2014, മേയ് 20, ചൊവ്വാഴ്ച

പ്രവാസം

വെണ്മണൽത്തരിയിട്ടു മൂടിയാ
കൻ മരുഭൂവിന്നുള്ളിലായ്
ദൂരെയങ്ങകൽ ദിക്കിലേക്കായി
നീട്ടി വച്ചൊരാപാതയിൽ.....
ജീവിത ഭാരം കൈകൾക്കേകിയാ
ചക്ര വീണയിൽ മീട്ടി ഞാൻ
ചക്രവാളത്തിന്നപ്പുറത്തുള്ള
പൊൻ കിനാവിനെയോർത്തു പോയി.
സ്വന്തമായോരാമന്ദിരത്തിനായ്
വന്നതല്ലെയീ മണ്ണിതിൽ
ആഗ്രഹിച്ചോരാഗൃഹാ  സാഫല്യം
ആയിടാനാവതാകുമോ?...
ചൊല്ലിടട്ടെയെൻ പാതി ജീവനോ-
ടുള്ളിലുള്ളോരാ  സങ്കടം.
ഒഴികഴിവത് ചൊല്ലീടാനെനി-
ക്കർഹതയൊന്നുമില്ലേലും
എത്ര കാലമതെത്ര കാലമീ യാത്ര-
യെന്നതറിയില്ല .
ജീവിത സഖി കാത്തു നില്ക്ക നീ
സാന്ദ്രമായൊരാ രാവിനെ.
നഷ്ട ജീവിത ദാഹ മോഹങ്ങൾ
തീർത്തിടുന്നൊരാ നാളിനെ.
നാടണഞ്ഞോരാ നാളതിൽ കണ്ടോ-
രോർമ്മകൾ തിര തള്ളുമ്പോൾ,
കുഞ്ഞു മോളവൾ പുഞ്ചിരിയതെൻ
നെഞ്ചകം നിറകൊള്ളുമ്പോൾ,
ആർദ്രമാവുമെൻ മിഴിയിണകളി -
ലാശാ മന്ത്രം ചൊരിയൂ നീ....
അമ്പിളിയവൾ തന്നിടുന്നോരാ
ചുംബന മണി മുത്തുകൾ
ശോകമാർന്ന നിൻ കന്ദളങ്ങളിൽ
പൂവിതൾ സ്പർശമേകുമ്പോൾ,
പ്രേയസീ നിൻ  മാനസമതിൽ
ചന്ദനക്കുളിർ വീശില്ലേ?....
അത്ര പൊലുമൊരാശ്വാസമെനി-
ക്കേകീടാനാരുമില്ലല്ലോ.
ഏകനാണു ഞാനേകനാണു ഞാനീ
മരുഭൂവിൻ പാതയിൽ.
അർത്ഥമെത്തിര വന്നണഞ്ഞാലും,
വ്യർത്ഥമാകുമീ യൌവനം,
വ്യർത്ഥമാകുമീ ജീവിതം.
 ഓഡിയോ ഈ ലിങ്കിൽ ലഭ്യമാണ്

2014, മേയ് 12, തിങ്കളാഴ്‌ച

മരണത്തിന്റെ മാലാഖ


രാത്രി വളരെ വൈകിക്കാണും.  ഔക്കുവിനു ഉറക്കം വരുന്നില്ല. ഒന്നാം വാർഡിലെ അതുവരെ ഉള്ള കാഴ്ചകൾ അത്രക്കും ഭീതിജനകം ആയിരുന്നു. വൈകുന്നേരം ആണ് അവൻ  അവിടെ  എത്തിയത്. പത്താം ക്ളാസ്  പൊതു പരീക്ഷ കഴിഞ്ഞതും ആഹ്ളാദ തിമർപ്പിൽ പുഴയിൽ ചെന്ന് ഒന്ന് നീന്തി തുടിക്കാൻ കൂട്ട്കാരോടൊപ്പം പോയതാ. കുളിച്ചു കൊണ്ടിരിക്കെ കണ്ണും മുഖവും ചുവന്നു വരുന്നത് അവരിൽ ഒരാൾ പറഞ്ഞപ്പോഴും ഔക്കു അതത്ര ശ്രദ്ധിച്ചിരുന്നില്ല. വീട്ടിൽ എത്തിയതും ശരീരമാസകലം ചുവന്നു തുടുത്തു. മെഡിക്കൽ കോളേജ് ആശുപത്രി അടുത്ത് തന്നെ ഉള്ളതിനാൽ ഒന്ന് വന്നു കാണിച്ചു പോകാം എന്ന് കരുതിയിരുന്നെങ്കിലും  അഡ്മിറ്റ് ആവുമെന്ന്   കരുതിയിരുന്നില്ല.

