2017, ജൂൺ 8, വ്യാഴാഴ്‌ച

രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപിച്ചതും:

അന്ത്രുവിന് ധാതുക്ഷയം വന്നു തുടങ്ങിയിട്ട് കുറച്ചായി. സ്വന്തം വീര്യക്കുറവ് മറച്ചുവെക്കാൻ അയാൾ മറ്റുള്ളവരുടെ മുമ്പിൽ വെച്ച് ഭാര്യ ആമിനയോട് വഴക്കിടൽ പതിവായിരുന്നു. വഴക്കു കഴിഞ്ഞാൽ അവൾ പറയും; 

'നിങ്ങളോട് ആ അപ്പു വൈദ്യരെ ഒന്ന് പോയി കാണാൻ എത്ര പ്രാവശ്യം പറഞ്ഞതാ.. വൈദ്യരെ അടുത്ത് ഇതിന് നല്ല ഗുളികയുണ്ടെന്ന് പറഞ്ഞത് നിങ്ങൾ തന്നെയല്ലേ?'

ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി അന്ത്രു വൈദ്യരെ കാണാൻ പോയി. വൈദ്യർ ഏഴ് ദിവസത്തേക്കുള്ള ഗുളിക കൊടുത്തു പറഞ്ഞു.

'അരിഷ്ടത്തോടൊപ്പം കഴിക്കണം, അത്താഴത്തിന് മുമ്പ്. രാത്രിയാവാറായില്ലേ, ഒന്ന് ഇപ്പോ തന്നെ കഴിച്ചോളൂ. പക്ഷേ കഴിച്ചു കഴിഞ്ഞാ ഉടനെ വീട്ടിലെത്തണം. വഴിയിലെവിടേയും കയറിയേക്കരുത്. ഗുളിക കിടുവാ.. കിടു.. സൂക്ഷിക്കണം'.

'അന്ത്രുവിനെ നോക്കാൻ അന്ത്രുവിനറിയാം. ഇങ്ങള് വേജാറാവണ്ട വൈദ്യരെ'.

വൈദ്യരോടത് പറഞ്ഞെങ്കിലും ഗുളിക കഴിച്ച ശേഷം തലക്കൊരു വല്ലായ്മയൊക്കെ തോന്നിത്തുടങ്ങിയതിനാൽ അന്ത്രു നേരെ വീട്ടിലേക്ക് തന്നെ വെച്ച് പിടിച്ചു. നല്ല മഴ പെയ്യുന്നുണ്ടായിരുന്നു.അയൽക്കാരി പാത്തുവിൻ്റെ മുറ്റത്ത് കൂടി പോയാൽ ഉടനെ വീട്ടിലെത്താം. ആ വഴിക്കെത്തിയപ്പോൾ പാത്തു കോലായിൽ നിന്ന്;

'അന്ത്രുക്കാ ഈ മഴയും കൊണ്ട് എന്തിനാ ഓടുന്നത്? ഇങ്ങോട്ട് കേറിപ്പോരി. മഴ ചോർന്ന ശേഷം പോവാം'.

'വേണ്ട പാത്തൂ. അന്ത്രു ഇതുവരേ പറയിപ്പിച്ചിട്ടില്ല. ഇനിയൊട്ട് ഉണ്ടാവേല്ല. ഞാൻ കേറണില്ല'.

അന്ത്രു വീട്ടിലെത്തിയതും;

'എടീ ആമിനാ ആ തോർത്തിങ്ങെടുക്ക്‌. ഇയ്യി പോയി വേഗം കളിച്ച് വാ'.

അതും പറഞ്ഞ് അയാൾ കട്ടിലിലേക്ക് മറിഞ്ഞു. കൂർക്കം വലിയുടെ ഒച്ച പതിവിലും ഗംഭീരം.

മഴ ചോർന്നു. രാത്രി ഇരുട്ടി വെളുക്കാറായി. ജനാല തുറന്നു നോക്കിയ ശേഷം ആമിന;

'ഇണീക്കി മനുഷ്യാ നേരം വെളുക്കാറായി. എന്തുറക്കാ ഇത്? ഇങ്ങളിന്നലെ മൂപ്പർക്ക് കൊടുത്ത ഗുളികൻ്റെ ബാക്കി സ്വയെടുത്ത് കഴിച്ചോ? വെള്ള കീറുന്നതിന് മുമ്പ് സ്ഥലം വിടിൻ'.

സംശയ രോഗി

തരക്കേടില്ലാത്ത സംശയരോഗിയായ ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക്. നാല് പേര് കൂടി നിന്ന് സംസാരിക്കുന്നതിനിടയ്ക്ക് അവരിലൊരാൾ അവനെ നോക്കിപ്പോയാൽ ഉടൻ പറയും അവർ അവനെ കുറിച്ച് തന്നെയാണ് സംസാരിക്കുന്നതെന്ന്.

