2017, ജൂൺ 8, വ്യാഴാഴ്‌ച

രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപിച്ചതും:

അന്ത്രുവിന് ധാതുക്ഷയം വന്നു തുടങ്ങിയിട്ട് കുറച്ചായി. സ്വന്തം വീര്യക്കുറവ് മറച്ചുവെക്കാൻ അയാൾ മറ്റുള്ളവരുടെ മുമ്പിൽ വെച്ച് ഭാര്യ ആമിനയോട് വഴക്കിടൽ പതിവായിരുന്നു. വഴക്കു കഴിഞ്ഞാൽ അവൾ പറയും; 

'നിങ്ങളോട് ആ അപ്പു വൈദ്യരെ ഒന്ന് പോയി കാണാൻ എത്ര പ്രാവശ്യം പറഞ്ഞതാ.. വൈദ്യരെ അടുത്ത് ഇതിന് നല്ല ഗുളികയുണ്ടെന്ന് പറഞ്ഞത് നിങ്ങൾ തന്നെയല്ലേ?'

ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി അന്ത്രു വൈദ്യരെ കാണാൻ പോയി. വൈദ്യർ ഏഴ് ദിവസത്തേക്കുള്ള ഗുളിക കൊടുത്തു പറഞ്ഞു.

'അരിഷ്ടത്തോടൊപ്പം കഴിക്കണം, അത്താഴത്തിന് മുമ്പ്. രാത്രിയാവാറായില്ലേ, ഒന്ന് ഇപ്പോ തന്നെ കഴിച്ചോളൂ. പക്ഷേ കഴിച്ചു കഴിഞ്ഞാ ഉടനെ വീട്ടിലെത്തണം. വഴിയിലെവിടേയും കയറിയേക്കരുത്. ഗുളിക കിടുവാ.. കിടു.. സൂക്ഷിക്കണം'.

'അന്ത്രുവിനെ നോക്കാൻ അന്ത്രുവിനറിയാം. ഇങ്ങള് വേജാറാവണ്ട വൈദ്യരെ'.

വൈദ്യരോടത് പറഞ്ഞെങ്കിലും ഗുളിക കഴിച്ച ശേഷം തലക്കൊരു വല്ലായ്മയൊക്കെ തോന്നിത്തുടങ്ങിയതിനാൽ അന്ത്രു നേരെ വീട്ടിലേക്ക് തന്നെ വെച്ച് പിടിച്ചു. നല്ല മഴ പെയ്യുന്നുണ്ടായിരുന്നു.അയൽക്കാരി പാത്തുവിൻ്റെ മുറ്റത്ത് കൂടി പോയാൽ ഉടനെ വീട്ടിലെത്താം. ആ വഴിക്കെത്തിയപ്പോൾ പാത്തു കോലായിൽ നിന്ന്;

'അന്ത്രുക്കാ ഈ മഴയും കൊണ്ട് എന്തിനാ ഓടുന്നത്? ഇങ്ങോട്ട് കേറിപ്പോരി. മഴ ചോർന്ന ശേഷം പോവാം'.

'വേണ്ട പാത്തൂ. അന്ത്രു ഇതുവരേ പറയിപ്പിച്ചിട്ടില്ല. ഇനിയൊട്ട് ഉണ്ടാവേല്ല. ഞാൻ കേറണില്ല'.

അന്ത്രു വീട്ടിലെത്തിയതും;

'എടീ ആമിനാ ആ തോർത്തിങ്ങെടുക്ക്‌. ഇയ്യി പോയി വേഗം കളിച്ച് വാ'.

അതും പറഞ്ഞ് അയാൾ കട്ടിലിലേക്ക് മറിഞ്ഞു. കൂർക്കം വലിയുടെ ഒച്ച പതിവിലും ഗംഭീരം.

മഴ ചോർന്നു. രാത്രി ഇരുട്ടി വെളുക്കാറായി. ജനാല തുറന്നു നോക്കിയ ശേഷം ആമിന;

'ഇണീക്കി മനുഷ്യാ നേരം വെളുക്കാറായി. എന്തുറക്കാ ഇത്? ഇങ്ങളിന്നലെ മൂപ്പർക്ക് കൊടുത്ത ഗുളികൻ്റെ ബാക്കി സ്വയെടുത്ത് കഴിച്ചോ? വെള്ള കീറുന്നതിന് മുമ്പ് സ്ഥലം വിടിൻ'.

സംശയ രോഗി

തരക്കേടില്ലാത്ത സംശയരോഗിയായ ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക്. നാല് പേര് കൂടി നിന്ന് സംസാരിക്കുന്നതിനിടയ്ക്ക് അവരിലൊരാൾ അവനെ നോക്കിപ്പോയാൽ ഉടൻ പറയും അവർ അവനെ കുറിച്ച് തന്നെയാണ് സംസാരിക്കുന്നതെന്ന്.