ഓ പി സമയം കഴിഞ്ഞതിനാൽ അത്യാഹിത വിഭാഗത്തിൽ ആണ് ഔക്കു  എത്തിയത് . ഡോക്ടർമാർ അതിവേഗം എക്സ്റെയും ഇ സി ജി യും ഒക്കെ നോക്കി രണ്ടു ദിവസം നിരീക്ഷണത്തിൽ ഇരിക്കണം എന്ന തീരുമാനത്തിൽ കൊണ്ട് ഇട്ടതാ. തല്ക്കാലം നിലത്തു തന്നെ കിടത്തം. അങ്ങനെ ഓരോന്നാലോചിച്ച് കൊണ്ട് കിടക്കുമ്പോൾ  ബ്ളും ... ബ്ളും... എന്ന ശബ്ദം കേട്ട ഭാഗത്തേക്ക് ഔക്കു നോക്കി. തൊട്ടടുത്ത് തന്നെ, തന്നെ പോലെ   നിലത്ത് കിടക്കാൻ വിധിക്കപ്പെട്ട  ഒരു ചെറുപ്പക്കാരൻ അതാ രക്തം  ഛര്‍ദ്ദിക്കുന്നു. രക്തം ഔക്കു കിടന്ന പായയിലെക്കും തെറിച്ചു.  അധികം താമസിയാതെ ഡോക്ടർമാരും നർസുമാരും എല്ലാം എത്തി അയാളുടെ നെഞ്ചിൽ  അമർത്തിക്കൊണ്ടിരുന്നു. പിന്നെ  ഡോക്ടർമാർ കൈ എടുത്തു.   പുതപ്പ് അയാളുടെ മുഖത്തെ  മൂടി.   ഒരു കൂട്ടക്കരച്ചിൽ കേട്ടു . ഔക്കു പേടിച്ചരണ്ടു. ജീവിതത്തിൽ ആദ്യമായാണ് അവൻ മരണത്തെ നേരിൽ കാണുന്നത്. അവന്റെ കൈകാലുകൾ വിറക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം കണ്ടിട്ടും   നേരെ മുകളിലെ കട്ടിലിൽ മൂക്കിൽ ഒക്സിജൻ പൈപ്പും ഇട്ടു സുജായിയെ പോലെ ഒരുത്തൻ കിടപ്പുണ്ട് . ഖാദർക്ക. ഔക്കുവിന്  അയാളെ നേരത്തെ അറിയാം. 
 "അല്ല ഖാദർക്കാ,  ഇങ്ങൾ അല്ലെ പറഞ്ഞത് അസ്രായീൽ (മരണത്തിന്റെ മാലാഖ) വിളിക്ക്യാനായോരെയാണ്   കട്ടിലിൽ കിടത്തുന്നതുന്ന് . ഇന്നിട്ടിപ്പോ നിലത്തുന്നും ഒരാൾ പോയല്ലോ" ഔക്കുവിന്റെ ചോദ്യത്തിൽ പരിഭ്രമം.

"അത് ഇയ്യി അസ്രായീൽ വരുമ്പം ചോയിക്ക്യി"   അയാൾ ജനാൽ വഴി പുറത്തേക്ക്  കൈ നീട്ടി ആർക്കോ  എന്തോ ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു.

അപ്പോൾ തന്നെ  മറ്റൊരു കൂട്ടക്കരച്ചിൽ കൂടി  കേട്ടു . അതിൽ ഒരു വൃദ്ധൻ നെഞ്ചത്തടിച്ചു കൊണ്ട് വിലപിക്കുന്നത്  കൂടുതൽ വ്യക്തമായി കേൾക്കാം. 