അയൽക്കാരിൽ ചിലർക്ക് തന്നോട് കടുത്ത ശത്രുതയുണ്ടെന്നും രാത്രിയായാൽ അവർ വീടിനു നേരെ കല്ലെറിയാറുണ്ടെന്നും അവൻ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. സത്യം മനസ്സിലാക്കാൻ ഒരു ദിവസം രാത്രി ഞാൻ അവൻ്റെ വീട്ടിൽ പോയി. ഞങ്ങൾ ഇരുവരും കോലായിൽ ഉറക്കമിളച്ച് കിടന്നു. നല്ല തണുപ്പുള്ള ഒരു ജനുവരി മാസം. ഏതാണ്ട് പുലർച്ചെ രണ്ടു മണിയായിക്കാണും. ഓടിന് മുകളിൽ എന്തോ വന്നു വീഴുന്ന ശബ്ദം ഞാനും കേട്ടു. പെട്ടെന്ന് ഞങ്ങൾ ടോർച്ചുമെടുത്ത് മുറ്റത്തേക്കിറങ്ങി നോക്കി. കല്ലൊന്നും കണ്ടില്ല.

'ദേണ്ടെ ഒരു മൊച്ചിങ്ങ വീണു കിടക്കുന്നു. നീ വെറുതെ മറ്റുള്ളവരെ സംശയിക്കരുത്.  ഈ തെങ്ങ് ഒന്നു കമ്പിയിട്ട് വലിച്ചു കെട്ടിച്ചാൽ നിൻ്റെ പ്രശ്നം തീരും'.

വീടിനു മുകളിലേക്ക് വളഞ്ഞു നിൽക്കുന്ന തെങ്ങ് ചൂണ്ടി ഞാൻ പറഞ്ഞു.

'അവർ നിന്നെ പോലെ പൊട്ടൻമാരല്ല. മൊച്ചിങ്ങ കൊണ്ട് എറിഞ്ഞാൽ തെളിവ് കിട്ടില്ലല്ലോ. അതിനാണവർ അങ്ങനെ ചെയ്യുന്നത്. അതേ തന്ത്രം ഞാനും പ്രയോഗിക്കാൻ പോവുകയാ'

ഇതും പറഞ്ഞ് ആ മൊച്ചിങ്ങയെടുത്ത് അവൻ അയലുപക്കത്തെ വീടിനു നേരെയെറിഞ്ഞു.
ആ വീട്ടിലെ ലൈറ്റുകൾ കത്തി. ഓട് പൊട്ടുന്ന ശബ്ദം അവരെ ഉണർത്തിക്കാണും.

'നീയിത് നിത്യവും ചെയ്യാറുണ്ടോ?' ഞാൻ ചോദിച്ചു.

'ഇല്ല അവർ എറിയുമ്പോൾ മാത്രം.' അവൻ്റെ കൃത്യമായ മറുപടി.

അതോടെ സംഗതിയുടെ കിടപ്പ് ഏതാണ്ട് ബോധ്യമായി. പിന്നെ അധികം സംസാരിക്കാതെ ഞങ്ങളുറങ്ങി.

കുറച്ച് ദിവസം കഴിഞ്ഞതും ചെങ്ങായി പോലീസ് കസ്റ്റഡിയിലായ വിവരം കിട്ടി. ഇത്തവണ അവൻ മൊച്ചിങ്ങയുമായി ചെന്ന് അയൽ വീട്ടിലെ കോലായിലിരിക്കുകയായിരുന്ന കാരണവരുടെ തലക്കിട്ട് തന്നെയായിരുന്നു എറിഞ്ഞത്. തന്തക്ക് ഏറ് കിട്ടിയത് കണ്ടപ്പോൾ മക്കളെല്ലാം  കൂടി അവനെ പിടിച്ചു കൊണ്ടു പോയി നന്നായി പൂശിയ ശേഷം പോലീസിൽ ഏൽപിക്കുകയായിരുന്നു. എന്നിട്ട് തന്തയും മക്കളും പോയി ആശുപത്രിയിൽ അഡ്മിറ്റുമായി.

വെറുതെ കയറി ചെന്നപ്പോൾ അയൽ വീട്ടുകാർ പൂർവ്വ വൈരാഗ്യം മൂലം  മർദ്ദിച്ചതാണെന്ന് കാണിച്ചു കൗണ്ടർ കേസ് കൊടുക്കാനും ആശുപത്രിയിൽ അഡ്മിറ്റാവാനും ചിലരൊക്കെ ഉപദേശിച്ചപ്പോൾ അവൻ്റെ മറുപടി ഇതായിരുന്നു.

'ഞാൻ അവരുടെ വീട്ടിൽ കയറി തന്തയെയും മക്കളെയും അടിച്ചു ശരിപ്പെടുത്തി എന്നല്ലേ കേസ്? അതങ്ങനെ തന്നെ കിടക്കട്ടെ. നാലാള് കേട്ടാൽ നാണക്കേട് അവർക്കാ.. പരിക്കിപ്പോൾ അവർക്കല്ലേ?'

2016, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ആട് തന്ന പണി

കഴിഞ്ഞ വ്യായാഴ്ച രാത്രി നടന്ന സംഭവമാണ്. വ്യായാഴ്ച രാവുകൾ സുഹൃദ് കുടുംബങ്ങളുമൊന്നിച്ച് ഔട്ടിംഗും ഒരുമിച്ച് ഭക്ഷണമുണ്ടാക്കലും കഴിക്കലുമെല്ലാം പതിവുള്ളതാണ്.

