മിനിക്കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മിനിക്കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016, ജൂൺ 17, വെള്ളിയാഴ്‌ച

അന്യ ദേശി

പുതിയ വീട്ടിലേക്ക് കുടുംബവുമൊത്ത് താമസം മാറി ഒരു മാസം കഴിയുമ്പഴേക്കും അയാളുടെ ലീവും തീർന്നിരുന്നു. പക്ഷേ അതിനിടയിൽ വീടിനു ചുറ്റും നല്ല ഉയരത്തിലൊരു മതിലും മുന്നിൽ ഉറപ്പുള്ളൊരു ഗേറ്റും പണിതു വെക്കാൻ അയാൾ മറന്നിരുന്നില്ല.
വീടിനടുത്ത് താൻ തന്നെ നിർമ്മിച്ച ലോഡ്ജിൽ താമസക്കാരായ അന്യ സംസ്ഥാന തൊഴിലാളികളായിരുന്നു അയാളുടെ ടെൻഷൻ.
ലീവ് കഴിഞ്ഞു തിരിച്ചെത്തി, ലേബർ ക്യാമ്പിലെ തൻ്റെ മുറിയിലെ ജനാല തുറന്നു പുറത്തേക്ക്‌ നോക്കിയപ്പോൾ തൊട്ടടുത്ത് തന്നെയുള്ള കഫീലിൻ്റെ വീടിനോട് ചേർന്നുള്ള മതിലിൻ്റെ ഉയരത്തിൻ്റെ കാരണം അന്നാദ്യമായി അയാൾക്ക്‌ ബോധ്യമായി..
                                                                         -0-

മറുനാടനും പ്രവാസിയും...

ഒരിക്കൽ ലീവിന് നാട്ടിൽ പോയപ്പോൾ വീടിനടുത്തെ പല ചരക്ക് കടയിൽ ഒന്ന് കയറി. നല്ല തിരക്കുണ്ട്. പഴയ കാലം മനസ്സിൽ സൂക്ഷിക്കുന്നതിനാൽ പുതിയ കാലത്തെ മാറ്റങ്ങൾ പ്രവാസിക്ക് കൗതുകത്തോടെ കാണാൻ കഴിയുമല്ലോ.
പ്രധാന മാറ്റം അന്യ സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമാണ്. അവരിൽ പെട്ട ഒരാൾ എന്തോ ഒരു സാധനം വാങ്ങി. കടക്കാരൻ പന്ത്രണ്ട് രൂപ എന്ന് പറഞ്ഞപ്പോൾ അയാൾ 15 രൂപ എടുത്ത് നീട്ടി.
ഞാനുടനെ രണ്ടു പേരെയും തിരുത്താൻ ശ്രമിച്ചു. ഗൾഫിൽ ആയതിനാൽ അത്യാവശ്യം ഹിന്ദിയൊക്കെ അറിയാമെന്ന് കടക്കാരൻ സുഹൃത്തിനേയും മറുനാടൻ തൊഴിലാളിയേയും അറിയിക്കണമല്ലോ..
ഞാൻ കടക്കാരനോട് പറഞ്ഞു. "നമ്മൾ പന്ത്രണ്ട് എന്ന് പറഞ്ഞാൽ അവർ പന്ത്ര, അതായത് 15 എന്നാണ് മനസ്സിലാക്കുക."
പിന്നെ മറുനാടനോടും പറഞ്ഞു.
"പന്ത്ര നഹി ബായി, ബാരാ റുപയ് ഹെ.. കേരളാ മേം ബാരാ കോ പന്ത്രണ്ട് കഹ്തെ ഹെ."
മറുനാടൻ എന്നെയൊന്ന് തുറിച്ച് നോക്കിക്കൊണ്ട് ശുദ്ധ മലയാളത്തിൽ;
" അറിയാം. പന്ത്രണ്ടിനോട് മൂന്ന് കൂട്ടിയാൽ പതിനഞ്ചാവുമെന്നുമറിയാം".
കടക്കാരൻ സുഹൃത്ത് ബാക്കി മൂന്ന് രൂപ തിരിച്ചു കൊടുക്കുമ്പോൾ ചിരിയsക്കാൻ മുഖം പൊത്തുന്നുണ്ടായിരുന്നു.
                                                        -0-

