2016, ഏപ്രിൽ 3, ഞായറാഴ്‌ച

മൂന്ന് ഭ്രാന്തന്മാർ

സ്ഥലം മദീനയിലെ ഒരു തുർക്കി ബാർബർ ഷോപ്പ് . സമയം രാത്രി. ഞാനും ഒരു മിസിരിയും (ഈജിപ്ഷ്യൻ) മാത്രമേയുള്ളൂ ബാർബറുടെ അടുത്ത വിളിക്കായി കാത്തിരിക്കുന്നത്.
ഞങ്ങൾ ഇരുവരും പക്ഷേ തിരക്കിൽ തന്നെയാണ് അവരവരുടെ മൊബൈൽ ഫോണുകൾ കയ്യിലും കാതിൽ ഇയർ ഫോണും ഫിറ്റ് ചെയ്തു കൊണ്ടാണ് ഇരുത്തം. മിസിരി സുഹൃത്ത് ഫുട്ട്ബാൾ കളിയാണ്‌ കാണുന്നത്. എന്റെത് പ്രത്യേകം പറയണ്ടല്ലോ. ഇത് തന്നെ. ഞാൻ ഒരു തമാശ വായിച്ചു പൊട്ടിച്ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു. മിസിരി സുഹൃത്തിന്റെ ടീം പന്തുമായി ഗോൾ വലയത്തിൽ എത്തിയതും അയാളുടെ കോലവും മാറിത്തുടങ്ങി. പുള്ളി കൈ കൊണ്ടും കാലുകൊണ്ടും എല്ലാം എന്തൊക്കെയോ കാട്ടി കൂട്ടുന്നു... ഇടയ്ക്കിടെ സ്വയം തലക്കടിച്ചു കൊണ്ട് പലതും വിളിച്ചു പറയുന്നുന്മുണ്ട്. ബാർബർ സുഹൃത്തും ഫുട്ട്ബാൾ സ്നേഹിയാണ്. ആയാളും മുടി വെട്ടുന്നതിനിടയിലൂടെ കളിയെ കുറിച്ച് ചോദിക്കുന്നുണ്ടെങ്കിലും കസേരയിൽ ഇരിക്കുന്ന വ്യക്തിക്ക് അതത്ര ഇഷ്ടപ്പെടുന്നില്ല എന്ന് തോന്നുന്നു. അയാൾ ഒരു അഫ്ഗാനിയാണ് .
അപ്പോഴാണ് മനോരോഗിയായ ഒരാൾ കയറി വന്നത്. മുഷിഞ്ഞ വേഷം. മുടി വെട്ടലല്ല ലക്ഷ്യം. ഒരു സിഗരട്ട്. അതാണ് ആവശ്യം. കക്ഷിയെ എനിക്കറിയാം. പതിവായി കണാറുള്ളതാണ്. ഞാൻ വലി നിർത്തിയതിനാൽ എന്റെ കയ്യിൽ സിഗരറ്റില്ല. പക്ഷെ മിസിരിയുടെ കീശയിൽ ഉണ്ട്. എന്നാൽ മിസിരിയുണ്ടോ കേൾക്കുന്നു.
ഞങ്ങളുടെ മട്ടും കളിയും കണ്ട അയാൾ താടിക്ക് കയ്യും കൊടുത്തു കൊണ്ട് കുറച്ചു നേരം ഞങ്ങളെ തന്നെ നോക്കി അങ്ങനെ നിന്നു.
പിന്നെ ഒരു ചോദ്യം, ഞങ്ങൾ രണ്ടിനെയും എപ്പോൾ പുറത്ത് വിട്ടൂ എന്ന്. ആ ചോദ്യം കേട്ട തുർക്കി ബാർബറും ചിരിയോടു ചിരി. മിസിരി അപ്പോഴും തന്റെ പുറം കളിയിൽ തന്നെ. കസേരയിൽ കെട്ടി ഇട്ടിരിക്കുന്ന അഫഗാനിയുടെ ക്ഷമ നശിക്കുന്ന ഘട്ടമെത്തി.
പിന്നെ കണ്ടത് ഞങ്ങൾ മൂന്ന് പേരുടെയും ഒരുമിച്ചുള്ള പ്രകടനം ആയിരുന്നു. മാനസിക രോഗി നൃത്തം വയ്ക്കുന്നു. മിസിരി താളം പിടിക്കുന്നു. ഞാൻ ചിരിക്കുന്നു. ഒടുവിൽ തുർക്കിക്ക് തന്നെ ഇടപെടേണ്ടി വന്നു. മൂന്നു രോഗികളിൽ അവസാനം വന്ന രോഗിയെ തന്നെ രണ്ടു സിഗരറ്റും കീശയിൽ ഇട്ടു കൊടുത്തു കൊണ്ട് അയാൾ യാത്രയാക്കി.