അന്നും അതിനുള്ള ഒരുക്കത്തിലിരിക്കെ മറ്റാരു സുഹൃത്തിൻ്റെ ഫോൺ. ഒരു അറബിക്കല്യാണ പാർടിയിൽ നിന്നും ആടും മന്തിയും കിട്ടിയിട്ടുണ്ട്. ഉടനെ വന്നാൽ ചൂടോടെ തട്ടാം. തീറ്റി കഴിഞ്ഞാൽ പതിവ് നാടൻ പാട്ടും കളിയുമെല്ലാം കാണും.

ആകെ കൺഫ്യൂഷനിലായി. സ്ഥിരം വിഭവങ്ങളുമായുള്ള ഫാമിലി പാർടി വേണോ? ചൂരുള്ള  ഇളയ ആടും മന്തിയും വെച്ചുള്ള ബാച്ചിലർ പാർടി വേണോ?

ആദ്യം ആട്. അത് കഴിഞ്ഞ് വയറ്റിൽ സ്ഥലമുണ്ടെങ്കിൽ മറ്റുള്ളവയും ആവാം. രാത്രി നീണ്ടങ്ങനെ കിടക്കുകയല്ലേ... ഭാര്യയേയും കുട്ടികളേയും പാർക്കിലേക്ക് വിട്ട് ഉsനെ എത്തിക്കോളാമെന്നും പറഞ്ഞ് ഞാൻ ആടിൻ്റെ മണം പിടിച്ച് പോയി.

ആട് തീറ്റ കഴിയാറായതും വിളി വന്നു. അടുത്ത തീറ്റക്കുള്ളതും റെഡിയായിട്ടുണ്ട്. എല്ലാവരും എത്തിക്കഴിഞ്ഞു. ഉടനെ പാർക്കിലേക്കും പുറപ്പെട്ടു.

എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ വൈഫിൻ്റെ ഫോൺ കാണാനില്ല. റിംഗ് ചെയ്യുന്നുണ്ട്. ആരും എടുക്കുന്നില്ല.  ആ ഫോൺ പാർക്കിലേക്ക് എടുത്തിട്ടില്ലെന്ന് വൈഫ് ആണയിടുന്നു. എന്നെ വിളിച്ചതും മറ്റൊരു ഫോണിൽ നിന്നാണ്. കുന്തം പോയാൽ കുടത്തിലും തപ്പണമെന്നാണല്ലോ. വീണ്ടും പാർക്കിലേക്ക്.. അരിച്ചു പെറുക്കി നോക്കി. അവിടെങ്ങുമില്ല. അതങ്ങ് പോയിക്കിട്ടി എന്ന് കരുതി ഉറങ്ങാൻ കിടന്നു. അതിനിടക്ക് വൈഫ് നഷ്ടപ്പെട്ട ഫോൺ ഉടനെ കിട്ടാൻ സ്വലാത്തും നേർച്ചയാക്കുന്നത് കേട്ടിരുന്നു.

പിറ്റേന്ന് ഉച്ചക്കെണിറ്റ് ഒന്നുകൂടി ഡയൽ ചെയ്തു നോക്കി. അപ്പോഴും റിംഗ് ചെയ്യുന്നുണ്ട്. പിന്നെ ഒരു സംശയം. തലേന്നത്തെ ആട് പാർടിയിലേക്ക് ആ ഫോണും കൂടെ പോന്നിരുന്നോ? താമസിച്ചില്ല. പാർടിക്ക് വിളിച്ച സുഹൃത്തിനെ ഡയൽ ചെയ്തു. അവൻ കുറച്ച് കഴിഞ്ഞ് തിരിച്ചു വിളിച്ചു. ഫോൺ കട്ടിലിൻ്റെ സൈഡിൽ വീണു കിടപ്പുണ്ട്. സൈലൻ്റ് മോഡിലാണ്.

സംഭവിച്ചതെന്തെന്നാൽ എൻ്റെ ഫോൺ പാൻ്റിൻ്റെ കീശയിൽ ഉള്ളതറിയാതെ വൈഫിൻ്റെ ഫോണും കയ്യിൽ എടുത്തോണ്ടായിരുന്നു ആട് പാർടിക്ക് പോയത്. പിന്നീട് വൈഫിൻ്റെ കോൾ വന്നപ്പോൾ സ്വന്തം ഫോൺ തന്നെ എടുത്ത് ആൻസർ ചെയ്യുകയും ചെയ്തു. അപ്പോൾ പിന്നെ അറിയാതെ കയ്യിൽ എടുത്ത് പിടിച്ച മറ്റേ ഫോണിനേകുറിച്ച് ഓർക്കാൻ വഴിയില്ലല്ലോ....

ഫോൺ കയ്യിൽ കൊണ്ടു കൊടുത്തപ്പോൾ  ഭാര്യ:

"സ്വലാത്തിൻ്റെ ഫലം ഇപ്പഴെങ്കിലും ബോധ്യമാ‌യോ?".

ആട് എന്ന് കേൾക്കുമ്പോൾ ബോധം പോയാലുള്ള ഫലം ഇപ്പോൾ ബോധ്യമായി എന്ന് ഞാൻ...

2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ജുബ്ബാവാല

വല്യ പെരുന്നാൾ ആവാൻ കാത്തിരിക്കുകയായിരുന്നു ഔക്കു. ചെറിയ പെരുന്നാളിന് അവന് പുതു വസ്ത്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അമ്മാവൻമാരുടെയും മൂത്താപ്പമാരുടെയും എല്ലാം മക്കൾ പുതു പുത്തൻ കുപ്പായങ്ങളുമിട്ട് വിലസി നടക്കുന്നത് കണ്ട് നിരാശനായ  അവൻ ആ പെരുന്നാളിന് വീടു വിട്ട് പുറത്തിറങ്ങിയതേയിരുന്നില്ല.