2016, ജൂൺ 7, ചൊവ്വാഴ്ച

സ്ഥലത്തെ പ്രധാന ദരിദ്രൻ

ഗൾഫിൽ എത്തിയപ്പോൾ ദരിദ്രരെ കണ്ടെത്താൻ ആളുകൾ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു ഗ്രാമ പ്രദേശത്താണ് കുഞ്ഞി മുഹമ്മദിന് ജോലി കിട്ടിയത്.
രൂപവും ഭാവവും കൊണ്ട് തന്നെ ലക്ഷണമൊത്തൊരു പാവപ്പെട്ടവനായിരുന്നു കുഞ്ഞി മുഹമ്മദ്. കിട്ടിയ ജോലിയോ സൂപ്പർ മാർക്കറ്റിൽ ക്ലീനിംഗ് തൊഴിലാളിയുടെതും. വലിയ ശമ്പളമൊന്നുമില്ല.
കുഞ്ഞിയുടെ നെരിയാണിക്ക് മുകളിൽ മടക്കി വെച്ച പാൻ്റും ഇസ്തിരി കാണാത്ത കുപ്പായവും ഹവായി ചെരുപ്പും വെള്ളത്തൊപ്പിയും എല്ലാം കൂടി കണ്ടാൽ ആർക്കും ദയ തോന്നിപ്പോവും.
കാണുന്നവർക്കെല്ലാം നല്ലൊരു പാവപ്പെട്ടവനെ കിട്ടിയ സന്തോഷമായിരുന്നു. അവരെല്ലാം പണമായോ ഭക്ഷണമായോ എന്തെങ്കിലും കൊടുത്തു കൊണ്ട് കുഞ്ഞി മുഹമ്മദിനെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
ആ പ്രദേശത്തെ അറിയപ്പെടുന്ന സൂപ്പർ മാർക്കറ്റായതിനാൽ കസ്റ്റമേർസിനെല്ലാം കുഞ്ഞി മുഹമ്മദിനെ പരിചിതമായിരുന്നു. അവരിൽ പലരും വണ്ടി കഴുകാനും മറ്റും കുഞ്ഞിയെ തന്നെ വിളിക്കും. അവരുടെ വീടുകളിലും മറ്റും എന്ത് പരിപാടി ഉണ്ടായാലും അന്നുണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്നും പലഹാരത്തിൽ നിന്നുമെല്ലാം കുറച്ച് കുഞ്ഞിക്ക് എത്തിച്ച്‌ കൊടുക്കും. ആരോടെങ്കിലും മറന്നു പോയാൽ മറ്റുള്ളവർ അവരെ കുഞ്ഞിയുടെ കാര്യം ഓർമ്മിപ്പിക്കുകയും ചെയ്യും.
അവിടുത്തുകാരെല്ലാം വലിയ ധനികരായത് കൊണ്ടൊന്നുമല്ല അവരെല്ലാം കുഞ്ഞിയെ ഇങ്ങനെ സഹായിക്കുന്നത്. സത്യത്തിൽ അവരിൽ പലരും കുഞ്ഞിയേക്കാൾ ദരിദ്രരാണ്. സ്വന്തമായി നല്ലൊരു ജോലിയോ വീടോ ഇല്ലാത്തതിനാൽ വിവാഹം പോലും കഴിക്കാൻ കഴിയാത്തവരും അവരുടെ കൂട്ടത്തിലുണ്ട്. എങ്കിലും കുഞ്ഞി മുഹമ്മദ് തങ്ങളെക്കാൾ കഷ്ടത്തിലാണെന്ന് അവർക്കുറപ്പാണ്.
കൊല്ലങ്ങൾ പത്തിരുപത് കഴിഞ്ഞു പോയി. കുഞ്ഞി മുഹമ്മദിൻ്റെ താടിയിലും മുടിയിലുമെല്ലാം വെള്ള നിരകൾ ആധിപത്യം ഉറപ്പിച്ചു. രണ്ടു പെൺമക്കളും പഠിച്ചു എൻജിനിയർമാരായി. രണ്ടു പേരെയും വിവാഹം കഴിച്ചതും എൻജിനീയർമാർ. തെറ്റില്ലാത്തൊരു വീടും സ്വന്തമായുണ്ട്. ഇനിയുള്ള കാലം നാട്ടിൽ കഴിഞ്ഞാലും വലിയ കുഴപ്പമൊന്നുമില്ല.
പക്ഷേ കുഞ്ഞി മുഹമ്മദിൻ്റെ ചിന്ത മറ്റൊന്നായിരുന്നു. താൻ ഇട്ടേച്ചു പോയാൽ ഈ നാട്ടുകാർക്ക്‌ മറ്റൊരു പാവപ്പെട്ടവനെ ആര് കൊണ്ടു വന്നു കൊടുക്കും?
                                                                   -0-

