2015, ഡിസംബർ 2, ബുധനാഴ്‌ച

മഷിനോട്ടം

ജ്യോതിഷം കൊണ്ടു കേസ് തെളിയിച്ചിട്ടുണ്ടെന്നു മുൻ ഡിജിപി...Read more at:...

Posted by Salim Edakuni on Tuesday, December 1, 2015

2015, നവംബർ 11, ബുധനാഴ്‌ച

ഒരു ചൊറിയൻ കഥ

കോളേജ് ജീവിത കാലം തിരക്കേറിയതായിരുന്നു. അതിരാവിലെ അങ്ങാടിയിലെ ഷട്ടിൽ കളി, പിന്നെ ഉച്ച വരെ ക്ലാസ്. ഉച്ച കഴിഞ്ഞു ക്രിക്കറ്റ് ബാറ്റും പിടിച്ചുള്ള മല കയറ്റം. വൈകീട്ട് പാർട്ടി ഓഫീസിലെ കാരംസ് കളി. അതുകഴിഞ്ഞ് അയൽ ഗ്രാമങ്ങളിലെ ആറേഴു ടാക്കീസുകളിൽ പാതിരാ ഷോ. പിന്നെ ചിലപ്പോഴൊക്കെ പച്ചക്കറിക്കടയിലെ നൈറ്റ് ഡ്യുട്ടി. അന്നൊക്കെ ഈ ഫേസ്‌ ബുക്കും മറ്റും ഉണ്ടായിരുന്നേൽ എന്താവുമായിരുന്നു സ്ഥിതി എന്ന് ആലോചിക്കാനേ വയ്യ. ഇപ്പോൾ തൊഴിലിൽ വിശ്രമിക്കുന്നതിനാൽ ഇതൊക്കെ സാധിച്ചു പോവുന്നു. എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ എന്നാണല്ലോ പ്രമാണം.
ഞാൻ ഷട്ടിൽ കളിയിൽ കേമനായിരുന്നു പക്ഷെ കോയ എന്നെക്കാൾ മിടുക്കനായിരുന്നതിനാൽ ബെറ്റ് വെക്കുന്ന പോറാട്ടയുടെയും മീൻ കറിയുടെയും കാശ് എന്നും എന്റെ പോക്കറ്റിൽ നിന്ന് തന്നെ പോവും. പലപ്പോഴും കാശ് തികയാതെ വരുമ്പോൾ എന്റെ പൊറാട്ടക്ക്‌ കറി കാണില്ല. മറ്റു ചിലപ്പോൾ പോറാട്ടയും. എങ്കിലും നല്ലവനായ കോയ കഷണം പൊറാട്ടയും ഇച്ചിരി കറിയും ഒഴിച്ചു തരും. പക്ഷെ മീൻ തരില്ല. അവൻ മീൻ തല കടിച്ചീമ്പുമ്പോൾ ഹോട്ടൽ മുറ്റത്തെ കാടൻ പൂച്ചക്കുക്കും എനിക്കും ഒരേ മുഖഭാവമാണെന്ന് കോയ പലപ്പോഴും അഭിപ്രായപ്പെട്ടിടുണ്ട്.
അന്നൊരിക്കൽ പതിവുപോലെ കളിയും തോറ്റ് ഹോട്ടലിൽ കയറി മത്തി മുളകിട്ടതും പോറാട്ടയും കഴിച്ചു കൊണ്ടിരിക്കെ കോയ പറഞ്ഞു.
‘നീ എന്നെങ്കിലും ജയിച്ചു കാണാൻ എനിക്കും ആഗ്രഹമണ്ട്. എന്തേ പൊറാട്ട പോലും വേണ്ടെന്നു വെച്ചത്, കശില്ലേ?’.
കാശില്ലാത്തത് കൊണ്ടാണെന്ന് അവനും അറിയാം. എങ്കിലും ആ ദൈന്യത കൂടി അവന് ആസ്വദിക്കണം അതിനാണാ ചോദ്യം. ഹോട്ടലിൽ നിന്നിറങ്ങി ഞാൻ പതിപുപോലെ വീട്ടിൽ എത്തി കുളിച്ചു പ്രാതലും കഴിച്ചു കോളേജിൽ പോയി. അന്ന് കോളേജിൽ സമരമായിരുന്നു. ഇന്ന് കോയയെ എങ്ങനെയെങ്കിലും തോൽപ്പിക്കണം. അവന്റെ കാശ് കൊണ്ട് പോറാട്ടയും മത്തിക്കറിയും വാങ്ങി കഴിക്കണം. അങ്ങാടിയിൽ എത്തിയതും കോയയെ കിട്ടി. കളിയും തുടങ്ങി. ഉച്ച വരെ കളി നീണ്ടു. നാലഞ്ച് ദിവസത്തേക്കുള്ള പ്രാതൽ എന്റെ ചിലവിൽ അവൻ ഉറപ്പിച്ചു. എങ്കിലും അവസാനത്തെ സെറ്റിലെ ചിലവ് രൊക്കം കിട്ടണം എന്ന് അവൻ നിർബന്ധം പിടിച്ചു. ഹോട്ടലിൽ കയറി ഒരു സെറ്റ് കപ്പയും അയലയും ഓർഡർ ചെയ്തു. രാവിലെ മത്തിയും പോറാട്ടയും ആയിരുന്നല്ലോ. അവൻ തിന്നു തീരുന്നത് വരെ ഞാനും ഇരിക്കണം അതും കൂടി ഒരു വ്യവസ്ഥയാണ്‌. അവൻ പതിവു പോലെ അയലയുടെ തല വരേ ഈമ്പി തിന്നു തീരുന്നത് വരെ എന്റെ മുഖത്തേക്ക് പോലും നോക്കിയിരുന്നില്ല. ഭക്ഷണം കഴിഞ്ഞു പുറത്തിറങ്ങി കോയ കയ്യും കാലും ചൊറിയാൻ തുടങ്ങി. പിന്നെ അവന്റെ ചൊറിച്ചിൽ കൂടി വന്നു.
ചൊറി കൂടി വന്നപ്പോൾ ഞങ്ങൾ അടുത്ത ബസിൽ കയറി തൊട്ടടുത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിട്ടു. ബസിൽ വച്ചും കോയ നെഞ്ചും പുറവും മാറി മാറി ചൊറിഞ്ഞു കൊണ്ടിരുന്നു. ബസ് രണ്ടു കിലോമീറ്റർ പിന്നിട്ടപ്പോൾ പുറത്തൊരു ബോർഡ് കണ്ടു. അതൊരു ത്വക് രോഗ വിദഗ്ദയായ ലേഡി ഡോക്ടറുടെതാണ്. ഡോക്ടർ ഇപ്പോൾ ആശുപത്രി വിട്ടു വീട്ടിൽ എത്തിക്കാണും. ഞങ്ങൾ ബസ് നിർത്തിച്ചു ഇറങ്ങി. ഗേറ്റ് അകത്തു നിന്ന് പൂട്ടിക്കിടക്കുന്നു. കോയ ഗേറ്റ് എടുത്ത് ചാടി ഉള്ളിൽ കടന്നു, ഡോക്ടറുടെ വീട്ടിലേക്ക് ഓടിച്ചെന്ന് ബെല്ലിന്റെ ബട്ടണിൽ അമർത്തി പിടിച്ചു. ഞാനും ഒരുവിധം ഗേറ്റ് ചാടിക്കടന്ന് ഉള്ളിലെത്തി.
ബെല്ലടിയുടെ ശബ്ദം സഹിക്കവയ്യാതെയാവണം ജോലിക്കാരിയാണെന്ന് തോന്നുന്ന ഒരു സ്ത്രീ ജനാലയുടെ കർട്ടണ്‍ മാറ്റിക്കൊണ്ട് ഉള്ളിൽ നിന്ന് ദേഷ്യത്തിൽ പറഞ്ഞു. 'പുറത്തെ ബോർഡ് വായിച്ചില്ലേ? ഡോക്ടർ വൈകീട്ട് അഞ്ചു മണിക്ക് ശേഷമേ പരിശോധന തുടങ്ങൂ. വൈകീട്ട് വരൂ.'
'ഇതൊരു അർജന്റ് കേസാണ്, ഇയാൾക്ക് പെട്ടെന്ന് ചൊറി വന്നു ഡോക്ടറോട് ഒന്ന് വന്നു പരിശോധിക്കാൻ പറയൂ'. എന്റെ ആവശ്യം കേട്ടിട്ടാവണം സ്ത്രീയുടെ തല പെട്ടെന്ന് മറഞ്ഞു. അധികം താമസിയാതെ ജനാലയുടെ കർട്ടണ്‍ വീണ്ടും നീങ്ങി.
'നിങ്ങൾ ഉടനെ മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ പോയി കാണിക്കാൻ ഡോക്ടർ പറഞ്ഞു'.
'അതിന് നിങ്ങളുടെ സമ്മതം ഒന്നും വേണ്ട. മാഡത്തിനോട് പറയണം ഡോക്ടർ ആയാൽ മാത്രം പോര ഒരു മനുഷ്യൻ കൂടി ആവണം'. എന്റെ ശബ്ദം കുറച്ച് കനത്തിൽ തന്നെയായിരുന്നു.
ഞങ്ങൾ തിരിച്ചു ഗേറ്റിൽ എത്തിയതും പിറകിൽ നിന്ന് വിളി വന്നു. അത് ഡോക്ടർ തന്നെ. ഞങ്ങളെ അകത്തേക്ക് വിളിപ്പിച്ചു. ഞാൻ കാര്യങ്ങൾ വിവരിക്കാൻ തുടങ്ങി. അപ്പോഴേക്കും കോയ ചൊറിഞ്ഞ് മാന്തി മുഖവും കയ്യും കാലും എല്ലാം ഒരു പരുവത്തിൽ ആക്കി വച്ചിട്ടുണ്ടായിരുന്നു. ചില ഭാഗങ്ങളിൽ രക്തവും പൊടിയാൻ തുടങ്ങി.
ഞാൻ പറയുന്നതോ കോയ ചൊറിയുന്നതോ ഒന്നും ഡോക്ടർ ശ്രദ്ധിക്കുന്നില്ല മട്ടില്ല.
'നിങ്ങൾ ആണുങ്ങൾക്ക് എന്തറിയാം ഞാനും ഒരുമനുഷ്യ സ്ത്രീയാണ്. രാവിലെ കുട്ടികളെ ഒരുക്കി ഭക്ഷണം കഴിപ്പിച്ചു സ്കൂളിലേക്ക് വിടണം. അതുകഴിഞ്ഞ് ആശുപത്രിയിൽ പോവണം. വീട്ടിൽ തിരിച്ചെത്തിയാൽ കിട്ടുന്ന ഈ രണ്ടു മണിക്കൂർ ആണ് വിശ്രമ സമയം. ഇവിടെയുമുണ്ട് നിങ്ങളെ പോലെ ഒരു കക്ഷി. അങ്ങേരുടെ വിചാരം അങ്ങേര് മാത്രാ ഡോക്ടർ. വീട്ടിലെ ഒരു കാര്യത്തിലും ശ്രദ്ധിക്കില്ല'.
ഡോക്ടറുടെ പരിഭവം ഏതാണ്ട് പിടി കിട്ടി. ഒപ്പം സഹതാപവും തോന്നി. പക്ഷെ കോയയുടെ അവസ്ഥ അതല്ലല്ലോ.
'നിങ്ങളുടെ കുടുംബ പുരാണം കേൾക്കാനല്ല ഞങ്ങൾ വന്നത്. ഡോക്ടറെ എന്റെ ചൊറിയൊന്ന് നിർത്തി തരി'. കോയയുടെ വാക്കുകളിൽ കോപവും സങ്കടവും.
ഡോക്ടർ ഉടനെ കോയക്ക് മരുന്ന് കുത്തിവെക്കാനായി എണീറ്റു.
'ഹോട്ടലിൽ നിന്ന് എന്ത് മീൻ കഴിച്ചെന്നാ പറഞ്ഞത്?' കോയയുടെ ചന്തിക്ക് സിറിഞ്ച് കേറ്റുന്നതിനിടെ ഡോക്ടറുടെ ചോദ്യം.
'അയല മുളകിട്ടത്'. എന്റെ മറുപടി പെട്ടെന്നായിരുന്നു.
മറ്റു മരുന്നുകൾ കുറിക്കുന്നതിനിടെ ഡോക്ടർ പറഞ്ഞു, 'അയലയും മറ്റും ഹോട്ടലുകളിൽ നിന്ന് വാങ്ങി കഴിക്കുമ്പോൾ സൂക്ഷിക്കണം. നന്നായി കഴുകി വൃത്തിയാക്കി കാണില്ല. ചിലർക്കത് അലർജിയുണ്ടാക്കും'.
ബെറ്റിന്റെ വ്യവസ്ഥയിൽ ചൊറിയും ഡോക്ടറുടെ ഫീസും ഒന്നും ഇല്ലാതിരുന്നതിനാൽ ഫീസ്‌ കോയ തന്നെ കൊടുത്തു. അൽപം കഴിഞ്ഞതും അവന്റെ ചൊറി പതുക്കെ മാറാൻ തുടങ്ങി. ഡോക്ടർക്ക് നന്ദി പറഞ്ഞു ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.
പിന്നീടെപ്പോഴും വീട്ടിൽ നിന്ന് ഭക്ഷണത്തോടൊപ്പം മീൻ കഴിക്കുമ്പോൾ മീനിന്റെ തലയെങ്കിലും അടുത്തിരുന്നു നോക്കി അയവിറക്കുന്ന പൂച്ചക്ക് അവകാശപെട്ടതാണെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. കോയയുടെ കാര്യം ഇപ്പോഴും അറിയില്ല.
                                                                          -00-

