2016, ജൂൺ 19, ഞായറാഴ്‌ച

നേന്ത്രക്കുല

കോളേജിൽ പഠിക്കുമ്പോൾ രാവിലത്തെ ഷിഫ്റ്റിൽ ആയിരുന്നു ഞാൻ. ഉച്ചയോടെ ക്ലാസ് കഴിയും. പിന്നെ വീട്ടിൽ ചെന്ന് ലഞ്ചും കഴിച്ച് ഒരൽപം വിശ്രമിച്ച ശേഷം മലകയറ്റമാണ്. കുറ്റിയും വടിയും ബാറ്റും പന്തുമെല്ലാമായി കശ്മീർ കുന്നിലേക്ക്.
വിശാലമായ ആ കുന്നിൻ മുകളിൽ എത്തിയാൽ സ്വർഗ്ഗീയ സുഖം തന്നെയാണ്. തീർത്തും വ്യത്യസ്തമായ കാലാവസ്ഥ. പടിഞ്ഞാറ് നിന്നും അറബിക്കടലിൻ്റെ കുളിർ കാറ്റ് പുൽമേടുകളെ തഴുകി കയറി വരും. വൈകീട്ട് ഫുട്ട്ബാൾ കളിക്കാർ വരുന്നത് വരേ ഞങ്ങളുടെ 20-20 മൽസരം പൊടി പൊടിക്കും. ഒടുവിൽ പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമയ ജ്യോതിസ്സ് മയങ്ങാനൊരുങ്ങുമ്പോൾ പടിയിറക്കം. അതായിരുന്നു പതിവ്.
മൂന്ന് നാല് മണിക്കൂർ നീളുന്ന കളിക്കിടയിൽ കുടിക്കാൻ വെള്ളവും മലഞ്ചരിവിൽ നിന്ന് തന്നെ കരുതും.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. തലേന്ന് ഞാനൊരു കുല നേന്ത്രപ്പഴം വാങ്ങി വെച്ചിരുന്നു. വൈകീട്ട് പച്ചക്കറി വാങ്ങാൻ പോയപ്പോൾ കടക്കാരൻ പഴുത്തു മൂത്ത് കറുത്ത് തുടങ്ങിയ ഒരു നേന്ത്രക്കുല കാണിച്ച് അതങ്ങ് മൊത്തമായങ്ങ് എടുക്കട്ടെയെന്നൊരു ചോദ്യം.
ഞാനൊരു നേന്ത്രപ്പഴ ആരാധകനാണെന്ന കാര്യം അറിയാവുന്ന പുള്ളി എന്നെ കണ്ടാൽ, പഴുത്ത് തൂങ്ങിയ നേന്ത്രക്കുല പിടിച്ച് തിരിച്ചു കാണിക്കും. വീഴാറായ രണ്ടോ മൂന്നോ കായ ഇരിഞ്ഞു തരും. കയ്യിലുള്ള കാശ് എന്തെങ്കിലും കൊടുത്താൽ മതി. ഇത്തവണ പക്ഷേ കുല മൊത്തം കൊണ്ടു പോവുന്നോ എന്നാണല്ലോ ചോദ്യം. വിലയിൽ ഡിസ്കൌണ്ട് ഉണ്ട്. കാശ് പിന്നെ തന്നാൽ മതിയെന്നും കൂടി പറഞ്ഞപ്പോൾ ഞാനാ കുലയങ്ങു വാങ്ങി.
ഈ വാഴക്കുലയാണ് കഥയിലെ വില്ലനായി വരുന്നത്. പിറ്റേന്ന് ആ വാഴക്കുലയും ഞങ്ങളുടെ കൂടെ മല കയറി. ഞങ്ങൾ മാറി മാറി തോളിലേറ്റിക്കൊണ്ട് നിലം തൊടീക്കാതെ അവനെയും മുകളിലെത്തിച്ചു.