2015, ജനുവരി 13, ചൊവ്വാഴ്ച

നേർക്കു നേർ....

2014, ഡിസംബർ 7, ഞായറാഴ്‌ച

ഉസ്സയിന്റെ വികൃതികൾ

2014, നവംബർ 21, വെള്ളിയാഴ്‌ച

ഒരിടത്തൊരിടത്തൊരു പണ്ഡിതൻ:

2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

ഒരു കല്യാണക്കഥ

2014, ജൂൺ 20, വെള്ളിയാഴ്‌ച

അവധിക്കാലം

കൊല്ലപ്പരീക്ഷയുടെ അവസാന ദിവസം. ക്ളാസ് മുറിയിലെ ജനാലക്കപ്പുറത്തെ കാഴ്ചയിൽ ഉച്ച വെയിലിൽ പോള്ളിപ്പതച്ച സ്കൂൾ മുറ്റവും ബാബുമോന്റെ കവിൾത്തടങ്ങളും ഒരുപോലെ കാണപ്പെട്ടു. ഉപ്പ അവസാനമായി ഗൾഫിൽ നിന്ന് വന്നപ്പോൾ സമ്മാനമായിത്തന്ന പാർക്കർ പേനകൊണ്ട് ഉത്തരക്കടലാസിലെ അവസാന വരിയും എഴുതിത്തീർത്തപ്പോൾ, ഓരോ വരിയിലുമവൻ ഉപ്പയുടെ അനുഗ്രഹം കണ്ടു. 

പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കൂട്ടുകാരെല്ലാം വലിയ ആഹ്ലാദത്തിൽ . ചിലർ കൂട്ടം ചേർന്ന് വീടുകളിലേക്ക് തിരിച്ചു പോകുന്നു. മറ്റു ചിലർ പരസ്പരമിരുന്ന് ചോദ്യപ്പേപ്പർ നോക്കി ഉത്തരം ചർച്ച ചെയ്യുന്നു. പിന്നെ അവധിക്കാലത്തെ പരിപാടികൾക്ക് രൂപം നൽകുന്നു. കൊയിത്ത് കഴിഞ്ഞുണങ്ങി വരണ്ട പാടങ്ങളെല്ലാം ഇനി രണ്ടു മാസത്തേക്ക് അവർക്കുള്ളതാണ്‌. ചിലർക്ക് ഉല്ലാസ യാത്ര പോണം. മറ്റു ചിലർ അവധിക്കാലമൊരു വഴിക്കാക്കാൻ വരുന്ന ട്യുഷൻ മാഷേക്കുറിച്ചുള്ള ഭയത്തിലാണ് . 

ബാബുമോനും അനാഥാലയത്തിൽ നിന്നും സ്കൂളിൽ വരുന്ന മറ്റ് കൂട്ടുകാരും മാത്രമാണ് ഇപ്പോൾ ക്ളാസിൽ. സനാഥരായ കൂട്ടുകാരുടെ വർണ്ണനകളിൽ വിരിഞ്ഞ അവധിക്കാലം അവനെയും ചിലയോർമ്മകളിലേക്ക് കൊണ്ട് പോയി.

എല്ലാ സ്കൂൾ അവധിയിലും ഉപ്പ നാട്ടിൽ വരുമായിരുന്നു. അന്നെല്ലാം ഉപ്പ തന്നെയായിരുന്നു അവന്റെ കൂട്ടുകാരൻ. പോകുന്നിടത്തെല്ലാം കൊണ്ട് പോകും. എന്നും ഉല്ലാസ യാത്രകൾ . അന്നൊക്കെ ഉമ്മക്കും അടുക്കളക്കവധിയായിരുന്നു. 