2015, ഒക്‌ടോബർ 28, ബുധനാഴ്‌ച

ഒരു പഴയ അറബികഥ:

1983 ലെ മെയ് മാസം. ജ്യേഷ്‌ഠന്‍ ഗൾഫിൽ നിന്ന് ആദ്യമായി ലീവിൽ വന്ന രാത്രി ഇന്നും ഓർമ്മയുണ്ട്. വലിയ പെട്ടി നിറയെ സാധനങ്ങൾ. പാതിരാവായപ്പോൾ ഞങ്ങൾ ബാക്കി സഹോദരങ്ങൾ എല്ലാവരും വട്ടമിട്ടിരുന്നു. ജ്യേഷ്‌ഠന്‍ പെട്ടി തുറന്നു. അവരവർക്ക് ഫിറ്റായ ടീഷർട്ടും ജട്ടിയും എല്ലാം ഓരോ ജോഡി വീതം തിരഞ്ഞെടുത്തോളാൻ പറഞ്ഞു. ഞങ്ങൾ ആവേശത്തോടെ എല്ലാം ഇട്ടു നോക്കി പറ്റിയത് തിരഞ്ഞെടുത്ത് കൊണ്ടിരുന്നു. എന്നാൽ ചിലരെല്ലാം മേൽക്കു മേൽ ഇട്ടു കൊണ്ട് അതി ബുദ്ധി കാണിക്കുന്നുമുണ്ടായിരുന്നു. ജട്ടി ഇട്ടു ശീലമില്ലാത്ത ഞാനന്ന് അഞ്ച് ജട്ടി ഒരുമിച്ചിട്ടു.
എല്ലാവരും വളരെ സന്തോഷത്തോടെ ഉറങ്ങാൻ പോവുമ്പോൾ സുബഹി ബാങ്ക് വിളിക്കുന്നുണ്ടായിരുന്നു. ജ്യേഷ്‌ഠന്‍ പോയി കുളിച്ചു വലിയ ഒരു തോപ്പും ഇട്ടു കൊണ്ട് എല്ലാവരെയും വിളിച്ചുണർത്തി സുബഹി നിസ്ക്കരിച്ച ശേഷം മതി ഉറക്കം എന്ന് കൽപ്പിച്ചു. വേനലവധിയാണ് സ്കൂളിൽ പോവേണ്ടതില്ല. അങ്ങനെ നിസ്കാരവും കഴിഞ്ഞു ഞങ്ങൾ ഉച്ച വരേ പതിവു പോലെ ഒന്നിച്ചുറങ്ങി. കൂടെ ജ്യേഷ്‌ഠനും. ഉച്ച തിരിഞ്ഞു ഞാനും ജ്യേഷ്‌ഠനും പുറത്തേക്ക് പോയി. വലിയ ടേപ്പ് റെക്കോർഡർ കൊണ്ട് വന്നിട്ടുണ്ട് രണ്ട് കാസറ്റ് ഇടാം. മൈക്കും ഉണ്ട് അതൊക്കെ ഒന്ന് ഉപയോഗിച്ചു നോക്കണം.ആ ത്രില്ലിൽ അത്യാവശ്യ ഭക്ഷണ സാധനങ്ങളും വാങ്ങി ഞാൻ വേഗം വീട്ടിലേക്ക് തിരിച്ചു.
വീട്ടിൽ എത്താറായപ്പോൾ മുറ്റത്ത് കൂടി അറബി വേഷത്തിൽ ഒരാൾ ഉലാത്തുന്നത് കണ്ടു. പിന്നാലെ മറ്റു അനിയന്മാരും ഉണ്ട്. ജ്യേഷ്‌ഠൻ രാവിലെ നിസ്ക്കരിക്കുമ്പൊൾ ധരിച്ച അറബിത്തോപ്പാണത്. തലയിൽ വെള്ളത്തട്ടം. കയ്യിൽ തസ്ബിഹ് മാല. കറുത്ത സോക്സ്‌ ഒന്നു കൊണ്ട് തലയിൽ വട്ടും കെട്ടിയിട്ടുണ്ട്. ജ്യേഷ്‌ഠന്‍ പുറത്തിറങ്ങുമ്പോൾ എടുക്കാൻ മറന്നു പോയ കൂളിംഗ് ഗ്ലാസും കക്ഷി അണിഞ്ഞിട്ടുണ്ട്. അയൽപക്കത്തുള്ള ഖദീശയിത്താത്ത മുറ്റത്തുണ്ട്. അവർ അറബിയുടെ മുഖം ഒന്ന് കാണണം എന്നവശ്യപ്പെട്ടപ്പോൾ ശിങ്കിടിയായി നടക്കുന്ന അനിയന്റെ മറുപടി.
'അറബി പെണ്ണുങ്ങളുടെ മുഖത്ത് നോക്കില്ല, ഇത്താത്ത അകത്തു പോകി'.
‘എടാ വയസ്സായ ഇന്നേ കണ്ടാൽ അറബിക്കെന്താ അയാള് മുണ്ടൂലെ..?’
പെട്ടെന്ന് അറബി തസ്ബിഹ് മാല കറക്കി കൊണ്ട് മുഖം തിരിക്കാതെ തന്നെ;
'വലൈക്കും സലാം.. വലൈക്കും സലാം'.
അതിന് അറബിനോട് ഇപ്പളാരാ സലാം പറഞ്ഞത്'.
ഖദീശയിത്താത്തയുടെ ചോദ്യം ന്യായമായിരുന്നു. കൊച്ചു പെങ്ങൾ ചിരി പുറത്ത് വരാതിരിക്കാൻ കോലായിലെ ഗ്രിൽസിൽ കടിച്ചു നിന്നു.
അറബി ജ്യേഷ്‌ഠന്റെ കൂടെ വന്നതാണ്. അകത്തെ കൊടിയ ചൂടു കൊണ്ടാണ് പുറത്തു കൂടെ നടക്കുന്നത്, കുറെ ദിവസം ഇവിടെ തന്നെ കാണും ഉടനെ പോവില്ല എന്നെല്ലാം ഖദീശയിത്താത്തയെ പറഞ്ഞു ധരിപ്പിച്ചപ്പോൾ അവർക്ക് സമാധാനമായി. അവർ റേഷൻ വാങ്ങാൻ അങ്ങാടിയിലേക്ക് പോയി. പോവുന്ന വഴിക്ക് കാണുന്നവരോടെല്ലാം എടക്കുനിയിൽ അറബി വന്ന വിവരം പറഞ്ഞിരുന്നു. ഇന്നത് വാർത്തയല്ല. എന്നാൽ മുപ്പത് കൊല്ലം മുൻപത്തെ കാര്യം അങ്ങനെയല്ലല്ലോ. കേട്ടവരിൽ ചിലർ വീട്ടിലേക്ക് പുറപെട്ടു . അറബി വേഷക്കാരൻ സഹോദരൻ കുളിമുറിയിൽ ഒളിച്ചു. അറബി കുളിക്കാൻ പോയെന്ന് പറയാൻ പറഞ്ഞു.
വീട്ടിൽ ഉള്ളവ തികയാഞ്ഞതിനാൽ അയൽപക്കത്ത്‌ നിന്ന് കസേരകൾ കൊണ്ട് വന്നു മുറ്റത്ത് ഇട്ടു. മുറ്റം നിറയെ ആളുകൾ. പലരും വന്നത് മുറ്റത്തെ ആൾക്കൂട്ടം കണ്ടാണ്‌ . ഉമ്മയും മറ്റും കരുതിയത് ആളുകൾ ജ്യേഷ്ഠനെ കാണാൻ വന്നതാണ്‌ എന്നും. ഒടുവിൽ ജ്യേഷ്ഠനും തന്റെ കൂടെ അറബി വന്ന വിവരം അങ്ങാടിയിൽ നിന്നറിഞ്ഞു വീട്ടിലേക്ക് തിരിച്ചു. ജ്യേഷ്ഠൻ എത്തിയപ്പോൾ ഞാൻ കാര്യം പറഞ്ഞു. കുളിമുറിയിൽ പോയ അറബി അപ്പോഴേക്കും തോപ്പും കളഞ്ഞു സ്ഥലം വിട്ടിരുന്നു. കക്ഷി ഇപ്പോൾ റിയാദിൽ ഉണ്ട്. ഏഷ്യാനെറ്റിന്റെ അവിടത്തെ റിപ്പോർട്ടർ ആണ് 
പേര് നാസർ കാരന്തൂർ Asianet Riyadh

2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

കാള രാത്രി.....