ക്രിക്കറ്റ് കളിയിൽ തോൽക്കുന്ന ടീമിനെക്കൊണ്ട് നേന്ത്രക്കുലയുടെ കാശ് കൊടുപ്പിക്കാം. മാർക്കറ്റ് വില വെച്ച് എല്ലാവരിൽ നിന്നും ഈടാക്കിയാൽ ഡിസ്കൌണ്ട് കിട്ടിയ കാശ് എൻ്റെ പോക്കറ്റിൽ വരുകയും ചെയ്യും. അതെല്ലാമായിരുന്നു കണക്ക് കൂട്ടലുകൾ. അതൊന്നും പിഴച്ചില്ല എൻ്റ ടീം കളി തോറ്റെങ്കിലും ലാഭം കീശയിൽ ഭദ്രമായിരുന്നു.
കളി കഴിഞ്ഞു. ഏല്ലാവരും ഓരോ പഴം വീതം എടുത്ത് കഴിച്ചു. ഞാനാണെങ്കിൽ അന്ന് ഉച്ച ഭക്ഷണം പോലും കഴിച്ചിരുന്നില്ല. നല്ല വിശപ്പുണ്ട്. മറ്റുള്ളവർക്കാർക്കും ബാക്കി വന്ന പഴം വേണ്ട. പക്ഷേ ഞാനവ ഉപേക്ഷിച്ചില്ല. എത്രയെണ്ണം എന്നോർമയില്ല ബാക്കി വന്നതൊക്കെ അകത്താക്കി.
തിരിച്ചു പോരാൻ തുടങ്ങിയതും എനിക്ക് ചെറിയ തോതിൽ വയറ് വേദന തുടങ്ങി. മലയിറങ്ങി റോട്ടിൽ എത്തിയതും വേദന സഹിക്ക വയ്യാതായി. കൂട്ടുകാർ എല്ലാം പല വഴിക്ക് പിരിഞ്ഞിരുന്നു. ഞാൻ നിലത്ത് കിടന്നു ഉരുളാൻ തുടങ്ങി. അത് വഴി വന്നൊരു പരിചയക്കാരൻ എന്നെ പൊക്കിയെടുത്ത് തൊട്ടടുത്തുള്ള ഒരു ഡോക്ടറുടെ വീട്ടിൽ എത്തിച്ചു. നേരം ഇരുണ്ട് തുടങ്ങിയിരുന്നു.
മറ്റു രോഗികൾ എല്ലാം വഴി മാറിത്തന്നു. മണ്ണിൽ കുഴഞ്ഞ എന്നെ താങ്ങി കൊണ്ട് വരുന്നത് കണ്ട അവിടെയുള്ള രോഗികൾ മാത്രമല്ല ഡോക്ടർ പോലും ചിന്തിച്ചത് സാമാന്യ യുക്തിയിൽ തന്നെയായിരുന്നു. ഫിറ്റായത് തന്നെ.
കട്ടിലിൽ കിടത്തിയ എൻ്റെ അടുത്തേക്ക്‌ വരുമ്പോൾ ഡോക്ടറുടെ ചോദ്യം.
''ഇത്ര ചെറുപ്പത്തിൽ തന്നെ ഇങ്ങനെ തുടങ്ങിയാൽ എങ്ങിനെയാ കുട്ടീ... ലിവർ അടിച്ചു പോവില്ലേ?".
വേദന കൊണ്ട് പുളയുന്നതിനിടയിൽ ഒരൽപം ദേഷ്യത്തോടെ തന്നെ ഞാൻ ഉണ്ടായ കാര്യങ്ങൾ പറഞ്ഞു. കാഞ്ഞ വയറ്റിൽ പഴം അമിതമായി അടിച്ചു കയറ്റിയതാണ് പ്രശ്നം എന്ന് ഡോക്റും വ്യക്തമാക്കി.
പിന്നെ അദ്ധേഹം ചോദിച്ചു;