അയൽക്കാരിൽ ചിലർക്ക് തന്നോട് കടുത്ത ശത്രുതയുണ്ടെന്നും രാത്രിയായാൽ അവർ വീടിനു നേരെ കല്ലെറിയാറുണ്ടെന്നും അവൻ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. സത്യം മനസ്സിലാക്കാൻ ഒരു ദിവസം രാത്രി ഞാൻ അവൻ്റെ വീട്ടിൽ പോയി. ഞങ്ങൾ ഇരുവരും കോലായിൽ ഉറക്കമിളച്ച് കിടന്നു. നല്ല തണുപ്പുള്ള ഒരു ജനുവരി മാസം. ഏതാണ്ട് പുലർച്ചെ രണ്ടു മണിയായിക്കാണും. ഓടിന് മുകളിൽ എന്തോ വന്നു വീഴുന്ന ശബ്ദം ഞാനും കേട്ടു. പെട്ടെന്ന് ഞങ്ങൾ ടോർച്ചുമെടുത്ത് മുറ്റത്തേക്കിറങ്ങി നോക്കി. കല്ലൊന്നും കണ്ടില്ല.

'ദേണ്ടെ ഒരു മൊച്ചിങ്ങ വീണു കിടക്കുന്നു. നീ വെറുതെ മറ്റുള്ളവരെ സംശയിക്കരുത്.  ഈ തെങ്ങ് ഒന്നു കമ്പിയിട്ട് വലിച്ചു കെട്ടിച്ചാൽ നിൻ്റെ പ്രശ്നം തീരും'.

വീടിനു മുകളിലേക്ക് വളഞ്ഞു നിൽക്കുന്ന തെങ്ങ് ചൂണ്ടി ഞാൻ പറഞ്ഞു.

'അവർ നിന്നെ പോലെ പൊട്ടൻമാരല്ല. മൊച്ചിങ്ങ കൊണ്ട് എറിഞ്ഞാൽ തെളിവ് കിട്ടില്ലല്ലോ. അതിനാണവർ അങ്ങനെ ചെയ്യുന്നത്. അതേ തന്ത്രം ഞാനും പ്രയോഗിക്കാൻ പോവുകയാ'

ഇതും പറഞ്ഞ് ആ മൊച്ചിങ്ങയെടുത്ത് അവൻ അയലുപക്കത്തെ വീടിനു നേരെയെറിഞ്ഞു.
ആ വീട്ടിലെ ലൈറ്റുകൾ കത്തി. ഓട് പൊട്ടുന്ന ശബ്ദം അവരെ ഉണർത്തിക്കാണും.

'നീയിത് നിത്യവും ചെയ്യാറുണ്ടോ?' ഞാൻ ചോദിച്ചു.

'ഇല്ല അവർ എറിയുമ്പോൾ മാത്രം.' അവൻ്റെ കൃത്യമായ മറുപടി.

അതോടെ സംഗതിയുടെ കിടപ്പ് ഏതാണ്ട് ബോധ്യമായി. പിന്നെ അധികം സംസാരിക്കാതെ ഞങ്ങളുറങ്ങി.

കുറച്ച് ദിവസം കഴിഞ്ഞതും ചെങ്ങായി പോലീസ് കസ്റ്റഡിയിലായ വിവരം കിട്ടി. ഇത്തവണ അവൻ മൊച്ചിങ്ങയുമായി ചെന്ന് അയൽ വീട്ടിലെ കോലായിലിരിക്കുകയായിരുന്ന കാരണവരുടെ തലക്കിട്ട് തന്നെയായിരുന്നു എറിഞ്ഞത്. തന്തക്ക് ഏറ് കിട്ടിയത് കണ്ടപ്പോൾ മക്കളെല്ലാം  കൂടി അവനെ പിടിച്ചു കൊണ്ടു പോയി നന്നായി പൂശിയ ശേഷം പോലീസിൽ ഏൽപിക്കുകയായിരുന്നു. എന്നിട്ട് തന്തയും മക്കളും പോയി ആശുപത്രിയിൽ അഡ്മിറ്റുമായി.

വെറുതെ കയറി ചെന്നപ്പോൾ അയൽ വീട്ടുകാർ പൂർവ്വ വൈരാഗ്യം മൂലം  മർദ്ദിച്ചതാണെന്ന് കാണിച്ചു കൗണ്ടർ കേസ് കൊടുക്കാനും ആശുപത്രിയിൽ അഡ്മിറ്റാവാനും ചിലരൊക്കെ ഉപദേശിച്ചപ്പോൾ അവൻ്റെ മറുപടി ഇതായിരുന്നു.

'ഞാൻ അവരുടെ വീട്ടിൽ കയറി തന്തയെയും മക്കളെയും അടിച്ചു ശരിപ്പെടുത്തി എന്നല്ലേ കേസ്? അതങ്ങനെ തന്നെ കിടക്കട്ടെ. നാലാള് കേട്ടാൽ നാണക്കേട് അവർക്കാ.. പരിക്കിപ്പോൾ അവർക്കല്ലേ?'