ഇന്നലെത്തെ രാത്രി നിലാവുള്ളതാവാൻ ഇടയില്ല. പക്ഷെ എനിക്ക് പൌർണ്ണമിയായിരുന്നു. നാട്ടിൽ ലീവിന് എത്തിയതാണ്. കഷ്ടിച്ച് 15 ദിവസത്തേക്ക്. എവിടെയെങ്കിലും പോവാനോ ആരെയെങ്കിലും കാണാനോ ഒന്നും സമയമില്ല. അതിനിടക്കാ കൂട്ടുകാരൻ കുഞ്ഞി മുഹമ്മദിന്റെ ക്ഷണം വന്നത്. ഒഴിവാക്കാൻ പറ്റുമായിരുന്നില്ല. ദീർഘ കാലം ഒരുമിച്ചു കഴിഞ്ഞതാണ്. അങ്ങനെ അവന്റെ വീട് വരേയൊന്നു പോയി. തൊട്ടടുത്ത ഗ്രാമമാണ് അവന്റെത്‌. പുഴ കടന്നു പോണം. വീടെത്തിയതും സന്ധ്യ കഴിഞ്ഞിരുന്നു. ചായ സൽക്കാരം കഴിഞ്ഞു ഗൾഫ് ജീവിത കാലത്തെ ഓർമ്മകൾ ഞങ്ങൾ പരസ്പരം അയവിറക്കി. പിന്നെ ഇഷാ ബാങ്ക് വിളിച്ചതും കുഞ്ഞി മുഹമ്മദ്‌ ആ കാര്യം ഓർമിപ്പിച്ചു.
'നീ പോത്ത് വരട്ടിയതും ബിരിഞ്ചിയും കഴിച്ചിട്ട് എത്ര കാലായി?'
'അതിപ്പോ ഒരുപാടായി കാണും. പണ്ടെങ്ങോ ഏതെങ്കിലും നേർച്ചക്കോ മരണാടിയന്തിരത്തിനോ കഴിച്ച ഓർമ്മയേ ഒള്ളൂ. എന്താ ഇവിടെ ആരെങ്കിലും മരിച്ചോ?'
'അതല്ല പോത്തേ... നിനക്ക് ഇഷാ നിസ്കാരം ഇവിടെ കൂടിയിട്ടു പോവാം. അതു കഴിഞ്ഞ് പള്ളിയിൽ സ്വലാത്തും ദിക്റും ഉണ്ട്. അതു കഴിഞ്ഞാൽ ഉടനെ ഭക്ഷണം വിളമ്പും. ഇന്ന് വെള്ളിയാഴ്ച്ച രാവല്ലേ?'
'അത് പറ്റില്ല. രാത്രി വൈകി തിരിച്ചു പോയാൽ പ്രശ്നമാണ് പുഴ തിരിച്ചു കടക്കണ്ടേ? ഇടുങ്ങിയ ഇടവഴിയുമാണ് ഞാൻ പോവ്വാ'
'നീ എന്തിനാ പുഴ കടന്നു പോവണത്. തെക്ക് റോഡു വഴി പാലം കടന്നു പോവാം. ഞാൻ ബൈക്കിൽ കൊണ്ട് വിടാം നീ സ്വലാത്ത് കഴിഞ്ഞു ഭക്ഷണവും കഴിച്ചു പോയാൽ മതി'
കുഞ്ഞു മുഹമ്മദിന്റെ നിർബന്ധത്തിനു വഴങ്ങി ഞങ്ങൾ പള്ളിയിലേക്ക് നീങ്ങി. ഇഷാ നിസ്കാരവും കഴിഞ്ഞു ആളുകൾ ഓരോ ഗ്ലാസ് പായസവും അകത്താക്കി സ്വലാത്തിന്റെ ഒരുക്കത്തിലേക്ക് നീങ്ങി. ഞാനൊന്ന് മൂത്രമൊഴിക്കാൻ പുറത്തേക്കിറങ്ങി. പോത്ത് വരട്ടിയതിന്റെയും ബിരിഞ്ചിയുടെയും മണം പിടിച്ചു വെപ്പുകാരനെ സഹായിച്ചു കൊണ്ട് ഒരു പയ്യൻ ചുറ്റി നടക്കുന്നുണ്ട്. വള്ളി ട്രൌസർ മാത്രമാണ് വേഷം. ഏതാണ്ട് 10 വയസ്സിനു ചുവടെ പ്രായം കാണും. കാലിൽ ചെരുപ്പില്ല. ഊരി വീഴുന്ന ട്രൌസറിന്റെ വള്ളി ഇടക്കിടെ നേരെയാക്കി വെക്കുന്നുണ്ട്. ഈ കാലത്തും വള്ളി ട്രൌസർ ഇടുന്ന കുട്ടികളോ? ഞാൻ അത്ഭുതപ്പെട്ടു.
ഉടനെ കുഞ്ഞു മുഹമ്മദിന്റെ വിളി വന്നു. ഞാൻ വുളു ഉണ്ടാക്കി വീണ്ടും പള്ളിയിലേക്ക്.
സ്വലാത്ത് തുടങ്ങി. ജനം ഭക്തി ലഹരിയിൽ. ഞാൻ വിശപ്പിന്റെ കാളലിലും. സമയം രാത്രി 12 മണി ആവാറായി. മൂത്രശങ്ക ഭാവിച്ചു ഞാൻ വീണ്ടും പുറത്തേക്കിറങ്ങി. ട്രൌസർ വാല പയ്യൻ അപ്പോഴും അവിടെയുണ്ട്. എന്നെ കണ്ടതും നല്ല പരിചയ ഭാവത്തിൽ അവൻ പറഞ്ഞു.
'ഇക്കാ നിങ്ങൾ ലീവിൽ വന്നതല്ലേ... ഇവിടെ പരിപാടി പുലർച്ച വരെ നീളും. നിങ്ങൾക്ക് വേണേൽ ഭക്ഷണം ഞാൻ പൊതിയാക്കി തരാം. നല്ല നിലവുണ്ടല്ലോ വേഗം പുഴ കടന്നു വീട്ടിലേക്ക് വിട്ടോളൂ'.
ഈ പയ്യൻ ആള് കൊള്ളാലോ എന്റെ മനസ്സ് ഇവൻ നന്നായി വായിച്ചെടുത്തിരിക്കുന്നു. ഞാൻ അവന്റെ അടുത്ത് ചെന്ന് ഒന്നും പറയാതെ ഭക്ഷണ ചെമ്പിലേക്ക് നോക്കി അങ്ങനെയിരുന്നു. വെപ്പുകാരനും സ്വലാത്തിൽ ആണ്. പയ്യൻ ഒരു വാഴയില വെട്ടി അതിൽ ഒന്നിൽ പോത്ത് വരട്ടിയതും മറ്റൊന്നിൽ ബിരിഞ്ചി ചോറും പൊതിഞ്ഞെടുത്ത് എനിക്കു നീട്ടി പറഞ്ഞു;
'വേഗം തടി സലാമത്താക്കിക്കൊളീ'.
'എനിക്ക് വഴി അത്ര ഉറപ്പില്ല. പുഴ വരെ നീയൊന്ന് കൂടെ വരുമോ?'
കേൾക്കേണ്ട താമസം ഒരു പൊതി എന്നിൽ നിന്നും വാങ്ങി അവൻ മുന്നിൽ നടന്നു. ഇടവഴിയിലേക്ക് നീങ്ങിയതും എനിക്കാ കാര്യം ഓർമ്മ വന്നു. എന്റെ ബാല്യകാല സഹപാഠിയായ ആമിനയെ കല്യാണം കഴിച്ചയച്ചത് ഇവിടെ അടുത്തെവിടെയോ ആണല്ലോ. പയ്യനോട് അവളെ കുറിച്ചന്വേഷിച്ചപ്പോൾ വീട് കാണിച്ചു തരാമെന്ന് അവനേറ്റു. ഈ പാതിരാത്രി തന്നെ കാണണോ എന്നൊരു മറു ചോദ്യവും.
ആമിനയുടെ വീടെത്തിയതും വലിയൊരു തൊഴുത്ത് മുന്നിൽ കണ്ടു. പയ്യൻ വീട്ടിലേക്ക് കയറി ഉറക്കെ വിളിച്ചു.
'ഉമ്മാ വാതില് തുറക്ക് ഒരാള് കാണാൻ വന്നിരിക്കുന്നു'
.
വാതിൽ തുറന്നു പുറത്തു വന്ന ആമിന രാത്രി വീടണയാത്ത മകനെ ശകാരിച്ചു കൊണ്ട് എന്നെ തുറിച്ചു നോക്കി ചോദിച്ചു.
'ആരാ? എന്താ ഈ പാതിരാക്ക്‌?'
ഞാൻ കാര്യങ്ങൾ പറഞ്ഞു അവൾക്ക് എന്നെ മനസ്സിലായി. പരസ്പരം കുടുംബ കാര്യങ്ങൾ എല്ലാം സംസാരിച്ചു. ആമിനയുടെ ഭർത്താവ് ഗൽഫിലാണ്‌ . ഒളിച്ചോട്ടക്കാരൻ എന്നാണ് അയാളെ അവൾ വിശേഷിപ്പിച്ചത്. ഭർത്താവ് ഗൾഫിൽ ആയിട്ട്‌ 20 വർഷമായി. ആമിനാക്ക്‌ പത്തോളം പശുക്കൾ ഉണ്ട്. സ്വന്തമായി വീടും അത്യാവശ്യം കൃഷിയിടവും എല്ലാമുണ്ട്. ഭർത്താവ് ഗൽഫിൽ ഉണ്ടാക്കുന്നതിനെക്കാൾ കാശു് അമിന പാല് വിറ്റ് സമ്പാദിക്കുന്നുണ്ട്‌. ഇവിടെ നിന്നാൽ ചാണകത്തിന്റെ മണത്തിൽ അധ്വാനിക്കെണ്ടി വരുമല്ലോ അതാണ്‌ കക്ഷി നിർത്തി പൊരാൻ മടിക്കുന്നതെന്ന ആമിനയുടെ പരിഭവത്തിൽ നിരാശയും നിസ്സഹായതയും നിഴലിച്ചു.
യാത്ര പറഞ്ഞു ഇറങ്ങാൻ നേരം ആമിന കൂടെ പുറത്തേക്കിറങ്ങി തൊഴുത്തിൽ ഒന്ന് ടോർച്ചടിച്ചു നോക്കി. പത്ത് പശുക്കൾക്കും കൂടി ആകെ ഉണ്ടായിരുന്ന ആണ്‍ തുണയെ കാണാനില്ല. അവൻ കയറ് പൊട്ടിച്ചു എങ്ങോ ഓടിയിരിക്കുന്നു.
'പത്ത് ബീവിമാർ ഉണ്ടായിട്ടും അവൻ മതിലു ചാടിയോ?' എന്റെ തമാശക്കുള്ള ആമിനയുടെ മറുപടി പെട്ടെന്നായിരുന്നു.
'ആണ്‍ വർഗ്ഗം അങ്ങനെ തന്നെയാ ഇനിയിപ്പോൾ കന്നു കാലികൾക്ക് മാത്രം എന്തിനാ ഒരു കിഴിവ്'.
വടി കൊടുത്ത് അടി വാങ്ങിയ ജാള്യതയിൽ ഞാൻ ചോദിച്ചു, 'ഇനിയിപ്പോ എന്ത് ചെയ്യും'.
ആമിന മറുപടി നൽകിയത് വള്ളി ട്രൌസർകാരൻ മകനോടായിരുന്നു.
'എടാ നീ ഇക്കാനെ പുഴവക്ക് കാണിച്ചു കൊടുക്കുമ്പോൾ നമ്മുടെ മൂരിയും അവിടെ എങ്ങാനും ചുറ്റി തിരിയുന്നുണ്ടോ എന്ന് നോക്കണം. ഭയങ്കര കൊമ്പനാ പലരെയും കുത്തി വീഴ്ത്തിയിട്ടുണ്ട്'.
അത് കൂടി കേട്ടതോടെ ഭയം ഇരട്ടിച്ചു. വഴിയിലൊന്നും ആ സാധനത്തെ കാണരുതേ എന്നായിരുന്നു എന്റെ തേട്ടം. പയ്യൻ മുന്നിലും ഞാൻ പിന്നിലുമായി ഇടുങ്ങിയ ഇടവഴിയിലൂടെ പുഴ വക്കത്തെക്ക് നീങ്ങി. പുഴ അടുക്കാറായതും കാളയെ കണ്ടു. വെളുത്ത നിറം നീണ്ടു വളഞ്ഞ കൂർത്ത കൊമ്പുകൾ. നല്ല നെടുപ്പമുള്ള ശരീരം കയറിന്റെ ചെറിയൊരു ഭാഗം കഴുത്തിലുണ്ട്. അവൻ ഞങ്ങളുടെ നേരെ തന്നെ വരുന്നു. ഞങ്ങൾ ഇടവഴി മറികടന്നു തൊട്ടടുത്ത പറമ്പിലൂടെ ഓടി. പിന്നാലെ കാളയും. ഓട്ടത്തിന്റെ ദിശ മാറി എത്തിപ്പെട്ടത് കുഞ്ഞി മുഹമ്മദ്‌ പറഞ്ഞ റോട്ടിൽ തന്നെ. അവിടെ റോഡരുകിൽ പഴയ ഒരു എസ് ടി ഡി ബൂത്ത് കണ്ടു. പയ്യൻ ഉടനെ ബൂത്തിൽ കയറി കൂടെ ഞാനും.
അതിനകത്ത് ഫോണ്‍ ഒന്നുമില്ല. ഈ മൊബൈൽ യുഗത്തിൽ അതിന്റെ ആവശ്യമെന്ത് എന്നൊന്നും ചിന്തിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ. ബൂത്തിനുള്ളിൽ നിറയെ മട്ടലും ചികരിയും മറ്റു വിറകുകളും ആണുള്ളത് ആകെ മാറാല പിടിച്ചിരിക്കുന്നു. കാള ഞങ്ങളെ വിടുന്ന ലക്ഷണമില്ല. ഞാൻ ബൂത്തിന്റെ വാതിൽ അടച്ചു പിടിച്ചു. പക്ഷെ അതിന് കൊളുത്തില്ലായിരുന്നു. വാതിലിലെ ഗ്ലാസ് വഴി പുറത്തേക്ക് നോക്കുമ്പോൾ കാള കൊമ്പു കൊണ്ട് വാതിൽ കുത്തി പൊളിക്കാനുള്ള ശ്രമത്തിലാണ് എന്ന് മനസ്സിലായി. ആമിനയുടെ മകൻ വിറകിനുള്ളിൽ ഒളിച്ചു.
'കാളക്ക് നിന്നോടും ദേഷ്യം അണോടോ? ഉപദ്രവിക്കാതെ പോവാൻ പറ. നീ പറഞ്ഞാൽ കാള കേൾക്കുമായിരിക്കും'.
'അറിയില്ല ഇക്കാ.. ഇത്ര ക്രോധത്തോടെ അവനെ ഇതുവരെ കണ്ടിട്ടില്ല'. എന്റെ ദയനീയമായ അപേക്ഷക്ക് അവന്റെ മറുപടി.
അതിനിടയിൽ കാള ബൂത്ത് കുത്തി മറിച്ചിട്ടു. തുറന്നു പോയ വാതിൽ വഴി ഞങ്ങൾ ഒരു വിധം ജീവനും കൊണ്ടോടി. പക്ഷെ ബീഫും ബിരിഞ്ചിയും അപ്പോഴും കയ്യിൽ നിന്ന് വീണു പോയിരുന്നില്ല. വീണ്ടും പുഴ വക്കിൽ എത്തി. അവിടെ പുഴയിലേക്ക് ചാഞ്ഞു നീണ്ടു പിന്നെ നിവർന്നു വളർന്ന 'എൽ' ആകൃതിയിൽ ഉള്ള ഒരു തെങ്ങുണ്ട്.
പണ്ട് പത്ത് മുപ്പത്തഞ്ചു വർഷം മുൻപ് അതുപോലെ തന്നെയുള്ള ഒരു തെങ്ങുണ്ടായിരുന്നു അവിടെ. അത് ഇപ്പോൾ വീണു പോയിക്കാണും. അവിടെ ഞങ്ങൾ കുട്ടിക്കാലത്ത് കുളിക്കാൻ പോവുമ്പോൾ ആ തെങ്ങിന്റെ മുകളിൽ കയറി വെള്ളത്തിലേക്ക് ചാടി കളിക്കാറുണ്ടായിരുന്നു. താഴെ നല്ല ആഴമുള്ള കഴമാണ്.
ഒരിക്കൽ മുസ്തഫ എന്ന പേരുള്ള കൂട്ടുകാരനും ഒത്ത് അങ്ങനെ ചാടാൻ പോയി. അവൻ തെങ്ങിൽ നിന്നും വെള്ളത്തിൽ ചാടിയതും പിന്നെ കുറേ നേരത്തേക്ക് പൊന്തിയില്ല. അതൊരു വെള്ളിയാഴ്ചയായിരുന്നു. വെള്ളിയാഴ്ച കഴത്തിൽ റൂഹാനീങ്ങൾ ഉണ്ടാവുമെന്നും അവ മനുഷ്യരെ പ്രത്യേകിച്ച് കുട്ടികളെ കഴുത്തിനു പിടിച്ചു വലിക്കുമെന്നും പണ്ട് വീട്ടുകാർ പറഞ്ഞു പേടിപ്പിച്ചിരുന്നു. അങ്ങനെ കുറച്ചു കഴിഞ്ഞു പൊന്തി വന്ന മുസ്തഫയും അത് തന്നെ പറഞ്ഞു. അവനെ ഒരു റൂഹാനി വന്നു കഴുത്തിനു പിടിച്ചു താഴോട്ടു വലിച്ചു പോൽ. അതിനാലാണ്  പൊങ്ങാതെ പോയത്. ഒരു വിധം കുതറി ആണ് അവൻ മുകളിലെത്തിയത്. അവൻ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. പിന്നെ പനി വന്നു. മുസ്തഫയുടെ ബാപ്പ അവനെ പല സിദ്ധൻ മാരുടെയും അടുത്ത്  കൊണ്ടുപോയെങ്കിലും അസുഖം മാറിയില്ല. തുടക്കത്തിൽ മാനസിക അസ്വാസ്ത്യങ്ങൾ പ്രകടിച്ച അവൻ പിന്നീട് അത് മൂർച്ചിച്ചു മരണപ്പെട്ടു.
പെട്ടെന്ന് തെങ്ങിലേക്ക് പാഞ്ഞു കയറുന്നതിനിടയിൽ ഈ കഥകലെല്ലാം എന്റെ മനസ്സിലൂടെ മിന്നി മറിഞ്ഞു പോയി. മുന്നിൽ ഓടിക്കയറിയ വള്ളി ട്രൌസറുകാരൻ തെങ്ങിന്റെ മണ്ടയിൽ പിടിച്ചു ഇരു കാലുകളും കീഴ്പ്പോട്ടിട്ടു ഇരിപ്പാണ്. തൊക്കിൽ ബിരിഞ്ചി പൊതിയും ഉണ്ട്. ഞാൻ ആണെങ്കിൽ വരട്ടിയ ബീഫ് പൊതി താഴെ വെള്ളത്തിൽ വീണു പോവാതെ എങ്ങനെ തെങ്ങിൽ പറ്റിപ്പിടിച്ചിരിക്കാം എന്ന ബദ്ധപ്പാടിലും. പക്ഷെ കാള പോവുന്ന ലക്ഷണമില്ല. അവൻ കരയിൽ അങ്ങനെ നിപ്പുണ്ട്. എന്തിനാണവന്റെ ദേഷ്യം? അതിനിടെ പയ്യൻ പതുക്കെ താഴോട്ടിറങ്ങി വന്നു. തെങ്ങിന്റെ വളഞ്ഞ ഭാഗത്ത് ഞാനും ഒരു വിധം ഇരിപ്പുറപ്പിച്ചു.
'ഈ ഭക്ഷണം തണുത്ത് പോവുന്നതിനിടക്ക് നമുക്കതങ്ങ് തിന്നാം. കുറെ ഓടിയതല്ലേ. അതിനിടക്ക് കാള തിരിഞ്ഞു പോയാലോ'.
പയ്യന്റെ അഭിപ്രായം ഞാനും അംഗീകരിച്ചു. കത്തുന്ന വിശപ്പ്‌ അത് തന്നെ ശരിയെന്ന്‌ ഉള്ളിൽ നിന്നും വിളിച്ചു പറഞ്ഞു . പൗർണ്ണമി തിളങ്ങുന്ന ആകാശം. താഴെ ശാന്തമായി ഒഴുകുന്ന പുഴ. കരയിൽ കുത്തി മലർത്താൻ കൊമ്പും കുലുക്കി നിൽക്കുന്ന കാളക്കൂറ്റൻ. ഇതെല്ലാം സാക്ഷിയാക്കി ഞങ്ങൾ അത്താഴത്തിലേക്ക് പ്രവേശിച്ചു.ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ പയ്യൻ പറഞ്ഞു.
'ഇക്കാ ഇത് പോത്തല്ല. ഉമ്മാക്ക് ഒരു മൂരിക്കുട്ടൻ കൂടിയുണ്ടായിരുന്നു. അത് ഇന്നലെ ഉമ്മ പള്ളിയെലെ സ്വലാത്തിന് സംഭാവന നൽകിയിരുന്നു. അതാണ്‌ നമ്മൾ ഇപ്പോൾ കഴിച്ചു കൊണ്ടിരിക്കുന്നത്'.
ഞാൻ വീണ്ടും ഒന്ന് കൂടി കരയിലേക്ക് നോക്കി കാള അവിടെയില്ല. ഒരു നെടു വീർപ്പോടെ ഭക്ഷണത്തിലേക്കു വീണ്ടും കൈ വയ്ക്കുന്നതിനിടെ വെള്ളത്തിൽ നിന്നും വായു പുറത്ത് വരുന്ന പോലുള്ള ശബ്ദവും പിന്നെ കുമിളകളും. പെട്ടെന്ന് ആ കുമിളകൾക്കിടയിലൂടെ ഒരു കൈ ഉയർന്നു എന്റെ നേരെ നീണ്ടു. അത് മുസ്തഫയ്ടെത് ആയിരുന്നു. അവൻ എന്നെ പിടിച്ചു വലിച്ചു താഴേക്ക് കൊണ്ടു പോവുന്നന്നത് കണ്ടു പൊട്ടിച്ചിരിക്കുന്ന പയ്യനെ ഒന്ന് കൂടി നോക്കി. അത് ഞാൻ തന്നെയായിരുന്നു. എന്റെ കുട്ടിക്കാലം. വല്ലാത്തൊരു സ്വപ്നം തന്നെ ആയിരുന്നു ഇന്നലത്തെ രാത്രി എനിക്ക് സമ്മാനിച്ചത്.