"വേദന നിക്കാൻ ഒരു ഇഞ്ചക്ഷൻ ഉണ്ട്. പക്ഷേ വീട് അടുത്താണെങ്കിൽ മാത്രം തരാം. കാരണം ഇത് വളരെ സ്ട്രോങ്ങ് ആണ്. മരുന്നെടുത്ത് അര മണിക്കൂറിനുള്ളിൽ രോഗി ഉറങ്ങിപ്പോവും. ഇനി ഇതും അടിച്ച് റോട്ടിൽ കിടന്നാൽ കഥ പൂർത്തിയാവും. എന്താ വേണോ?"
അര മണിക്കൂറിനുള്ളിൽ വീട്ടിലെത്തിക്കോളാമെന്ന എൻ്റെ ഉറപ്പിൽ ഡോക്ടർ ഇഞ്ചക്ഷൻ തന്നു. മരുന്ന് ഉള്ളിൽ കയറിയതും വേദന കുറഞ്ഞ് വന്നു. പഴക്കുല വിറ്റ് കിട്ടിയ മുതലും ലാഭവും ഡോക്ടർക്ക് ഫീസായും നൽകി ഞാൻ വീട്ടിലേക്കോടി.
കാരണം, നടന്നാൽ ഒരു മണിക്കൂർ കൊണ്ടൊന്നും വീട്ടിലെത്തില്ല. വെള്ളമടിയല്ല കാരണമെന്ന് ഡോക്ടർക്ക്‌ മാത്രമേ ബോധ്യം വന്നുള്ളൂ. അവിടെ കണ്ട രോഗികൾ മുഴുവൻ നാട്ടുകാരാണ്. അവർ നാളെ പറയാൻ പോവുന്ന കഥയ്ക്ക് പൂർണ്ണ സ്ഥിരീകരണമാവും പോണ വഴിക്ക്‌ വഴിവക്കിൽ വീണുറങ്ങിയാൽ എന്ന ഡോക്ടറുടെ നിരീക്ഷണം ശരിയാണ്.
ഓടിക്കിതച്ച് വീട്ടിലെത്താൻ സമയമില്ല. അങ്ങാടിയിൽ തന്നെയുള്ള അമ്മാവൻ്റെ വീട്ടിൽ ഒരുവിധം പാഞ്ഞെത്തി. കട്ടിലിൽ ചാടിക്കയറി പുതപ്പെടുത്തണിഞ്ഞു ഉറക്കത്തെയും പ്രതീക്ഷിച്ചങ്ങനെ കിടന്നു പുലരുവോളം. ഉറക്കം മാത്രം വന്നില്ല.
ഇങ്ങനെയാണ് ഈ കഥ പറയേണ്ടത്. പക്ഷെ സംഭവിച്ചത് മറ്റൊരു രീതിയിൽ ആയിരുന്നു.
അന്നൊരു വെള്ളിയാഴചയായിരുന്നുവെന്നു പറഞ്ഞല്ലോ. കോളേജ് വിട്ടു വന്നപ്പോൾ ജുമാ നിസ്കാരം നടക്കുന്നുണ്ടായിരുന്നു. അങ്ങാടിയിൽ കടകൾ മിക്കതും അടഞ്ഞു കിടക്കുന്ന സമയം. പച്ചക്കറിക്കട സ്വന്തം ജ്യഷ്ഠന്റെ തന്നെ ആയിരുന്നു. പഴക്കുലയും പച്ചക്കറിയും ഒന്നും ആ സമയത്ത് അകത്തെടുത്ത് വെക്കാറില്ല. ചാക്കു കൊണ്ടു വെറുതെ മൂടിയിടുകയേ ഉള്ളൂ... ആ തക്കം നോക്കി ഏറ്റവും പഴുത്ത കുലയൊരെണ്ണവും പൊക്കി ഞാൻ മലയിലേക്ക് നടന്നു കയറി. കൂട്ടുകാർ എല്ലാം സാവധാനം ഭക്ഷണവും കഴിച്ചു വരുന്നത് വരെ നേന്ത്രപ്പഴത്തിന്റെ മധുരവും ആസ്വദിച്ചു കൊണ്ട് അവിടെ കാറ്റിനോട് കഥകളും പറഞ്ഞിരിക്കുകയായിരുന്നു ഞാൻ.