ആ മധുര ചിന്തകൾക്കധികം ആയുസ്സ് നൽകാനനുവദിക്കാതെ വാർഡൻ അബു മാഷിന്റെ നിർദ്ദേശം വന്നു. അതനുസരിച്ച് എല്ലാവരും ഒറ്റ വരിയായി തങ്ങളുടെ താമസ സ്ഥലത്തേക്ക് നടന്നു. എന്നും അതാണ്‌ രീതി. ക്ളാസ്സിൽ വരുന്നതും പോകുന്നതും ഇതേ രീതിയിൽ. താമസ ഹാളിൽ എത്തിയതും അവിടത്തെ മറ്റു കൂട്ടുകാരെല്ലാം നല്ല ആവേശത്തിൽ. രണ്ടു മാസം ഇനി വീട്ടിൽ തന്നെ. അവരിൽ പലരെയും കൊണ്ട്പോകാൻ അടുത്ത ബന്ദുക്കൾ എത്തിയിട്ടുണ്ട്. ബാബുമോന്റെ മുഖത്ത് മാത്രം മ്ളാനത. അവൻ വീണ്ടും ചിന്തയിൽ മുഴുകി. 

ആറ് മാസം മുൻപ് വല്യുപ്പ കൂടി മരിക്കുന്നത് വരെ അവൻ ഉപ്പാന്റെ വീട്ടിൽ തന്നെയായിരുന്നു. ഉമ്മയും കൊച്ചു പെങ്ങൾ നസ്രിയും ഉമ്മായുടെ വീട്ടിലും. ഉപ്പയുടെ ആകസ്മിക വേർപാടോടെ ഉമ്മക്കങ്ങനെ വേണ്ടി വന്നു. ബാബുവിനെയും നസ്രിയെയും ഏറ്റെടുക്കാൻ പല യതീംഖാനക്കാരും വന്നു വിളിച്ചെങ്കിലും വല്യുപ്പ വിട്ടില്ല. താൻ ജീവിച്ചിരിക്കുമ്പോൾ തന്റെ കൊച്ചു മക്കൾ അനാഥരല്ലെന്നായിരുന്നു നിലപാട്. എന്നാൽ അദ്ദേഹം കൂടി വിട പറഞ്ഞപ്പോൾ ഭാഗം വെപ്പ് നടന്നു. ഓരോരുത്തരും അവരവരുടെ ഭാഗം എടുത്തപ്പോഴാണറിഞ്ഞത് ബാബുവും നസ്രിയും ഇനിമേൽ തറവാട് സ്വത്തിലവകാശികളല്ല. പിന്നീട് ഉമ്മ തന്നെയാണാ തീരുമാനമെടുത്തത്. 

"മോൻ അവിടെപ്പോയി നന്നായി പഠിച്ചു വരണം. ഉമ്മക്കും പെങ്ങക്കും തണലാവണം". കണ്ണീരിൽ കുതിർന്ന ആ വാക്കുകളെ മറ്റാരും എതിർത്തതുമില്ല. 

അനാഥാലയത്തിന്റെ പരുക്കൻ ഭിത്തികൾക്കുള്ളിൽ നിന്ന് കൊണ്ട് ജനാലകൾക്കപ്പുറത്തെ ഉദ്യാന ശലഭങ്ങളെ തെല്ലൊരസൂയയോടെ നോക്കിയങ്ങനെ ചിന്തയിൽ മുഴുകിയിരിക്കെ, അബു മാഷ് വീണ്ടും വന്നു വിളിച്ചു. ബാബുവിനെ കൊണ്ട് പോകാൻ അമ്മാവൻ വന്നിരിക്കുന്നു. അവന്റെ മനസ്സ് തണുത്തു. വസ്ത്രമെല്ലാം പെട്ടിയിലാക്കി ഉമ്മാന്റെ വീട്ടിലേക്ക് പുറപ്പെട്ടു. വീണു കിട്ടിയ അവധിക്കാലം ഉമ്മയുടെയും നസൃവിന്റെയും കൂടെ കഴിയാൻ, കർക്കശ ജീവിത ചിട്ടകളിൽ നിന്ന് നഷ്ടബാല്യത്തിന്റെ ഓർമകളിലേക്കുള്ളൊരു തീര്‍ത്ഥയാത്രയെന്നോണം.