************************************

2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

സുഹൃത്ത് പറഞ്ഞ കഥ.

ഒരു സുഹൃത്ത് പറഞ്ഞ കഥ.
-------------------------------------
അവൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ മുൻപൊരു മാനേജർ ഉണ്ടായിരുന്നു. അയാൾ സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് ആ സ്ഥാപനം ഏതാണ്ട് അടച്ചു പൂട്ടലിന്റെ വക്കിൽ ആയിരുന്നു. ഉത്തരവാദിത്വം ഏറ്റെടുത്തതും സ്റ്റൊക്കിൽ കെട്ടിക്കിടന്ന പല ഉല്പന്നങ്ങളും അദ്ദേഹം നഷ്ട വിലക്ക് വിറ്റു കളഞ്ഞു. മുറുമുറുപ്പുകൾ ഉയർന്നുവെങ്കിലും കാശിന്റെ ഒഴുക്ക് സാധ്യമാവുകയും പുതിയ ഉൽപന്നങ്ങൾ സ്റ്റൊക്കിൽ സ്ഥാനം പിടിക്കുകയും ചെയ്തതോടെ സാവധാനം വില്പന കൂടാൻ തുടങ്ങി. സ്ഥാപനം ചെറിയ തോതിൽ വീണ്ടും പച്ച പിടിച്ചു..
ആ സ്ഥാപനത്തിൽ ഒരു ചായക്കാരനും ഉണ്ടായിരുന്നു. ചായ അടിക്കാനുള്ള അറിവല്ലാതെ മറ്റൊരു യോഗ്യതയും ഇല്ലെങ്കിലും ഒരിക്കൽ സ്ഥാപനത്തിന്റെ മുദീർ ആയിത്തീരും എന്ന് അയാൾ സ്വപ്നം കണ്ടു. ഈ ലക്ഷ്യം വച്ച് മുതലാളി വരുമ്പോൾ അയാൾ മുതലാളിയുടെ മുൻപിൽ വളരെ ആക്റ്റിവ് ആവും. നിലം തുടക്കും. പൊടി തട്ടും. കിടിലൻ ചായ ഉണ്ടാക്കി മുതലാളിയെ സൽകരിക്കും. സമയം കിട്ടുമ്പോൾ മാനേജരെ കുറിച്ചുള്ള ഇല്ലാകഥകൾ ഉണ്ടാക്കി മുതലാളിയെ തെറ്റിദ്ധരിപ്പിക്കും. ചെങ്ങായിക്ക് തന്റെ ഭാഷയല്ലാതെ അറബിയോ ഇന്ഗ്ലീഷോ ഒന്നും അറിയില്ലെങ്കിലും വാചകമടിക്ക് ഒരു കുറവും ഇല്ലാത്തതിനാൽ മുതാലാളി കൌതുകത്തോടെ അതൊക്കെ കേട്ടിരിക്കും.
അങ്ങനെ ആ സമയം വന്നെത്തി. ഏതാണ്ട് 10 വർഷം കഴിഞ്ഞപ്പോൾ മാനേജർ രാജി വച്ച് ഒഴിഞ്ഞു പോയി. നമ്മുടെ ചായക്കരാൻ മുതലാളിയെ ചെന്ന് കണ്ടു പറഞ്ഞു.
"മുതലാളിക്ക് വിരോധം ഇല്ലെങ്കിൽ സ്ഥാപനം ഞാൻ നടത്തിക്കോളം. പഴയ മാനേജരുടെ ശമ്പളം ഒന്നും എനിക്ക് വേണ്ട.മുതലാളി എന്താ ആഗ്രഹിക്കുന്നത് എന്ന് വച്ചാൽ അത് തന്നാൽ മതി".
"അതിന് എന്താ നിന്റെ യോഗ്യത". മുതലാളി.
"ചായപ്പണി ആണെങ്കിലും ബിരുദമൊക്കെനേരെത്തെ തന്നെ എനിക്കുമുണ്ട്".
ഇടക്ക് കാശു കൊടുത്ത് ഒപ്പിച്ചു വച്ച വ്യാജ ബിരുദവും എടുത്ത് കാണിച്ചു കൊണ്ട് അയാൾ പറഞ്ഞു. ചായക്കാരന് ഒരു ചാൻസ് കൊടുക്കാൻ മുതലാളിയും തീരുമാനിച്ചു. അങ്ങനെ ചായക്കാരൻ മുദീറായി.
അധികാരമേറ്റ ഉടനെ മറ്റു ജോലിക്കാരെ എല്ലാം വിളിച്ചു വരുത്തി അയാൾ പറഞ്ഞു.
"ഞാൻ ഈ സ്ഥാപനം ഉടച്ചു വാർക്കാൻ പോവുകയാണ്. നിങ്ങൾ എല്ലാവരും ഇനി മേൽ 12 മണിക്കൂർ ജോലി ചെയ്യണം. ഞാൻ 16 മണിക്കൂർ ജോലി ചെയ്യും. കക്കൂസെല്ലാം അവനവൻ തന്നെ വൃത്തിയാക്കണം. ഇന്ന് ഞാൻ തന്നെ ഇവിടത്തെ കക്കൂസ് വൃത്തിയാക്കും. ഊഴം വച്ച് ഓരോരുത്തരും ഓരോ ദിവസം അത് ചെയ്യണം".
അതും പറഞ്ഞ് അയാൾ ചൂലുമെടുത്ത് പോയി. കക്കൂസ് ക്ലീൻ ചെയ്യുന്ന രംഗം ഫോട്ടോ എടുത്ത് മുതലാളിക്ക് അയച്ചു കൊടുക്കാനും മറന്നില്ല.
മുറുമുറുപ്പുകൾ ഉയർന്നെങ്കിലും അത് അധികം നീണ്ടു നിന്നില്ല. കാരണം ചായക്കാരൻ ബോസ് അധിക സമയവും ഓഫീസിൽ ഉണ്ടാവാറില്ല. അയാൾ കിട്ടിയ വണ്ടിയും എടുത്ത് ഉഗ്രൻ കൊട്ടും വാങ്ങിയണിഞ്ഞു പർച്ചേസിങ്ങിനെന്നും പറഞ്ഞു ഊരു തെണ്ടൽ തുടങ്ങി. വല്ലപ്പോഴും ഓഫീസിൽ അത്തിയാൽ ആയി. മറ്റു ജീവനക്കാരും അവസരം നന്നായി ഉപയോഗിച്ചു. ഒടുവിൽ മുതലാളിക്ക് കിട്ടേണ്ടത് തന്നെ കിട്ടി.
-----------------------------
ഈ കഥക്ക് ജീവിച്ചിരിക്കുന്നവരോ അല്ലാത്തവരോ ആയ ആരെങ്കിലും ആയി വല്ല സാമ്യവും ഉണ്ടെങ്കിൽ അതിന് ഞാൻ ഉത്തരവാദിയല്ല

2015, ജൂലൈ 16, വ്യാഴാഴ്‌ച

സംഘ പരിവാർ വളർച്ചയിൽ കൊണ്ഗ്രസ്സിനെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുന്നത് എന്തിന്?

