. ഇന്നും നമ്മൾ മതേതരം ആയി കഴിഞ്ഞിട്ടില്ല. പക്ഷെ ആയി തീരുക തന്നെ ചെയ്യും. സമയം എടുക്കുമെന്ന് മാത്രം.
കാരണം, ജനാധിപത്യം അതിന്റെ പൂർണ്ണ അർത്ഥത്തിൽ വ്യക്തമാക്കുന്നത് ഭൂരിപക്ഷ തീരുമാനം ന്യുനപക്ഷത്തിന്റെ മേൽ അടിച്ചേൽപ്പിക്കുക എന്നതല്ല, ന്യുനപക്ഷത്തിന്റെ താല്പര്യങ്ങൾ കൂടി അതിൽ സംരക്ഷിക്കുക എന്നത് കൂടിയാണ്. അത് കൊണ്ടാണ് ജനാധിപത്യ രാജ്യങ്ങൾ മിക്കതും മതേതരവും ആവാൻ ശ്രമിക്കുന്നത്. നമ്മുടെ അയൽ രാജ്യങ്ങൾ ആയ നേപ്പാളും ബംഗ്ലാദേശും എല്ലാം ആദ്യം മത രാഷ്ട്രം ആയിയിടത്ത് നിന്ന് പിന്നീട് മതേതരം ആയതാണ്.
ഇന്നത്തെ ഇന്ത്യയുടെ ആവശ്യം ജനങ്ങൾക്കിടയിൽ ശാസ്ത്രീയ വിദ്യാഭ്യാസവും അത് വഴിയുള്ള ജഞാനോദയവും ഉണ്ടാക്കി എടുക്കുക എന്നുള്ളതാണ്. ഭരണ ഘടന തന്നെ അത് ആവശ്യപ്പെടുന്നുമുണ്ട്. പക്ഷെ ഭരണകൂടം ചെയ്യുന്നത് ജനങ്ങളെ പരമാവധി അന്ധവിശ്വാസങ്ങളിൽ തളച്ചിടുകയും വിദ്യാഭ്യാസ മേഖലയെ പോലും അത്തരം അന്ധവിശ്വസങ്ങളുടെ പ്രചാരണത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ്. അതിനായവർ കോടികൾ മുടിക്കുന്നു. യാഗ ശാലകളും യോഗ കേന്ദ്രങ്ങളും പണിയുന്നു.

ധർമ്മം തൂക്കുകയറിൽ

അല്ലയോ മഹാ തരു നിൻ
ശാഖയിൽ തന്നെയോ 
സ്വാതന്ത്ര്യമൊരു വശം
മറു വശം ധർമ്മവും
ഒരുപോൽ തൂങ്ങിയാടിയിട്ടും
എന്തെയീ ശാന്തത?
എന്തെയീ മൂകത?
മർദ്ദകർ, ഭീകരർ 
പറിച്ചെറിയും
നിൻ കായ് കനികൾ
മുറിച്ചെടുക്കും
നിൻ താഴ് വേരുകൾ.
നീതി തൻ മൗനത്തിൽ
മൂക സാക്ഷിയായൊടുവിൽ
സ്വയമൊടുങ്ങീടുന്നോ
നീയും മഹാ ഭാരതേ....?

2016, മാർച്ച് 1, ചൊവ്വാഴ്ച

നേരെ മുന്നോട്ട്

നമുക്ക് പൊതുവെ ഒരു ശീലമുണ്ട്. ആരെയങ്കിലും വഴിയിൽ കണ്ടാൽ ആദ്യം ചോദിക്കുക എങ്ങോട്ടാ പോവുന്നത്, അല്ലെങ്കിൽ എവിടെ നിന്ന് വരുന്നു എന്നൊക്കെയായിരിക്കും. സത്യത്തിൽ അന്യന്റെ സ്വകാര്യതയിലേക്കുള്ള എത്തിനോട്ടം ആണിത്. ഒരിക്കൽ എന്റെ ഒരു സ്കൂൾ മാഷെ യാത്രാ വഴിയിൽ കണ്ടപ്പോൾ ഞാനും പെട്ടെന്ന് ചോദിച്ചു പോയി.
'മാഷെന്താ ഈ വഴിക്കൊക്കെ'...
ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച്‌ കൊണ്ട് അദ്ദേഹം കടന്നു പോയി.
പിറ്റേന്ന് ക്ലാസിൽ വന്നപ്പോൾ ഈ സംഭവം പരാമർശിക്കാതെ മാഷ്‌ വിഷയം പറഞ്ഞു.

'വഴിയാത്രയിൽ നിങ്ങൾ ഒരു പരിചയക്കാരനെ  കണ്ടാൽ അവർ എങ്ങോട്ട് പോവുന്നു, എവിടെ നിന്ന് വരുന്നു എന്നൊന്നും ചോദിക്കരുത്. പിന്നെയോ ഒന്ന് പുഞ്ചിരിക്കുക, ഒരു ഹായ് പറയുക അത്രയും മതി'.
ഇതേ നിലപടുകാരൻ ആയ മറ്റൊരു വ്യക്തിയും എന്റെ നാട്ടിൽ ഉണ്ടായിരുന്നു. പേര് അതിർമാൻക്ക. അദ്ദേഹത്തോട് ആരെങ്കിലും എങ്ങോട്ട് പോവുന്നു എന്ന് ചോദിച്ചാൽ ഉടൻ മറുപടി തരും;
'നേരെ മുന്നോട്ട്'.