അനാഥനാണെന്നും വിചാരിച്ചിരുന്നാൽ ജീവിത കാലം മുഴുവൻ അങ്ങനെ തന്നെ ആയിപ്പോവും. അത് പറ്റില്ല. സ്കൂൾ വിട്ട് വന്നാൽ ഔക്കു അടുത്തുള്ള പലചരക്ക് കടയിൽ സഹായിക്കാൻ പോവാൻ തുടങ്ങി. രണ്ട് മാസം കൊണ്ട് ചെറുതല്ലാത്തൊരു തുക സമ്പാദിച്ചെടുത്തു.

ജുബ്ബ വാങ്ങണം. തിളങ്ങുന്ന സിൽക്ക് ജുബ്ബ. കസവ് മുണ്ടും വേണം. ഒരു കൂളിംഗ് ഗ്ലാസ് കൂടി ഒപ്പിച്ചാൽ വലിയ പെരുന്നാൾ ദിനം തൻ്റേതായിരിക്കുമെന്ന്‌ ഔക്കു കണക്ക് കൂട്ടി. കാരണം വലിയ പണക്കാരല്ലാതെ സിൽക്ക് ജുബ്ബ ധരിക്കുന്നത് ഔക്കു കണ്ടിട്ടില്ല. അത് തന്നെ സിനിമയിൽ മാത്രം.

അങ്ങനെ വലിയ പെരുന്നാൾ ദിനം വന്നെത്തി. ഔക്കു കുളിച്ചൊരുങ്ങി  നീല ജുബ്ബയും കസവ് മുണ്ടും അണിഞ്ഞു നല്ലവണ്ണം അത്തറും പൂശി കണ്ണാടിയുടെ മുന്നിൽ വന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി. മേൽ ചുണ്ടിന് മുകളിൽ ഒരു മീശ കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്ന് പിരിച്ചു വെക്കാമായിരുന്നെന്ന് അവനാശിച്ചു.

പെരുന്നാൾ നിസ്കാരത്തിന് പളളിയിലെത്തിയപ്പോഴാണ് കൂളിംഗ് ഗ്ലാസ് വെക്കാൻ മറന്നു പോയ കാര്യം അവനോർത്തത്. സാരമില്ല പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. അതിരാവിലെ കൂളിംഗ്‌ ഗ്ലാസുമണിഞ്ഞ് വന്നാൽ ചെങ്കണ്ണ് ബാധിച്ചതാണെന്നേ ആളുകൾ ധരിക്കൂ.

പെരുന്നാൾ നിസ്കാരവും കഴിഞ്ഞ് മരണപ്പെട്ട  ബന്ധുക്കളുടെ ഖബറ് സിയാറത്ത് ചെയ്യാൻ ഔക്കുവും പോയി.

മഴ കനത്തു. ഖബറിടങ്ങൾക്ക് ചുറ്റും കുടകൾ വട്ടമിട്ടു തുടങ്ങി. ഔക്കു ആദ്യം വാപ്പയുടെ തന്നെ ഖബറിനടുത്തെത്തി. മറ്റുള്ളവരോടൊപ്പം ദുആയിൽ കൂടി. മറ്റു ബന്ധുക്കളെ ചുഴന്നു മാറ്റി അവൻ ഖബറിന് മുമ്പിലേക്ക് കടന്നു നിന്നു. വാപ്പ കാണട്ടെ ചുള്ളൻ മകനെ..

അത് പക്ഷേ പ്രശ്നത്തിൻ്റെ തുടക്കമായിരുന്നു. അമ്മാവൻമാരുടെയും മറ്റു ബന്ധുക്കളുടെയുമെല്ലാം മക്കൾ മുറുമുറുപ്പ് തുടങ്ങി. അവർ ഉപ്പമാരുടെ ഷർട്ടിന് വലിച്ച് കൊണ്ട് ഔക്കുവിൻ്റെ പളപള ജുബ്ബ ചൂണ്ടിക്കാട്ടി കരയാൻതുടങ്ങി.

ഔക്കുവിന് സന്തോഷമായി. ദുആ തീർന്നതും മൂത്ത മാമൻ ഗൗരവത്തിൽ ചോദിച്ചു.

" നീ ആരൂടെ മോനാന്നാ വിചാരം? എവിടുന്ന് കിട്ടിയെടാ ഈ ജുബ്ബ?"

ഔക്കു ഉടനെ പള്ളിക്കാടിൽന്നും നടന്നകന്നു.

അമ്മാവൻ്റെ ശകാരം പതിവുള്ളതാണ്. അതിൽ പ്രശ്നമില്ല. പക്ഷേ അത് വാപ്പയ്ക്കിഷ്ടമാവണമെന്നില്ലല്ലോ.