നാം ചരിത്രത്തെ മനസ്സിലാക്കുമ്പോൾ ഇന്ത്യൻ ഉപഭൂഗണ്ഡം ഒരിക്കലും മതേതരം ആയിരുന്നില്ല എന്നു തന്നെ മനസ്സിലാവും. മാത്രമല്ല മതേതരത്വം പുതിയ ഒരാശയമാണ്. ആ നിലയിലേക്ക് വളരാൻ നമുക്കിനിയും ഒരുപാട് മുന്നോട്ട് പോവാനുണ്ട്. ഇവിടെ വർഗ്ഗ വിഭജനം ജാതീയ സ്വഭാവത്തിൽ ഉള്ളതായിരുന്നു. എങ്കിലും മതെതരർ ആയ നെഹ്‌റു. അംബെദ്ക്കർ തുടങ്ങിയ ഏതാനും ചില നേതാക്കളുടെ ശ്രമ ഫലവും കൊളോണിയലിസം കൊണ്ടുവന്ന ചില ജനാധിപത്യ മൂല്യങ്ങളും നമുക്ക് ആ രീതിയിൽ ഉള്ള ഒരു ഭരണഘടന സംഭാവന ചെയ്തു. അതിനെ ആ രീതിയിൽ സംരക്ഷിക്കുക എന്നതായിരുന്നു കോണ്ഗ്രസ് സർക്കാരുകൾ നേരിട്ട വെല്ലുവിളി. കുറെ കാലം അതിലവർ വിജയിച്ചു. പക്ഷെ രണ്ട് കാര്യങ്ങളിൽ ദയനീയമായി പരാജയപ്പെട്ടു.
1. ശാസ്ത്ര ബോധവും ശാസ്ത്രീയ ചിന്തയും വളർത്തി ആധുനിക ലോകത്തിന്റെ കൂടെ യാത്ര ചെയ്യുന്ന ഒരു ജനതായക്കി മാറ്റുന്നതിൽ.
2. വർണ്ണ വ്യവസ്ഥ തകർത്തു അതിൽ കെട്ടിപ്പടുക്കപ്പെട്ട സാമൂഹിക സാമ്പത്തിക അസമത്വം ലഘൂകരിക്കുന്നതിൽ.
ഇത് രണ്ടും നില നിൽക്കുവോളം അത് സമൂഹത്തിലെ അസംത്രുപ്തരുടെ സംഖ്യ കൂട്ടിക്കൊണ്ടിരിക്കും. അങ്ങനെ രൂപപ്പെട്ട ഭരണ വിരുദ്ധ വോട്ടുകൾ പെറുക്കി സ്വരൂപിച്ചു കൂട്ടി സംഘ പരിവാർ ഒരു വശത്ത് വളർന്നു വന്നു. ജനാധിപത്യത്തിൽ ഒരു മറു ശക്തി ആവശ്യമാണ്‌. അത് കൊണ്ഗ്രസ്സിനു പകരം വേറൊന്ന് എന്ന നിലക്ക് ഉണ്ടാവുകയും ചെയ്യുമായിരുന്നു. എന്നാൽ കോണ്ഗ്രസ് കഴിഞ്ഞാൽ ഏറ്റവും വലിയ ശക്തിയും പ്രധാന പ്രതിപവും ആയിരുന്ന കമ്മ്യുണിസ്റ്റ് പാർട്ടി ആ സ്ഥാനത്തേക്ക് ഉയർന്നു വരാതെ പോയത് മേൽ പറഞ്ഞ ഇന്ത്യൻ സാഹചര്യങ്ങളുടെ ഒപ്പം തന്നെ അവരുടെ കൂടി കഴിവു കേടിന്റെ ഫലമായിരുന്നു.
ഇന്ത്യയുടെ യാത്ര ഇനി നിലവിലെ യാഥാർത്യങ്ങളിൽ ഊന്നിക്കൊണ്ട് തന്നെയായിരിക്കും. അച്ഛാ ദിനത്തിന്റെ ആൾക്കാർ ഇനിയും കുറെ കാലം ഭരണം നിയന്ത്രിക്കാൻ തന്നെ ആണ് സാധ്യത. നാം ശാസ്ത്ര സാങ്കേതിക രംഗത്ത് വലിയ മുന്നേറ്റം നടത്തും. പൂജയും വഴിപാടും ഒക്കെ നടത്തി ആയാലും നമ്മൾ ഇനിയും ആകാശ ഗോളങ്ങളെ കീഴടക്കും. ലോകത്തിലെ ഏറ്റവും വലിയ മാനവ വിഭവ ശേഷികളായ ഇന്ത്യയും ചൈനയും തന്നെ ആയിരിക്കും നാളത്തെ ലോകത്തെ നിയന്ത്രിക്കുക. മനുഷ്യൻ അവന്റെ കഴിവിന്റെ മികവ് കൊണ്ട് ഉണ്ടാക്കി എടുക്കുന്ന ജീവിത സമാധാനം ഒന്നിന് മാത്രമേ വർഗ്ഗീയതയെ നിയന്ത്രിക്കാൻ കഴിയൂ....

2015, ജൂലൈ 12, ഞായറാഴ്‌ച

ഭൂഗോള റിപ്പബ്ലിക്ക്

നമ്മുടെ ആവാസ ഗോളമായ ഭൂമിയിൽ നമ്മുടെ വർഗ്ഗം രൂപപ്പെട്ടിട്ട് അധിക കാലമൊന്നും ആയിട്ടില്ല. അതിനു മുൻപ് ഇതൊരു ഭൂഗോള റിപ്പബ്ലിക് ആയിരുന്നു സകല ജീവ വർഗ്ഗങ്ങളുടെയും.
തലച്ചോറിനു കിട്ടിയ മേൽകൈ കൊണ്ട് നാം ഭൂമിയിലെ രാജാക്കന്മാരും അടിമകളും ആയി. കൃഷി നമ്മെ സംസ്കൃതരും ഭൂമിയുടെ ഉടമസ്ഥരുമാക്കി. പിന്നെ വെട്ടിപ്പിടിച്ച ഭൂമികൾ രാജ്യങ്ങളായി വളർന്നു പരിണമിച്ചു. നമ്മുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് നാം മറ്റുള്ള ജീവ വർഗ്ഗങ്ങളിൽ നമുക്ക് ആവശ്യം ഉള്ളവയെ വളർത്തി ആവശ്യം ഇല്ലാത്തവയുടെ ആവാസ വ്യവസ്ഥ പിടിച്ചെടുത്ത് മുന്നേറി. കാരണം നാമാണ് ഭൂമിയിലെ അധിപന്മാർ എന്ന് നാം തന്നെ നമ്മോട് നിരന്തരം ബോധിപ്പിച്ചുകൊണ്ടിരുന്നു...
അങ്ങിനെയെങ്കിൽ സ്വവർഗ്ഗത്തിന് പതിച്ചു കിട്ടിയ ഈ ഭൂഗോളത്തിലെ നമ്മുടെ എണ്ണം നാൾക്കുനാൾ കൂടി വരുന്നു എന്നത് അത്ര അധിക കാലം ഒന്നും ആയിട്ടില്ലാത്ത നമുക്കും ഭാവിയിൽ പ്രശ്നമായെക്കാം. ഇപ്പോൾ പരമ സുഖത്തിൽ കഴിയുന്ന നമ്മിൽ ചിലരെ പോലെ എല്ലാവർക്കും ജീവിക്കാൻ കഴിയില്ല. ഒരുപാട് പേർ കഷ്ടപ്പെട്ട് ജീവിച്ചു പോവുന്നതിനാൽ കുറച്ചു പേർ സുഖിച്ചു ജീവിച്ചു പോവുന്നു. ഇങ്ങനെ പോയാൽ നാളെ സുഖിച്ചവരുടെ തലമുറ മാത്രം അതിജീവനം നേടും.
പക്ഷെ നമുക്ക് വളർന്നത് തലച്ചോർ ആണ്. വിശേഷ ബുദ്ധി. അത് പല പ്രകൃതി നിയമങ്ങളെയും അതിജീവിക്കാൻ നമ്മെ ഇടക്കിടെ ഓർമ്മിപ്പിക്കുന്നു സഹജീവികളെ, കൂട്ടത്തിൽ കാലിടറിയവരെ കൂടെ കൂട്ടാൻ അത് നമ്മെ പ്രേരിപ്പിക്കുന്നു. അത് നമ്മുടെ സങ്കുജിത ജനിതക സ്വഭാവത്തെ കീഴ്പ്പെടുത്തില്ലേ...?. വെട്ടിപ്പിടിച്ചു വളച്ചു കെട്ടിയ അതിരുകൾ പരസ്പരം പൊളിച്ചെറിയില്ലേ....?. നാമോരിക്കൽ വീണ്ടും ഒരു ആഗോള റിപ്പബ്ലിക് ആയി മാറില്ലേ......?

2015, മാർച്ച് 28, ശനിയാഴ്‌ച

മാംസാഹാരം വർജ്ജിക്കുക....