                                                            -0-
                                                                         

2016, ജൂൺ 17, വെള്ളിയാഴ്‌ച

അന്യ ദേശി

പുതിയ വീട്ടിലേക്ക് കുടുംബവുമൊത്ത് താമസം മാറി ഒരു മാസം കഴിയുമ്പഴേക്കും അയാളുടെ ലീവും തീർന്നിരുന്നു. പക്ഷേ അതിനിടയിൽ വീടിനു ചുറ്റും നല്ല ഉയരത്തിലൊരു മതിലും മുന്നിൽ ഉറപ്പുള്ളൊരു ഗേറ്റും പണിതു വെക്കാൻ അയാൾ മറന്നിരുന്നില്ല.
വീടിനടുത്ത് താൻ തന്നെ നിർമ്മിച്ച ലോഡ്ജിൽ താമസക്കാരായ അന്യ സംസ്ഥാന തൊഴിലാളികളായിരുന്നു അയാളുടെ ടെൻഷൻ.
ലീവ് കഴിഞ്ഞു തിരിച്ചെത്തി, ലേബർ ക്യാമ്പിലെ തൻ്റെ മുറിയിലെ ജനാല തുറന്നു പുറത്തേക്ക്‌ നോക്കിയപ്പോൾ തൊട്ടടുത്ത് തന്നെയുള്ള കഫീലിൻ്റെ വീടിനോട് ചേർന്നുള്ള മതിലിൻ്റെ ഉയരത്തിൻ്റെ കാരണം അന്നാദ്യമായി അയാൾക്ക്‌ ബോധ്യമായി..
                                                                         -0-

മറുനാടനും പ്രവാസിയും...

ഒരിക്കൽ ലീവിന് നാട്ടിൽ പോയപ്പോൾ വീടിനടുത്തെ പല ചരക്ക് കടയിൽ ഒന്ന് കയറി. നല്ല തിരക്കുണ്ട്. പഴയ കാലം മനസ്സിൽ സൂക്ഷിക്കുന്നതിനാൽ പുതിയ കാലത്തെ മാറ്റങ്ങൾ പ്രവാസിക്ക് കൗതുകത്തോടെ കാണാൻ കഴിയുമല്ലോ.
പ്രധാന മാറ്റം അന്യ സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമാണ്. അവരിൽ പെട്ട ഒരാൾ എന്തോ ഒരു സാധനം വാങ്ങി. കടക്കാരൻ പന്ത്രണ്ട് രൂപ എന്ന് പറഞ്ഞപ്പോൾ അയാൾ 15 രൂപ എടുത്ത് നീട്ടി.
ഞാനുടനെ രണ്ടു പേരെയും തിരുത്താൻ ശ്രമിച്ചു. ഗൾഫിൽ ആയതിനാൽ അത്യാവശ്യം ഹിന്ദിയൊക്കെ അറിയാമെന്ന് കടക്കാരൻ സുഹൃത്തിനേയും മറുനാടൻ തൊഴിലാളിയേയും അറിയിക്കണമല്ലോ..
ഞാൻ കടക്കാരനോട് പറഞ്ഞു. "നമ്മൾ പന്ത്രണ്ട് എന്ന് പറഞ്ഞാൽ അവർ പന്ത്ര, അതായത് 15 എന്നാണ് മനസ്സിലാക്കുക."
പിന്നെ മറുനാടനോടും പറഞ്ഞു.
"പന്ത്ര നഹി ബായി, ബാരാ റുപയ് ഹെ.. കേരളാ മേം ബാരാ കോ പന്ത്രണ്ട് കഹ്തെ ഹെ."
മറുനാടൻ എന്നെയൊന്ന് തുറിച്ച് നോക്കിക്കൊണ്ട് ശുദ്ധ മലയാളത്തിൽ;
" അറിയാം. പന്ത്രണ്ടിനോട് മൂന്ന് കൂട്ടിയാൽ പതിനഞ്ചാവുമെന്നുമറിയാം".
കടക്കാരൻ സുഹൃത്ത് ബാക്കി മൂന്ന് രൂപ തിരിച്ചു കൊടുക്കുമ്പോൾ ചിരിയsക്കാൻ മുഖം പൊത്തുന്നുണ്ടായിരുന്നു.
                                                        -0-