പക്ഷേ അവൻ നേരെ പോയത് അമ്മാവൻമാരുടെ തന്നെ വീട്ടിലേക്കാണ്. അമ്മായിമാർ ജുബ്ബാവാല ചെറുക്കനെ കണ്ടതും ചിരി തുടങ്ങി. അവർ നൽകിയ പായസവും കുടിച്ചങ്ങനെ നിൽക്കവെ അമ്മാവൻമാരും അവരുടെ മക്കളും ജാഥയായി വരുന്നത് കണ്ടു. കണ്ടിട്ട് ഒരു യുദ്ധം കഴിഞ്ഞ് വരുന്ന പോലുണ്ട്. കുട്ടികളിൽ പലരും ചളിയിൽ കുഴഞ്ഞിട്ടുണ്ട്. ചിലർക്ക് കുപ്പായവും മറ്റു ചിലർക്ക് ട്രൗസറും ഇല്ല. എല്ലാം അവരവരുടെ ഉപ്പമാരുടെ കൈകളിലാണ്. മൊത്തം ചെളിമയം.

ഔക്കുവിനെ കണ്ടതും മൂത്ത മാമൻ വരമ്പത്ത് നിന്നും ഒരു ശീമക്കൊന്നയുടെ കൊമ്പും ഒടിച്ചെടുത്ത് അവൻ്റെ നേരെയോടി. ഔക്കൂ തിരിഞ്ഞോടിയെങ്കിലും മുറ്റത്ത് വഴുതി വീണു.

അമ്മാവൻ അവനെ പൊതിരെ തല്ലി. വില്ലൻ ജുബ്ബ വലിച്ചൂരി ചെളിയിലിട്ട് കുഴച്ചു. പിന്നെ അത് അടുത്ത തോട്ടിലേക്ക് വലിച്ചെറിഞ്ഞു. മഴയ്ക്ക് ശക്തി കൂടി. ഏറെ നേരം മഴയിൽ കുളിർന്നു കൊണ്ട് അവനങ്ങനെ കിടന്നു.

പിന്നെ എണീറ്റ് സ്വന്തം വീട്ടിലേക്ക്‌ പോയി. ചെളിയിൽ പൂണ്ട് വന്ന മകനെ കണ്ട് ഉമ്മ അമ്പരന്നു.

" അത് പിന്നെ ഉമ്മാ ഞാൻ മാമൻ്റെ വീട്ടുമുറ്റത്ത് വഴുതി വീണതാ. ജുബ്ബ അമ്മായി അലക്കാൻ ഇട്ടിട്ടുണ്ട്. ഇങ്ങൾ പായസമെടുത്ത് വെക്കി. ഞാൻ കുളിച്ചു വരാം."

ഔക്കു മൂളിപ്പാട്ടും പാടി കുളിമുറിയിലേക്ക് പോയി. കുളിച്ച് വന്ന് അവൻ അടുത്ത ജുബ്ബയും കസവ് മുണ്ടുമെടുത്തണിഞ്ഞു. ആ ജുബ്ബ സ്വർണ്ണക്കളറിലുള്ളതായിരുന്നു. ഒന്നല്ല അഞ്ച് കളറിൽ അഞ്ച് ജുബ്ബയും അഞ്ച് കസവ് മുണ്ടും വാങ്ങിച്ച് തയ്ച്ചു വച്ചിരുന്നു ഔക്കു.

പുറത്ത് മഴ നിന്നു. വെയിൽ പരന്നു തുടങ്ങി. ഉമ്മയുടെ അടുത്ത് നിന്ന് ഒരു ഗ്ലാസ് പായസവും വാങ്ങി കുടിച്ച ശേഷം കൂളിംഗ് ഗ്ലാസും അണിഞ്ഞ് അത്തറും പൂശി ഔക്കു വീണ്ടും അമ്മാവൻമാരുടെ വീട് ലക്ഷ്യമാക്കി നീങ്ങി.

...........................

2016, ജൂലൈ 8, വെള്ളിയാഴ്‌ച

ഡോക്ടർ സുഹൃത്ത്....

വർഷങ്ങൾക്ക് മുമ്പ് എനിക്കിവിടെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു. ഒരു ഹൈദരാബാദി ഡോക്ടർ. എനിക്ക് കാറില്ലായിരുന്നു. ഇപ്പഴും ഇല്ല. ഓടിക്കാൻ അറിയാത്തത് തന്നെ കാരണം.

അന്നൊക്കെ എൻ്റെയും കുടുംബത്തിൻ്റെയും ഏത് അവശ്യത്തിനും ഡോക്ടർ സുഹൃത്ത് സ്വന്തം കാറുമായി വരുമായിരുന്നു. മാർക്കറ്റിൽ പോവുമ്പോഴും മീൻ വാങ്ങാനും എല്ലാം കൂടെ വരും. എന്ന് വേണ്ട കുടിക്കാനുള്ള വെള്ളം വരേ അദ്ധേഹം എത്തിച്ച് തരുമായിരുന്നു. ഒഴിവ് ദിവസങ്ങളിൽ ഞങ്ങൾ ഇരു ഫാമിലികളും ഒന്നിച്ച് പുറത്ത് പോവും.

ഈ ഡോക്ടർ നല്ലൊരു ഭക്തൻ കൂടിയാണ്. നീണ്ട താടി. തലയിൽ എപ്പാഴും തൊപ്പി കാണും. പാൻ്റ്സ് നെരിയാണിക്ക് മുകളിൽ കയറി കിടക്കും.