ഇന്ത്യയിൽ ചില ഇടങ്ങളിൽ ചില മൃഗങ്ങളെ കൊന്ന് ഭക്ഷിച്ചാൽ 5 വർഷം വരെ ജയിലിൽ കിടത്തി സസ്യാഹാരം ശീലിപ്പിക്കും. ചിലപ്പോൾ പ്രാകൃതമായ രീതിയിൽ ആക്രമിക്കപ്പെട്ടു എന്നും വരാം.
മാംസാഹാരം വർജ്ജിക്കുക എന്നത് വെറും സംഘ പരിപാർ ആഹ്വാനം ഒന്നുമല്ല. മഹാത്മാ ഗാന്ധി മുതൽ സെക്യുലർ ചിന്ത വച്ച് പുലർത്തുന്ന ഒട്ടേറെ ആളുകൾ ഇത് പറഞ്ഞിട്ടുണ്ട്. ചില കോണുകളിൽ നിന്ന് മനുഷ്യൻ ജനിതകമായി തന്നെ സസ്യ ബുക്ക് ആണെന്നും ആണയിട്ടു പറയുന്നു. ഇത് ചരിത്രപരമായി തെറ്റാവാൻ ആണ് സാധ്യത. കാരണം മനുഷ്യൻ കൃഷി ചെയ്തു ജീവിക്കാൻ തുടങ്ങിയിട്ട് ഏകദേശം 10000 വർഷം ആവുന്നതേ ഉള്ളൂ. അതും വലിയ തോതിൽ തുടങ്ങിയത് ഏതാണ്ട് 5000 വർഷം മുൻപ് മാത്രം. തീ കണ്ടെത്തിയത് മുതൽ നാം മാംസം പ്രാധാന ആഹാരം ആയി ഭക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. അതാവട്ടെ ഇന്നത്തെ മനുഷ്യ വർഗ്ഗം രൂപ്പെടുന്നതിനും മുൻപാണ്. അതിനാൽ തന്നെ നമ്മുടെ തലച്ചോർ ചോറും ചപ്പാത്തിയും ഒന്നും അല്ല ആവശ്യപ്പെടുന്നത് മാംസം തന്നെയാണ്. ഇറച്ചി വയറു മുട്ടെ തിന്നാൻ കഴിയില്ല. എന്നാൽ ചോറോ ബിരിയാണിയോ ഒക്കെ കുറച്ചു കൂടുതൽ തിന്നാലും തലച്ചോർ അറിയുന്നും ഇല്ല. ഇതിനു കാരണം നമ്മുടെ തലച്ചോറിനു പൂർവ്വികമായി തന്നെ ഇറച്ചി തീറ്റിക്കുന്നതിൽ ആണ് ട്രെയിനിംഗ് കിട്ടിയത് എന്നത് തന്നെ. അപ്പോൾ പിന്നെ പ്രമേഹം പോലുള്ള അസുഖങ്ങളുടെ മൂല കാരണവും അധികം വേറെ അന്വേഷിക്കേണ്ട കാര്യവും ഇല്ലല്ലോ. ഇതിനൊക്കെ വേണ്ടി വലിയ ഗവേഷണം ഒന്നും നടത്തേണ്ട ആവശ്യം ഇല്ല. ആധുനിക മനുഷ്യന്റെ ആദിമ ശേഷിപ്പ് ഇന്നും ഉണ്ടല്ലോ. അവരുടെ ആഹാര രീതി ഒന്ന് പോയി നോക്കിയാൽ മാത്രം മതിയാവും. ഇന്നും ചുരുങ്ങിയ ചിലവിൽ ഇരുമ്പും മറ്റു പോഷകങ്ങളും കിട്ടാൻ മനുഷ്യന് മാംസം അല്ലാതെ വേറെ വഴി ഇല്ല. എങ്കിലും മൃഗങ്ങളെ കൊല്ലുമ്പോൾ ഇന്ന് ചില വികസിത രാജ്യങ്ങൾ ഒക്കെ സ്വീകരിച്ചു വരുന്ന പോലുള്ള അവയ്ക്ക് പരമാവധി വേദന അറിയാത്ത രീതിയിൽ ഉള്ള രീതികൾ കണ്ടെത്തുക എന്നതിൽ ആവണം മനുഷ്യത്വം.

2015, മാർച്ച് 27, വെള്ളിയാഴ്‌ച

ജീവിതം ഒരു തിരിനാളം

എരിഞ്ഞുതീരുമാ വിളക്കിൻ തിരിനാളം
പിടഞ്ഞിടുന്നോരതിൻ കാര്യമെന്തേ........?
ഇരുളടഞ്ഞിടും തൻ ചുറ്റിനെയോർത്തോ,
സ്വയമൊടുങ്ങിടുമതിൻ വ്യഥയതാലോ..?

വാനിൽ തിളങ്ങുന്ന താരാഗണങ്ങൾക്കും
ഒരുനാൾ വിട ചൊല്ലി പോവണല്ലോ..
വിശ്വ പ്രകൃതി തൻ താളത്തിനൊത്തുള്ള
ദ്രവ്യ  പരിണാമ  ബിന്ദുക്കൾ നാം  .

അകലെയാ പുണ്യ സരസ്സിൻ ബലമതിൽ
അരികിലേ ചേറിലാറാടിടും ബാലിശൻ.
മിഥ്യയാ പൊയ്കയെന്നറിയുന്ന മാനവൻ
നിയതമാം തൻശുദ്ധി കാത്തീടുമെന്നുമേ
വീഴില്ലഴുക്കിലും പോവില്ലൊഴുക്കിലും
ജീവിതം തന്നെയൊഴുക്കല്ലെ മണ്ണിതിൽ.
ലാഭവും ചേതവുമൊന്നുപോൽ വന്നിടാം
ഉദയമുണ്ടെങ്കിലസ്തമയവും വന്നിടാം 

2015, മാർച്ച് 20, വെള്ളിയാഴ്‌ച

വില്ലേജ് ആപ്പീസർ

രണ്ടു വർഷം കൂടുമ്പോൾ കിട്ടുന്ന രണ്ടു മാസം അവധി. അതിനിടക്ക് നാട്ടിൽ എത്തിയാൽ ചെയ്യേണ്ടത് നൂറു കൂട്ടം കാര്യങ്ങൾ. അയാൾ വിമാനത്തിൽ ഇരുന്നു കൊണ്ട് തന്നെ അവധിക്കാല പരിപരികൾ ഓരോന്നായി പ്ലാൻ ചെയ്യാൻ തുടങ്ങി. അതിൽ ആദ്യം ഓർമ്മയിൽ വന്നത് കുറെ മുൻപ് വാങ്ങിയ ഒരു ഭൂമിയുടെ കാര്യമാണ്. വർഷങ്ങൾ ആയി അതിന്റെ ഭൂനികുതി അടച്ചിട്ടില്ല. അതാദ്യം ചെയ്യണം.
തീരുമാനിച്ച പോലെ നാട്ടിൽ എത്തിയതിന്റെ പിറ്റേന്ന് തന്നെ ആധാരവും അതുവരെ അടച്ച നികുതി ശീട്ടുകളും എല്ലാം എടുത്ത് അയാൾ വില്ലജാഫീസിലേക്ക് തിരിച്ചു.
ആപ്പീസിൽ എത്തിയതും ഒരു കാര്യം അയാളെ സമാധാനിപ്പിച്ചു. കസേരയിൽ ഒരു സ്ത്രീ ആണ്. സ്ത്രീ ഉദ്യോഗസ്ഥർ അധികം ബുദ്ധിമുട്ടിക്കില്ല എന്നാണല്ലോ വെപ്പ്. നിര കയറി തുടങ്ങിയ മുടിയിഴകളിൽ വിരലുകൾ ഒന്ന് പായിച്ചു കൊണ്ട് ആപ്പീസർ പറഞ്ഞു.
"ഇരിക്കൂ."
അയാൾ ഇരുന്നു. ആപ്പീസർ മുഖം ഉയർത്താതെ ഫയലുകൾ മറച്ചു കൊണ്ടിരിക്കുന്നു. നേരത്തെ മുൻപിൽ വന്ന അപേക്ഷകൾ വായിക്കുന്നു. അതിൽ ചിലതിൽ ഒപ്പിടുന്നു. മറ്റു ചിലത് മാറ്റി വെക്കുന്നു. പിന്നെ കണ്ണടക്ക് മുകളിലൂടെ അയാളെ നോക്കി ചോദിച്ചു.
"എന്താ വന്നത്". കയ്യിലെ ഡോക്യുമെന്റുകൾ നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു.
"ഭൂനികുതി അടക്കാൻ വന്നതാ".
ആപ്പീസർ ആധാരം എടുത്ത് വായന തുടങ്ങി. പിന്നെ അയാൾക്ക് കേൾക്കാവുന്ന ഉച്ചത്തിൽ പറഞ്ഞു.
"അബ്ദുൽ റാഷീദ്. കുന്നുമ്മൽ വീട്ടിൽ"
"റാഷിദ് അല്ല മാഡം, സ്കൂൾ രജിസ്റ്റരിൽ അങ്ങനെ ആയിരുന്നു പക്ഷെ ആധാരത്തിൽ റഷീദ് എന്ന് തന്നെയാണ്".അയാൾ തിരുത്താൻ ശ്രമിച്ചു.
ഇതൊന്നും കേൾക്കാത്ത ഭാവത്തിൽ ആപ്പീസർ വീണ്ടും
"നമ്പർ അഞ്ച്, ടെൻത്ത് ബി"
അയാൾ ആകെ അങ്കലാപ്പിൽ. ഇവർ ആധാരത്തിൽ ഇല്ലാത്ത കാര്യങ്ങൾ കാര്യങ്ങൾ കൂടി വായിക്കുന്നു. ഈ പെണ്ണുമ്പിള്ള പത്ത് മുപ്പത് കൊല്ലം മുൻപത്തേക്ക് ആണല്ലോ പോവുന്നത്. ഇവർക്കെങ്ങനെ തന്റെ സ്കൂൾ രജിസ്റ്റരിലെ പേരും ക്ലാസ് നമ്പരും ഓർമ്മ വന്നു. ഒരു പക്ഷെ ഇവർ കൂടെ പഠിച്ചതായിരിക്കുമോ? പ്രായം ഏതാണ്ട് തന്റെതിനോട് അടുത്ത് തോന്നിപ്പിക്കുന്നുമുണ്ട്. പക്ഷെ ആ അടുപ്പം ഒന്നും പെരുമാറ്റത്തിൽ കാണുന്നുമില്ല.
"അഞ്ചു കൊല്ലായിട്ട് നികുതി ഒന്നും അടച്ചിട്ടില്ല അല്ലെ"?
ആപ്പീസർ വീണ്ടും ഗൌരവ ഭാവത്തിൽ.
അതിനിടക്ക് ആപ്പീസർക്ക് ചായയും കടിയും വന്നിരുന്നു.
പക്ഷെ അയാൾ തന്റെ മനസ്സിനെ 30 വർഷം മുൻപത്തെ ക്ലാസ് മുറിയിൽ തിരയുകയായിരുന്നു അപ്പോഴും. ദാരിദ്ര്യം നിറഞ്ഞ സ്ക്കൂൾ ജീവിത കാലം.. സഹപാഠികൾ എല്ലാം ഉച്ച ഭക്ഷണത്തിന് പോവുമ്പോൾ സ്കൂൾ കിണറ്റിലെ പച്ച വെള്ളവും കുടിച്ചു ഡെസ്ക്കിൽ തല ചാഴ്ച്ചു വിശപ്പിനെ മറക്കാൻ ശ്രമിച്ചിരുന്ന നാളുകൾ. അന്നൊക്കെ പല ദിവസങ്ങളിലും തന്റെ ഉറക്ക നാട്യത്തെ തോണ്ടി ഉണർത്തി കൊണ്ട് കുപ്പി വളയിട്ട ഒരു കൊച്ചു കൈ നീണ്ടു വരുമായിരുന്നു. കൂടെ കഴിക്കാൻ വിളിക്കും. വേണ്ടെന്നു പറഞ്ഞാൽ പിന്നെ കൊണ്ട് വന്ന എന്തെങ്കിലും പലഹാരം എടുത്ത് 'ഇതെങ്കിലും കഴിക്ക്' എന്ന് പറഞ്ഞു നീട്ടും.
"ചായ കുടിക്കുന്നോ?" ആപ്പീസറുടെ ചോദ്യം അയാളെ വീണ്ടും വില്ലേജ് ആപ്പീസിൽ എത്തിച്ചു.
"ഒരു ചായ അല്ലെ ഉള്ളൂ. അത് നിങ്ങൾ തന്നെ കുടിക്ക്. ഞാൻ വീട്ടിൽ നിന്ന് കുടിച്ചു ഇറങ്ങിയതാ".
അയാൾ മനസ്സിനെ വീണ്ടും സ്കൂളിലേക്ക് തന്നെ കൊണ്ടുപോയി. തലയും താഴ്‌ത്തി ഇരുന്നു ചിന്തയിൽ മുഴുകി. അതിനിടക്ക് ആപ്പീസർ വീണ്ടും.
" എന്നാ ഇതെങ്കിലും കഴിക്ക്"
ആ വാക്കുകൾ അയാളെ സ്ഥലകാലബോധത്തിൽ നിന്നും മാറ്റി. നേരെ നീണ്ടു വന്ന കൈകളിൽ നിന്ന് സ്വർണ്ണ വളകൾക്ക് പകരം കുപ്പി വളകളുടെ കിലുക്കം അയാൾ കേട്ടു. പിന്നെ പതുങ്ങിയ സ്വരത്തിൽ പറഞ്ഞു.
"മീനാ കുമാരി. പുതിയോട്ടിൽ. നമ്പർ ഇരുപത്തൊന്ന്. ടെൻത്ത് ബി".
ഇരുവരുടെയും കണ്ണടകൾ പതുക്കെ ഉയർന്നു. പിന്നെ തുവാലകൾ നീർ കണങ്ങൾ ഒപ്പിയെടുത്ത് കൊണ്ടിരുന്നു.
******************************************************************************************************************************

2015, മാർച്ച് 2, തിങ്കളാഴ്‌ച

സ്വപ്നാടനം:

കണ്ണ് സ്വയം കാണുന്നില്ല, ചെവി സ്വയം കേൾക്കുന്നില്ല. ഇന്ദ്രിയങ്ങൾ തലച്ചോറിന്റെ പുറം ലോകവുമായുള്ള ശൃംഗലാംഗം മാത്രം. തലച്ചോർ നാം ഉണർന്നിരിക്കുമ്പോൾ കണ്ണിലൂടെ ലൈവ് ടെലികാസ്റ്റ് നടത്തും. എന്നാൽ ചിലപ്പോൾ സ്വപ്നത്തിലും ചിന്താവേളകളിലും അത് മുൻപ് റെക്കോർഡ്‌ ചെയ്ത കാര്യങ്ങളെ അല്പം അതിശയോക്തിയോടെ അവതരിപ്പിച്ചു തരും. ഇതും രണ്ടു വിധം ഉണ്ട്. സ്വപനത്തിൽ കാണുന്ന കാര്യത്തിൽ നമുക്ക് നിയന്ത്രണം ഇല്ല. ഉണർന്നിരിക്കുമ്പോൾ നെയ്യുന്ന ഭാവനക്ക് കടിഞ്ഞാൻ നമ്മുടെ കയ്യിൽ തന്നെ ഇരിക്കുകയും ചെയ്യും.
എന്നാൽ ഇത് രണ്ടും കൂടി ചേർത്ത് വച്ചുകൊണ്ട് സ്വപ്ന യാത്ര ചെയ്യാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ? എനിക്ക് പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. അതായത് ഉറക്കത്തിൽ സ്വപ്നം കാണുമ്പോൾ അത് സ്വപ്നം തന്നെ ആണെന്ന് തിരിച്ചറിയും. പിന്നെ ആ സ്വപ്നത്തിലൂടെ സ്വന്തം ഇഷ്ടപ്രകാരം യാത്ര ചെയ്യും. ഇത് കൌമാരത്തിൽ തുടങ്ങിയതാണ്‌. പലപ്പോഴും വായുവിലൂടെ ഒഴുകി നടക്കും ശരീരം തീർത്തും ഭാര രഹിതം ആയിരിക്കും. കാലൊന്നു ഉയർത്തിയാൽ ശരീരം മുഴുവൻ വായുവിലേക്ക് പൊങ്ങി പോവും. പിന്നെ വായുവിലൂടെ നടക്കാം. പലപ്പൊഴൂം വീട്ടിൽ നിന്ന് കൊഴിക്കൊട്ട് അങ്ങാടി വരെ ഇങ്ങനെ പറന്നു പോയിട്ടുണ്ട്. സിനിമക്ക് ടിക്കറ്റ് എടുക്കാൻ ഉള്ള കാശ് മാത്രം കയ്യിൽ ഉള്ളപ്പോൾ ബസ് യാത്ര ഇങ്ങനെ ഒഴിവാക്കിയിരുന്നു.
ഈയിടെ നാട്ടിലേക്ക് പോയി. വിമാനത്തിൽ കയറി ഇരുന്നു ജനാല വഴി മുകിൽ പടലങ്ങളെ നോക്കിയിരിക്കെ സ്വീറ്റിനു തൊട്ടടുത്ത് തന്നെയുള്ള ഡോർ പെട്ടെന്ന് തുറന്നു പോയി. ഞാൻ സ്വീറ്റിൽ നിന്ന് തെറിച്ചു മേഘങ്ങളിൽ മുങ്ങി താണു. അപ്പോൾ എനിക്കറിയാം ഇത് സ്വപ്നമാണ്. പിന്നെ ആലോചിച്ചില്ല വായുവിലൂടെ ഒന്ന് നീന്താൻ തന്നെ ഉറച്ചു. നല്ല തണുപ്പ്. താഴെ അറബിക്കടൽ. വിമാനം പറന്നകലുന്നത് കാണാം. എങ്കിലും ഇന്ത്യയുടെ കര കാണുന്നുണ്ട്. പിന്നെ കരയോടടുപ്പിച്ചു കൊണ്ട് താഴ്‌ന്നു നീങ്ങി. താഴെ എത്താറായപ്പോൾ ബുർജ് ഖലീഫ പോലെ തോന്നിപ്പിക്കുന്ന ഒരു കൂറ്റൻ സ്തൂപം കടലിൽ കൂർത്തു പൊങ്ങി കിടക്കുന്നു. പിന്നെ സംശയം.നാടെത്തിയില്ലേ? താഴെ ദുബായി ആണോ? എന്തായാലും ഇറങ്ങണം. നേരം പുലർന്നു വരുന്നതേയുള്ളൂ. പതുക്കെ അതിന്റെ മുനമ്പിൽ ഇറങ്ങി. അതൊരു കുത്തനെയുള്ള പർവ്വതം. കുറച്ചകലെ കോഴിക്കോടിന്റെ തീരം കാണാം. കോഴിക്കോട് മെഡിക്കൽ കോളേജ് ക്ലോക്ക് ടവർ കണ്ടതോടെ സമാധാനമായി. അവിടെ നിന്ന് മൂന്ന് കിലോമീറ്റർ കൂടി പറന്നാൽ വീട്ടിൽ എത്താം. അപ്പോഴാണ്‌ ആ കാര്യം ഓർമ്മ വന്നത്. പാസ്സ്പോർട്ട് കയ്യിൽ ഇല്ല. ഇനി തരിച്ചു പോരണേൽ ഇതുപോലെ പറക്കെണ്ടേ...

2015, ഫെബ്രുവരി 18, ബുധനാഴ്‌ച

പ്രതീക്ഷ

ഇരുളിൻ ശക്തികൾ 
മുഖം മൂടികൾ 
ഭീരുക്കൾ അവർ 
മുറിച്ചെടുക്കും ശിരസ്സുകൾ
മണ്ണിലൊഴുക്കും നിണം,
കെടുത്തില്ല ഭൂവിൽ
സ്നേഹത്തിൻ തിരിനാളം
വിടരുമതിൻ പ്രതീക്ഷ
പടരുമതിൻ പ്രകാശം
തകരുമതിൻ നേരിൽ
മൂഢന്മാർ അവർ തൻ
നരക സ്വപ്‌നങ്ങൾ

2015, ഫെബ്രുവരി 10, ചൊവ്വാഴ്ച

അച്ചി വീട്ടിലെ മോഷ്ടാവ്

വിവാഹ ശേഷം ആദ്യമായി ലീവിൽ നാട്ടിൽ പോയ കുഞ്ഞു മുഹമ്മദിനോട് ഭാര്യ പറഞ്ഞു.
" നിങ്ങളെ എന്റെ ബന്ധുക്കൾക്ക് അധികം പരിചയം ഇല്ലല്ലോ. കല്യാണം കഴിഞ്ഞ ഉടനെ തിരിച്ചു പോയതല്ലേ? എന്റെ വീടിനടുത്ത് ഒരു വിവാഹ സല്ക്കാരം ഉണ്ട്. നമുക്ക് ഒരുമിച്ചു പോവാം എല്ലാവരെയും ഒന്ന് പരിചയപ്പെടുകയും ആവാലോ"
കുഞ്ഞു മുഹമ്മദ്‌ സമ്മതിച്ചു. ലീവിന് നാട്ടിൽ ഉള്ളപ്പോൾ കല്യാണം കൂടാൻ കിട്ടുന്നത് പ്രവാസിക്ക് ഒരു ഭാഗ്യമാണ്. ഇരുവരും കല്യാണ വീട്ടിൽ എത്തി. പക്ഷെ ബിരിയാണി വയറ്റിൽ കേറിയതും കുഞ്ഞു മുഹമ്മദിനു കണ്ണിൽ ഉച്ചമയക്കത്തിന്റെ ആലസ്യം. ഗൾഫിലെ ചിട്ടകൾ പെട്ടെന്ന് മാറില്ലല്ലോ. ഭാര്യയെ ഈ സമയം വിളിച്ചാൽ ആളുകൾ ഗൾഫുകാരന്റെ ആക്രാന്തം ആണെന്ന് വിചാരിക്കും. അതിനാൽ ആരോടും പറയാതെ അയാൾ ഭാര്യ വീട്ടിലേക്കു തിരിച്ചു.
വീട് പൂട്ടിയിട്ടിരിക്കുകയാണ്. എല്ലാവരും കല്യാണ വീട്ടിൽ തന്നെ. പക്ഷെ കുഞ്ഞു മുഹമ്മദിനു ഉള്ളിൾ കടക്കാൻ അറിയാം. മുൻപൊരിക്കൽ ഇതുപോലെ ഒരവസ്ഥയിൽ ഭാര്യയോന്നിച്ചു വന്നപ്പോൾ അകത്തു കടക്കുന്ന രീതി അവൾ കാണിച്ചു കൊടുത്തിട്ടുണ്ട്. അയാൾ അതോർത്തു കൊണ്ട് അടുക്കള ഭാഗത്തേക്ക് നീങ്ങി. കയ്യിൽ ഒരു വടിയുമെടുത്ത് ജനാലയിൽ കയറി ഉള്ളിലൂടെ അടുക്കള വാതിലിന്റെ കൊളുത്ത് തട്ടിനീക്കി അകത്ത് കയറി.
വീടിനു പുറത്ത് മറ്റൊരാൾ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാളും ഒരു ഗൾഫുകാരൻ. കുഞ്ഞിമുഹമ്മദിന്റെ ഭാര്യയുടെ ബന്ധു. അയാൾ കുഞ്ഞു മുഹമ്മദിനെ പരിചയപ്പെടാൻ വന്നതാണെങ്കിലും ഇരുവർക്കും പരസ്പരം അറിയില്ല. വീട് പൂട്ടിയിട്ടിരിക്കുന്നത് കണ്ടു തിരിച്ചു പോവാൻ നിന്ന കക്ഷി പരിചയം ഇല്ലാത്ത മറ്റൊരാൾ പിൻവാതിൽ തുറന്നു അകത്ത് പോവുന്നത് കണ്ടു ഉടനെ തന്നെ അടുക്കള വാതിൽ പുറത്ത് നിന്ന് താഴിട്ടു. അടുത്ത അയല്ക്കാരെ വിളിച്ചു വിവരം അറീച്ചു. അകത്തു കടന്ന കുഞ്ഞു മുഹമ്മദ്‌ ഉടനെ മയക്കത്തിൽ വീണു. അത് അധികം നീണ്ടില്ല. അയാളുടെ മൊബൈൽ ശബ്ദിച്ചു. ഭാര്യ വിളിക്കുന്നു.
"നിങ്ങൾ എവിട്യാ നമുക്ക് വേഗം പോവണം. ഇന്റെ വീട്ടിൽ കള്ളൻ കയറീട്ടുണ്ട്‌. പോലീസ് ഇപ്പൊ വരും. കള്ളൻ പുറത്ത് കടന്നിട്ടില്ല. ഉള്ളിൽ തന്നെയുണ്ട്‌ ആളുകൾ പുറത്ത് കാവലുമുണ്ട്".
അല്പം ഒന്ന് അന്ധാളിച്ച കുഞ്ഞു മുഹമ്മദ്‌ ജനാലക്കുള്ളിലൂടെ പുറത്തേക്ക് നോക്കി . പിന്നെ നെഞ്ചിടിപ്പ് കൂടി. അയാൾ ഉറപ്പിച്ചു.
'ഇന്ന് എല്ലാവരെയും പരിചയപ്പെടാം. കുടുംബക്കാർ മാത്രമല്ല അയല്ക്കാരും നാട്ടുകാരും എല്ലാം ഉണ്ട് മുട്ടൻ വടികളുമായി'.
-00-