2016, ജൂൺ 7, ചൊവ്വാഴ്ച

സ്ഥലത്തെ പ്രധാന ദരിദ്രൻ

ഗൾഫിൽ എത്തിയപ്പോൾ ദരിദ്രരെ കണ്ടെത്താൻ ആളുകൾ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു ഗ്രാമ പ്രദേശത്താണ് കുഞ്ഞി മുഹമ്മദിന് ജോലി കിട്ടിയത്.
രൂപവും ഭാവവും കൊണ്ട് തന്നെ ലക്ഷണമൊത്തൊരു പാവപ്പെട്ടവനായിരുന്നു കുഞ്ഞി മുഹമ്മദ്. കിട്ടിയ ജോലിയോ സൂപ്പർ മാർക്കറ്റിൽ ക്ലീനിംഗ് തൊഴിലാളിയുടെതും. വലിയ ശമ്പളമൊന്നുമില്ല.
കുഞ്ഞിയുടെ നെരിയാണിക്ക് മുകളിൽ മടക്കി വെച്ച പാൻ്റും ഇസ്തിരി കാണാത്ത കുപ്പായവും ഹവായി ചെരുപ്പും വെള്ളത്തൊപ്പിയും എല്ലാം കൂടി കണ്ടാൽ ആർക്കും ദയ തോന്നിപ്പോവും.
കാണുന്നവർക്കെല്ലാം നല്ലൊരു പാവപ്പെട്ടവനെ കിട്ടിയ സന്തോഷമായിരുന്നു. അവരെല്ലാം പണമായോ ഭക്ഷണമായോ എന്തെങ്കിലും കൊടുത്തു കൊണ്ട് കുഞ്ഞി മുഹമ്മദിനെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
ആ പ്രദേശത്തെ അറിയപ്പെടുന്ന സൂപ്പർ മാർക്കറ്റായതിനാൽ കസ്റ്റമേർസിനെല്ലാം കുഞ്ഞി മുഹമ്മദിനെ പരിചിതമായിരുന്നു. അവരിൽ പലരും വണ്ടി കഴുകാനും മറ്റും കുഞ്ഞിയെ തന്നെ വിളിക്കും. അവരുടെ വീടുകളിലും മറ്റും എന്ത് പരിപാടി ഉണ്ടായാലും അന്നുണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്നും പലഹാരത്തിൽ നിന്നുമെല്ലാം കുറച്ച് കുഞ്ഞിക്ക് എത്തിച്ച്‌ കൊടുക്കും. ആരോടെങ്കിലും മറന്നു പോയാൽ മറ്റുള്ളവർ അവരെ കുഞ്ഞിയുടെ കാര്യം ഓർമ്മിപ്പിക്കുകയും ചെയ്യും.
അവിടുത്തുകാരെല്ലാം വലിയ ധനികരായത് കൊണ്ടൊന്നുമല്ല അവരെല്ലാം കുഞ്ഞിയെ ഇങ്ങനെ സഹായിക്കുന്നത്. സത്യത്തിൽ അവരിൽ പലരും കുഞ്ഞിയേക്കാൾ ദരിദ്രരാണ്. സ്വന്തമായി നല്ലൊരു ജോലിയോ വീടോ ഇല്ലാത്തതിനാൽ വിവാഹം പോലും കഴിക്കാൻ കഴിയാത്തവരും അവരുടെ കൂട്ടത്തിലുണ്ട്. എങ്കിലും കുഞ്ഞി മുഹമ്മദ് തങ്ങളെക്കാൾ കഷ്ടത്തിലാണെന്ന് അവർക്കുറപ്പാണ്.
കൊല്ലങ്ങൾ പത്തിരുപത് കഴിഞ്ഞു പോയി. കുഞ്ഞി മുഹമ്മദിൻ്റെ താടിയിലും മുടിയിലുമെല്ലാം വെള്ള നിരകൾ ആധിപത്യം ഉറപ്പിച്ചു. രണ്ടു പെൺമക്കളും പഠിച്ചു എൻജിനിയർമാരായി. രണ്ടു പേരെയും വിവാഹം കഴിച്ചതും എൻജിനീയർമാർ. തെറ്റില്ലാത്തൊരു വീടും സ്വന്തമായുണ്ട്. ഇനിയുള്ള കാലം നാട്ടിൽ കഴിഞ്ഞാലും വലിയ കുഴപ്പമൊന്നുമില്ല.
പക്ഷേ കുഞ്ഞി മുഹമ്മദിൻ്റെ ചിന്ത മറ്റൊന്നായിരുന്നു. താൻ ഇട്ടേച്ചു പോയാൽ ഈ നാട്ടുകാർക്ക്‌ മറ്റൊരു പാവപ്പെട്ടവനെ ആര് കൊണ്ടു വന്നു കൊടുക്കും?
                                                                   -0-