ഒരു ദിവസം ഞങ്ങൾ ഡോക്ടറുടെ വീട്ടിൽ പോയപ്പോൾ രണ്ടു ദിവസം മുമ്പ് അവർ വാങ്ങിയ TV അവിടെ കണ്ടില്ല. അത് കാണാൻ കൂടിയായിരുന്നു  പോയത്. പറ്റുമെങ്കിൽ അതുപോലൊന്ന് വാങ്ങിക്കാനും. കാരണം ആ സമയത്ത് മാർക്കറ്റിൽ ഇറങ്ങിയ മികച്ചയിനങ്ങളിൽ ഒന്നായിരുന്നു അത്.

ഡോക്ടറുടെ ഭാര്യ, മുഖത്തെ സങ്കടം മറച്ചു വെക്കാതെ പറഞ്ഞു. ഡോക്ടർ അതെടുത്ത് ബലദിയ പെട്ടിയിൽ കളഞ്ഞു. TV കാണൽ ഹറാം ആണെന്ന ഫത്വ അദ്ധേഹത്തിന് എവിടെ നിന്നോ കിട്ടി പോൽ.

ഞാനുടനെ ജനാല വഴി താഴെ റോട്ടിലുള്ള ബലദിയ പെട്ടിയിലേക്ക് നോക്കി. അപ്പോൾ ഡോക്ടറുടെ ഭാര്യ പറഞ്ഞു.

'നോക്കിയിട്ട് കാര്യമില്ല. അതപ്പോൾ തന്നെ ബലദിയ ജീവനക്കാർ എടുത്ത് കൊണ്ട് പോയിരുന്നു'.

ഇനി ഫ്രിഡ്ജ്, വാഷിംഗ് മഷീൻ തുടങ്ങിയ വല്ലതിനും എതിരെ ഫത്വ കിട്ടിയാൽ ഉടനെ അറീക്കണേന്ന് പറഞ്ഞു കൊണ്ട് നിരാശയോടെ ഞങ്ങൾ അവിടെ നിന്നും  തിരിച്ചു പോന്നു.

രണ്ടു ദിവസം കഴിഞ്ഞു ഡോക്ടറെ നേരിൽ കണ്ടപ്പോൾ കാര്യം തിരക്കി. അപ്പോഴദ്ദേഹം പറഞ്ഞു.

'ജോലി കഴിഞ്ഞു വന്നാൽ എനിക്കിപ്പോൾ ഒരു ഗ്ലാസ് ചായ കിട്ടുന്നുണ്ട്'.
...........................