2015, ഫെബ്രുവരി 1, ഞായറാഴ്‌ച

നല്ലവരിൽ നല്ലവൻ കുഞ്ഞി മുഹമ്മദ്‌

അതായിരുന്നു കുഞ്ഞി മുഹമ്മദ്‌. പുക വലിക്കില്ല, പെപ്സി കുടിക്കില്ല. നാട്ടിലേക്ക് ഫോണ്‍ പോലും ചെയ്തു കാശ് കളയില്ല. വന്നിട്ട് നാല് കൊല്ലമായി നാട്ടിൽ പോയിട്ടില്ല, എന്തിനു പറയുന്നു ഭാര്യക്ക്‌ കത്ത് പോലും എഴുതുന്നത് ബാപ്പയുടെ പേർക്ക്. ഇതിന്റെ ഗുട്ടൻസ് അവനോരിക്കൽ പറഞ്ഞു.
"ഭാര്യക്ക് എഴുതുമ്പോൾ ബാപ്പാക്കും എഴുത്തില്ലേൽ മൂപ്പർ ചൂടാവും. ബാപ്പക്ക് വായിക്കാൻ അറിയില്ല. രണ്ടു പേർക്കും കൂടി ഒരു കവറിൽ ഇട്ടു അയച്ചാൽ രണ്ടും വായിച്ചു കൊടുക്കുക ഭാര്യ തന്നെ. അങ്ങനെ ആ കാശും ലാഭിക്കാം. ഇങ്ങനെ പിശുക്കി ജീവിച്ചിട്ടെന്തു കാര്യം എന്ന് ഒരിക്കൽ ചോദിച്ചപ്പോൾ കിട്ടിയ മറുപടി;
"അതുകൊണ്ടെന്തായി 10 സെന്റ്‌ സ്ഥലം വാങ്ങി, വീട് പണി തീരാറായി. നിങ്ങളുടെ ഒക്കെ കാര്യമോ? എന്നെ കണ്ടു പടിക്ക്".
അവന് കൊടുക്കാൻ ആർക്കും മറുപടി ഇല്ലായിരുന്നു.
അങ്ങനെ നാളുകൾ കഴിഞ്ഞു പോയി. ബലി പെരുന്നാൾ വന്നു. ഇത്തവണ കുഞ്ഞി മുഹമ്മദിന് ഒരു പണി കൊടുക്കണം. എല്ലാവരും തീരുമാനിച്ചു. അക്കാലത്ത് മൊബൈൽ ഫോണൊന്നും പ്രചാരത്തിൽ വന്നിട്ടില്ല. എല്ലാവരും കൂടി നിർബന്ദിച്ചു അവനെ ടെലഫോണ്‍ ബൂത്തിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയി. കുഞ്ഞി മുഹമ്മദിന്റെ വീട്ടിൽ ഫോണില്ല. അടുത്ത വീട്ടിലേക്കു വിളിച്ചു. വീട്ടുകാരെ വിളിക്കാൻ പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു കാത്തിരുന്നു. എന്നാൽ ആദ്യം ബാപ്പ മാത്രം വന്നു. ഞങ്ങളിൽ ഒരാൾ ഫോണെടുത്ത് സംസാരിച്ചു. കഫീലിന്റെ ഓഫീസിൽ നിന്നാണ് വിളിക്കുന്നത്. പെരുന്നാൾ ആയതിനാൽ ജോലിക്കാർക്ക് എല്ലാം ഫ്രീ ആയിട്ട് നാട്ടിലേക്ക് വിളിക്കാൻ അനുമതി ഉണ്ട് എന്നങ്ങ് തട്ടി വിട്ടു. ബാപ്പാക്ക് സന്തോഷം. ഫോണ്‍ വീണ്ടും കട്ട് ചെയ്തു കക്ഷി ഉമ്മാനെയും ഭാര്യയേയും മക്കളെയും പിന്നെ അടുത്ത സുഹൃത്തുക്കളെയും ഒക്കെ കൂട്ടി വന്നു. ഓരോരുത്തർ ആയി സംസാരം തുടർന്നു. ഫോണ്‍ കട്ട് ചെയ്യാൻ കുഞ്ഞി മുഹമ്മദ്‌ ആവശ്യപ്പെടുമ്പോഴും അപ്പുറത്ത് നിന്ന് ആരും കേട്ട ഭാവം ഇല്ല. ഒടുവിൽ ബൂത്തിൽ നിന്ന് പുറത്ത് വരുമ്പഴേക്കും അവൻ വിയർത്ത് ഒലിക്കുന്നുണ്ടായിരുന്നു. ഒടുവിൽ കൌണ്ടറിൽ ചെന്ന് ബില്ലടിച്ചു പുഞ്ചിരിയോടെ വരുന്ന കുഞ്ഞി മുഹമ്മദിനെ കണ്ടു ഞങ്ങൾ അത്ഭുതപ്പെട്ടു.

ബില്ല് നോക്കിയപ്പോൾ വെറും രണ്ടു റിയാൽ. പെരുന്നാൾ ആയതിനാൽ തിരക്ക് കാരണം അവൻ ആദ്യം വിളിച്ച ബില്ലാണ് കിട്ടിയത് മറ്റു ബില്ലുകൾ സ്ഥലം മാറി വച്ചു കാണണം. എങ്കിലും മുഹമ്മദ്‌ അത് തിരുത്താൻ പോയില്ല.

പിന്നെ മൊബൈൽ ഫോണ്‍ ഒക്കെ വന്ന ശേഷം അവൻ നിത്യവും ഭാര്യയെ വിളിക്കുമായിരുന്നു. ചില്ലിക്കാശിന്റെ ചിലവില്ലാതെ. അവൻ ആദ്യമേ ചില കാര്യങ്ങൾ ഭാര്യയോടു പറഞ്ഞിട്ടുണ്ട്. ആദ്യം വിളിച്ചാൽ ഫോണ്‍ എടുക്കരുത്. പിന്നെ വീണ്ടും വിളിക്കും. അപ്പോഴും എടുക്കരുത് . മൂന്നാമതും വിളിച്ചാൽ എടുക്കണം. അതായത് ആദ്യത്തെ വിളിയുടെ അർത്ഥം ഇവിടെ സുഖമാണ് എന്ന് അറിയിക്കാൻ,. രണ്ടാമത്തെ വിളി അവിടെ സുഖം ആണോ എന്ന് ചോദിക്കാൻ ആണ്. അപ്പോഴും ഫോണ്‍ എടുത്തില്ലെങ്കിൽ അവിടെയും സുഖം എന്ന് കരുതും. മൂന്നാമത്തെ വിളി കൊണ്ട് ഉദ്ദേശിക്കുന്നത് കുഞ്ഞി മുഹമ്മദിന് എന്തോ പറയാനുണ്ട് എന്നാണ്. അപ്പോൾ ഫോണ്‍ എടുക്കണം. 

ഒരിക്കൽ കുഞ്ഞു മുഹമ്മദിന്റെ റൂമിൽ കള്ളൻ കയറി. അവൻ കുളിക്കാൻ പോയ നേരത്ത് നല്ലവനായ കള്ളൻ ഇഖാമ അവിടെ ഇട്ട് അവന്റെ 500 റിയാലും കൊണ്ട് പോയി. കുഞ്ഞു മുഹമ്മദ്‌ കരച്ചിലോടു കരച്ചിൽ. കമ്പനി ജോലി കൂടാതെ പലയിടത്തും പാർട്ട് ടൈം പണി കൂടി എടുത്ത് ഇറുക്കി പിടിച്ചാണ് പാവം പത്ത് കാശുണ്ടാക്കുന്നത്. എല്ലാവർക്കും സങ്കടമായി. വിവരം അറിഞ്ഞവർ എല്ലാം അവന് 10 ഉം 50 ഉം എക്കെ ആയി കാശ് നൽകി സഹായിച്ചു. ഒടുവിൽ 500 പോയതിന് 1000 കിട്ടി. കുഞ്ഞു മുഹമ്മദിന് എന്നിട്ടും വലിയ സന്തോഷം ആയില്ല. അവൻ സങ്കടത്തോടെ പറഞ്ഞു;
"ആ പോയ 500 കൂടി കിട്ടിയിരുന്നീൽ റിയാൽ 1500 കയ്യിൽ ആവുമായിരുന്നില്ലെ......?".
   --00--

2015, ജനുവരി 31, ശനിയാഴ്‌ച

ചേര അത്ര പാവമല്ല.

കാഴ്ചയിൽ ഭീകരൻ എങ്കിലും അപകടകാരിയല്ലാത്ത ഒരു ഉരകം ആണല്ലോ ചേര. എന്നാൽ എന്റെ കാര്യത്തിൽ ഇവൻ പലപ്പോഴും വില്ലനായി വന്നിട്ടുണ്ട്. പുഴയും തോടും വയലും നീർച്ചാലുകളും എല്ലാം ഉള്ള തനി ഗ്രാമീണ പശ്ചാത്തലം ഉണ്ടായിരുന്ന ഒരിടത്തായിരുന്നു എന്റെ തറവാട് എടക്കുനി. അത് എല്ലാ തരം ഇഴ ജാതി ജന്തുക്കളുടെയും ആവാസ സ്ഥലം കൂടിയായിരുന്നു. വേനലിലും മഴയിലും വസന്തത്തിലും എല്ലാം വ്യത്യസ്ത ഭാവങ്ങൾ കാഴ്ച വച്ചിരുന്ന നെല്പാടങ്ങളും അതിനൊത്ത് വന്നും പോയുമിരുന്ന പക്ഷി മൃഗാദികളും ഒക്കെ ചേർന്ന് ഋതുഭേദങ്ങളുടെ വസന്തഭൂമിയായി ഗ്രാമത്തെ നില നിർത്തി. ഇന്ന് അതെല്ലാം പോയി. വയലോന്നും ഇല്ല. പാർപ്പിട സമുച്ചയങ്ങൾ ആ സ്ഥലങ്ങൾ ഒക്കെ കയ്യടക്കി. ഇനി ചേരയിലേക്ക് തന്നെ പോവാം. രണ്ടു തവണ അവൻ വലിയ പണി തന്നു.
ഒരിക്കൽ സെക്കന്റ് ഷോ കഴിഞ്ഞു മടങ്ങി വരവേ പാട വരമ്പത്ത് എത്തിയപ്പോൾ ചൂട്ടിന്റെ വെളിച്ചത്തിൽ അവനെ കണ്ടു. കാലിനടിയിൽ തന്നെ. പേടിച്ചരണ്ട വെപ്രാളത്തിൽ ഞാൻ വേനലിൽ മൂത്ത് കുലച്ച നെല്പാടത്തിലേക്ക് എടുത്ത് ചാടി. കയ്യിലെ ചൂട്ട് തെറിച്ചു പോയി. അത് പിന്നെ പൊൻ കതിർ പുല്ലുകളിൽ ആളിപ്പടർന്നു. തീ കണ്ട അയൽവാസികൾ ഓടിയെത്തി വെള്ളമൊഴിച്ച് തുടങ്ങുമ്പോഴേക്കും കുറെയൊക്കെ കത്തി നശിച്ചിരുന്നു.
കല്യാണം കഴിഞ്ഞാൽ പുയ്യാപ്ല സൽക്കാരത്തിന് വിളിക്കാൻ പെണ്ണിന്റെ ബാപ്പ തന്നെ വരാറുണ്ടല്ലോ. കക്ഷി കല്യാണ പിറ്റേന്ന് തന്നെ വരും. അത് മറ്റൊന്നും കൊണ്ടല്ല. മകളുടെ മുഖഭാവത്തിൽ നിന്നു തന്നെ എതൊരു പിതാവിനും പലതും വായിച്ചെടുക്കാൻ ഉണ്ടാവും. എന്റെ കാര്യത്തിലും അമ്മോശൻ പിറ്റേന്ന് തന്നെ വന്നു. അദ്ദേഹം സന്തോഷവാനായി കാണപ്പെട്ടു. അങ്ങനെ ആവാതിരിക്കാൻ തരമില്ലല്ലോ. ഉച്ച ഭക്ഷത്തിന്റെ സമയമായി. തീൻ മേശയിൽ വിഭവങ്ങൾ നിരന്നു. പുയ്യാപ്ല എന്ന ഞാനും പുതിയോട്ടിയും മറ്റു വീട്ടുകാരും എല്ലാം ഒന്നിച്ചിരുന്നു സന്തോഷത്തോടെ ഭക്ഷണം കഴിച്ചു തുടങ്ങി. ഡൈനിംഗ് ഹാൾ കോലായിയോട് അടുത്ത ചെരുവിൽ ആയിരുന്നു. പെട്ടെന്ന് ആണ് അത് സംഭവിച്ചത്. ആദ്യം കണ്ടതും പുതിയോട്ടി തന്നെ. മുകളിലെ കഴുക്കോലിൽ തൂങ്ങി അവൻ ഇരിക്കുന്നു. ഭക്ഷണത്തിനു തന്നെ എന്തുകൊണ്ട് ക്ഷണിച്ചില്ല എന്ന ചോദ്യ ഭാവത്തിൽ. ഒരു മൂട്ടൻ ചേര. അവൾ നിലവിളിച്ചു ഓടിയതും ചേര നടുവിലെ വലിയ ബിരിയാണി പാത്രത്തിലേക്ക് വീണതും ഒരുമിച്ച്. പിന്നെ അവൻ ഡൈനിംഗ് ടേബിളിൽ മൊത്തം വളഞ്ഞു പുളഞ്ഞു ഓടിക്കളിച്ചു. എല്ലാവരും കസേര വിട്ടു ഓടി. പിന്നെ അമ്മോശന്റെ കൂടെ അവളും.

2015, ജനുവരി 13, ചൊവ്വാഴ്ച

നേർക്കു നേർ....

2015, ജനുവരി 11, ഞായറാഴ്‌ച

താൽ ഹിന....