2016, ജൂൺ 19, ഞായറാഴ്‌ച

നേന്ത്രക്കുല

കോളേജിൽ പഠിക്കുമ്പോൾ രാവിലത്തെ ഷിഫ്റ്റിൽ ആയിരുന്നു ഞാൻ. ഉച്ചയോടെ ക്ലാസ് കഴിയും. പിന്നെ വീട്ടിൽ ചെന്ന് ലഞ്ചും കഴിച്ച് ഒരൽപം വിശ്രമിച്ച ശേഷം മലകയറ്റമാണ്. കുറ്റിയും വടിയും ബാറ്റും പന്തുമെല്ലാമായി കശ്മീർ കുന്നിലേക്ക്.
വിശാലമായ ആ കുന്നിൻ മുകളിൽ എത്തിയാൽ സ്വർഗ്ഗീയ സുഖം തന്നെയാണ്. തീർത്തും വ്യത്യസ്തമായ കാലാവസ്ഥ. പടിഞ്ഞാറ് നിന്നും അറബിക്കടലിൻ്റെ കുളിർ കാറ്റ് പുൽമേടുകളെ തഴുകി കയറി വരും. വൈകീട്ട് ഫുട്ട്ബാൾ കളിക്കാർ വരുന്നത് വരേ ഞങ്ങളുടെ 20-20 മൽസരം പൊടി പൊടിക്കും. ഒടുവിൽ പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമയ ജ്യോതിസ്സ് മയങ്ങാനൊരുങ്ങുമ്പോൾ പടിയിറക്കം. അതായിരുന്നു പതിവ്.
മൂന്ന് നാല് മണിക്കൂർ നീളുന്ന കളിക്കിടയിൽ കുടിക്കാൻ വെള്ളവും മലഞ്ചരിവിൽ നിന്ന് തന്നെ കരുതും.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. തലേന്ന് ഞാനൊരു കുല നേന്ത്രപ്പഴം വാങ്ങി വെച്ചിരുന്നു. വൈകീട്ട് പച്ചക്കറി വാങ്ങാൻ പോയപ്പോൾ കടക്കാരൻ പഴുത്തു മൂത്ത് കറുത്ത് തുടങ്ങിയ ഒരു നേന്ത്രക്കുല കാണിച്ച് അതങ്ങ് മൊത്തമായങ്ങ് എടുക്കട്ടെയെന്നൊരു ചോദ്യം.
ഞാനൊരു നേന്ത്രപ്പഴ ആരാധകനാണെന്ന കാര്യം അറിയാവുന്ന പുള്ളി എന്നെ കണ്ടാൽ, പഴുത്ത് തൂങ്ങിയ നേന്ത്രക്കുല പിടിച്ച് തിരിച്ചു കാണിക്കും. വീഴാറായ രണ്ടോ മൂന്നോ കായ ഇരിഞ്ഞു തരും. കയ്യിലുള്ള കാശ് എന്തെങ്കിലും കൊടുത്താൽ മതി. ഇത്തവണ പക്ഷേ കുല മൊത്തം കൊണ്ടു പോവുന്നോ എന്നാണല്ലോ ചോദ്യം. വിലയിൽ ഡിസ്കൌണ്ട് ഉണ്ട്. കാശ് പിന്നെ തന്നാൽ മതിയെന്നും കൂടി പറഞ്ഞപ്പോൾ ഞാനാ കുലയങ്ങു വാങ്ങി.
ഈ വാഴക്കുലയാണ് കഥയിലെ വില്ലനായി വരുന്നത്. പിറ്റേന്ന് ആ വാഴക്കുലയും ഞങ്ങളുടെ കൂടെ മല കയറി. ഞങ്ങൾ മാറി മാറി തോളിലേറ്റിക്കൊണ്ട് നിലം തൊടീക്കാതെ അവനെയും മുകളിലെത്തിച്ചു.
ക്രിക്കറ്റ് കളിയിൽ തോൽക്കുന്ന ടീമിനെക്കൊണ്ട് നേന്ത്രക്കുലയുടെ കാശ് കൊടുപ്പിക്കാം. മാർക്കറ്റ് വില വെച്ച് എല്ലാവരിൽ നിന്നും ഈടാക്കിയാൽ ഡിസ്കൌണ്ട് കിട്ടിയ കാശ് എൻ്റെ പോക്കറ്റിൽ വരുകയും ചെയ്യും. അതെല്ലാമായിരുന്നു കണക്ക് കൂട്ടലുകൾ. അതൊന്നും പിഴച്ചില്ല എൻ്റ ടീം കളി തോറ്റെങ്കിലും ലാഭം കീശയിൽ ഭദ്രമായിരുന്നു.
കളി കഴിഞ്ഞു. ഏല്ലാവരും ഓരോ പഴം വീതം എടുത്ത് കഴിച്ചു. ഞാനാണെങ്കിൽ അന്ന് ഉച്ച ഭക്ഷണം പോലും കഴിച്ചിരുന്നില്ല. നല്ല വിശപ്പുണ്ട്. മറ്റുള്ളവർക്കാർക്കും ബാക്കി വന്ന പഴം വേണ്ട. പക്ഷേ ഞാനവ ഉപേക്ഷിച്ചില്ല. എത്രയെണ്ണം എന്നോർമയില്ല ബാക്കി വന്നതൊക്കെ അകത്താക്കി.
തിരിച്ചു പോരാൻ തുടങ്ങിയതും എനിക്ക് ചെറിയ തോതിൽ വയറ് വേദന തുടങ്ങി. മലയിറങ്ങി റോട്ടിൽ എത്തിയതും വേദന സഹിക്ക വയ്യാതായി. കൂട്ടുകാർ എല്ലാം പല വഴിക്ക് പിരിഞ്ഞിരുന്നു. ഞാൻ നിലത്ത് കിടന്നു ഉരുളാൻ തുടങ്ങി. അത് വഴി വന്നൊരു പരിചയക്കാരൻ എന്നെ പൊക്കിയെടുത്ത് തൊട്ടടുത്തുള്ള ഒരു ഡോക്ടറുടെ വീട്ടിൽ എത്തിച്ചു. നേരം ഇരുണ്ട് തുടങ്ങിയിരുന്നു.
മറ്റു രോഗികൾ എല്ലാം വഴി മാറിത്തന്നു. മണ്ണിൽ കുഴഞ്ഞ എന്നെ താങ്ങി കൊണ്ട് വരുന്നത് കണ്ട അവിടെയുള്ള രോഗികൾ മാത്രമല്ല ഡോക്ടർ പോലും ചിന്തിച്ചത് സാമാന്യ യുക്തിയിൽ തന്നെയായിരുന്നു. ഫിറ്റായത് തന്നെ.
കട്ടിലിൽ കിടത്തിയ എൻ്റെ അടുത്തേക്ക്‌ വരുമ്പോൾ ഡോക്ടറുടെ ചോദ്യം.
''ഇത്ര ചെറുപ്പത്തിൽ തന്നെ ഇങ്ങനെ തുടങ്ങിയാൽ എങ്ങിനെയാ കുട്ടീ... ലിവർ അടിച്ചു പോവില്ലേ?".
വേദന കൊണ്ട് പുളയുന്നതിനിടയിൽ ഒരൽപം ദേഷ്യത്തോടെ തന്നെ ഞാൻ ഉണ്ടായ കാര്യങ്ങൾ പറഞ്ഞു. കാഞ്ഞ വയറ്റിൽ പഴം അമിതമായി അടിച്ചു കയറ്റിയതാണ് പ്രശ്നം എന്ന് ഡോക്റും വ്യക്തമാക്കി.
പിന്നെ അദ്ധേഹം ചോദിച്ചു;
"വേദന നിക്കാൻ ഒരു ഇഞ്ചക്ഷൻ ഉണ്ട്. പക്ഷേ വീട് അടുത്താണെങ്കിൽ മാത്രം തരാം. കാരണം ഇത് വളരെ സ്ട്രോങ്ങ് ആണ്. മരുന്നെടുത്ത് അര മണിക്കൂറിനുള്ളിൽ രോഗി ഉറങ്ങിപ്പോവും. ഇനി ഇതും അടിച്ച് റോട്ടിൽ കിടന്നാൽ കഥ പൂർത്തിയാവും. എന്താ വേണോ?"
അര മണിക്കൂറിനുള്ളിൽ വീട്ടിലെത്തിക്കോളാമെന്ന എൻ്റെ ഉറപ്പിൽ ഡോക്ടർ ഇഞ്ചക്ഷൻ തന്നു. മരുന്ന് ഉള്ളിൽ കയറിയതും വേദന കുറഞ്ഞ് വന്നു. പഴക്കുല വിറ്റ് കിട്ടിയ മുതലും ലാഭവും ഡോക്ടർക്ക് ഫീസായും നൽകി ഞാൻ വീട്ടിലേക്കോടി.
കാരണം, നടന്നാൽ ഒരു മണിക്കൂർ കൊണ്ടൊന്നും വീട്ടിലെത്തില്ല. വെള്ളമടിയല്ല കാരണമെന്ന് ഡോക്ടർക്ക്‌ മാത്രമേ ബോധ്യം വന്നുള്ളൂ. അവിടെ കണ്ട രോഗികൾ മുഴുവൻ നാട്ടുകാരാണ്. അവർ നാളെ പറയാൻ പോവുന്ന കഥയ്ക്ക് പൂർണ്ണ സ്ഥിരീകരണമാവും പോണ വഴിക്ക്‌ വഴിവക്കിൽ വീണുറങ്ങിയാൽ എന്ന ഡോക്ടറുടെ നിരീക്ഷണം ശരിയാണ്.
ഓടിക്കിതച്ച് വീട്ടിലെത്താൻ സമയമില്ല. അങ്ങാടിയിൽ തന്നെയുള്ള അമ്മാവൻ്റെ വീട്ടിൽ ഒരുവിധം പാഞ്ഞെത്തി. കട്ടിലിൽ ചാടിക്കയറി പുതപ്പെടുത്തണിഞ്ഞു ഉറക്കത്തെയും പ്രതീക്ഷിച്ചങ്ങനെ കിടന്നു പുലരുവോളം. ഉറക്കം മാത്രം വന്നില്ല.
ഇങ്ങനെയാണ് ഈ കഥ പറയേണ്ടത്. പക്ഷെ സംഭവിച്ചത് മറ്റൊരു രീതിയിൽ ആയിരുന്നു.
അന്നൊരു വെള്ളിയാഴചയായിരുന്നുവെന്നു പറഞ്ഞല്ലോ. കോളേജ് വിട്ടു വന്നപ്പോൾ ജുമാ നിസ്കാരം നടക്കുന്നുണ്ടായിരുന്നു. അങ്ങാടിയിൽ കടകൾ മിക്കതും അടഞ്ഞു കിടക്കുന്ന സമയം. പച്ചക്കറിക്കട സ്വന്തം ജ്യഷ്ഠന്റെ തന്നെ ആയിരുന്നു. പഴക്കുലയും പച്ചക്കറിയും ഒന്നും ആ സമയത്ത് അകത്തെടുത്ത് വെക്കാറില്ല. ചാക്കു കൊണ്ടു വെറുതെ മൂടിയിടുകയേ ഉള്ളൂ... ആ തക്കം നോക്കി ഏറ്റവും പഴുത്ത കുലയൊരെണ്ണവും പൊക്കി ഞാൻ മലയിലേക്ക് നടന്നു കയറി. കൂട്ടുകാർ എല്ലാം സാവധാനം ഭക്ഷണവും കഴിച്ചു വരുന്നത് വരെ നേന്ത്രപ്പഴത്തിന്റെ മധുരവും ആസ്വദിച്ചു കൊണ്ട് അവിടെ കാറ്റിനോട് കഥകളും പറഞ്ഞിരിക്കുകയായിരുന്നു ഞാൻ.

                                                            -0-
                                                                         

2016, ജൂൺ 17, വെള്ളിയാഴ്‌ച

അന്യ ദേശി

പുതിയ വീട്ടിലേക്ക് കുടുംബവുമൊത്ത് താമസം മാറി ഒരു മാസം കഴിയുമ്പഴേക്കും അയാളുടെ ലീവും തീർന്നിരുന്നു. പക്ഷേ അതിനിടയിൽ വീടിനു ചുറ്റും നല്ല ഉയരത്തിലൊരു മതിലും മുന്നിൽ ഉറപ്പുള്ളൊരു ഗേറ്റും പണിതു വെക്കാൻ അയാൾ മറന്നിരുന്നില്ല.
വീടിനടുത്ത് താൻ തന്നെ നിർമ്മിച്ച ലോഡ്ജിൽ താമസക്കാരായ അന്യ സംസ്ഥാന തൊഴിലാളികളായിരുന്നു അയാളുടെ ടെൻഷൻ.
ലീവ് കഴിഞ്ഞു തിരിച്ചെത്തി, ലേബർ ക്യാമ്പിലെ തൻ്റെ മുറിയിലെ ജനാല തുറന്നു പുറത്തേക്ക്‌ നോക്കിയപ്പോൾ തൊട്ടടുത്ത് തന്നെയുള്ള കഫീലിൻ്റെ വീടിനോട് ചേർന്നുള്ള മതിലിൻ്റെ ഉയരത്തിൻ്റെ കാരണം അന്നാദ്യമായി അയാൾക്ക്‌ ബോധ്യമായി..
                                                                         -0-