"പടച്ചോനെ ഈ വയസ്സനെ ഇവിടെ ഇട്ടു കൊണ്ട് ഇന്റെ കുട്ടിനെ കൊണ്ട് പോയല്ലോ. ആ  ചോര പൈതലിനെ യത്തീം ആക്കി കളഞ്ഞല്ലോ"

ആ ചെറുപ്പക്കാരൻ ഗൾഫിൽ ആയിരുന്നു. ഭാര്യയെ പ്രസവത്തിനു കൊണ്ട് വന്നപ്പോൾ നെഞ്ച് വേദന മൂലം   ഈ മരണ വാർഡിൽ എത്തിയതാ. ഐ സി യു വിലേക്ക് എടുക്കും മുൻപ് തന്നെ അസ്രായീൽ വന്നു കൂട്ടി കൊണ്ട് പോയി. ഭാര്യ പ്രസവ വാർഡിൽ കുഞ്ഞുമായി ഉണ്ട്. ഈ വിവരം എല്ലാം ഖാദർക്കാ വഴി ആണ് ഔക്കു അറിയുന്നത് . ആപ്പോഴും ജനൽ വഴി  പുറത്തേക്കുള്ള  ആംഗ്യം  കാണിക്കാൻ ഖാദർക്ക മറക്കുന്നില്ല. 

അന്ന് രാത്രി തന്നെ മൂന്നാമതും അസ്രായീൽ വന്നു. ഖാദർക്കയിൽ നിന്നുള്ള വിവരം വെച്ച് അതൊരു ആദിവാസി യുവാവ്‌ ആയിരുന്നു. പനി മൂത്ത് കൊണ്ട് വന്നതാണ്.  പതിവ് പോലെ ഡോക്ടർമാർ എത്തി നെഞ്ചിൽ അമർത്തി നോക്കി.  പിന്നെ നിർത്തി . അയാളുടെ കൊച്ചു മകളും ഭാര്യയും അപ്പോഴും അയാളുടെ കാൽ പാദങ്ങൾ ഉഴിഞ്ഞു കൊണ്ടിരുന്നു. ധാരയായി ഒഴുകി വീണ അവരുടെ മിഴിനീർ തുള്ളികൾ   അയാളുടെ കാലുകളെ അനക്കിയില്ല. മറ്റാരും അത് കണ്ടതും ഇല്ല. പുറത്തേക്കുള്ള  ആംഗ്യം അപ്പോഴും ഖാദർക്ക കാണിക്കുന്നുണ്ടായിരുന്നു. പിന്നെ ഇതൊക്കെ ഒരു തുടർക്കഥ പോലെ ആയി. ഖാദർക്കായെ പോലെ തന്നെ ഔക്കുവിനും മരണംഒരു  ദൈനംദിന കാഴ്ച മാത്രം ആയി.

ഖാദർക്ക നല്ല സംസാരപ്രിയൻ ആണ് . രാത്രിയായാൽ  ഔക്കുവിനോട് ഓരോ തമാശകൾ പറഞ്ഞ് കിടക്കും.  കക്ഷിക്ക് ആസ്തമ ആണ്. മീൻ വിഴുങ്ങിയിട്ടൊന്നും ഫലം ഇല്ലാത്തതിനാൽ ഇടയ്ക്കിടെ ഇവിടെ വന്ന്  കിടക്കും. ശ്വാസകോശം അൽപം ഒന്ന് വികസിച്ചാൽ ഡിസ്ചാർജ് ആകും. ഭക്ഷണമായി കിട്ടുന്ന റൊട്ടിയും പാലും ഒന്നും ഖാദർക്ക  കഴിക്കാറില്ല. എല്ലാം ഔക്കുവിന് കൊടുക്കും. മൂപ്പർക്ക്  വേണ്ട ഭക്ഷണം വീട്ടിൽ നിന്ന് വരും. മൂപ്പരുടെ ജ്യേഷ്ഠൻ ആണ് കൊണ്ട് വരാറ്. പിന്നെ അയാൾ വാർഡ്‌ മുഴുവൻ ഒന്ന് നടക്കും. ഓരോദിവസവും  അസ്രായീൽ വരാനുള്ള സാധ്യത ഖാദർക്കയുമായി ചർച്ച ചെയ്യും. ഔക്കുവിന്റെ മരണ വാർഡിലെ കിടത്തം നീണ്ടു പോയി.  ദിവസവും രാവിലെ ഡോക്ടർമാർ വരും. ഓരോരോ പരിശോധനകൾ നിർദേശിക്കും. കാര്യമായ കുഴപ്പം ഒന്നും ഇല്ല. ഇടയ്ക്കു കഴിച്ച ഏതോ ഗുളികയുടെ അലർജി ആണെന്ന നിഗമനത്തിൽ അവർ എത്തിയിട്ടുണ്ട് . രണ്ടു ദിവസം കൂടി കഴിഞ്ഞാൽ പോകാം എന്ന് കൂടി കേട്ടപ്പോൾ ഔക്കുവിന്  ആശ്വാസം ആയി. അവന് വേണ്ട ഭക്ഷണം കുശാൽ ആയി കിട്ടുന്നതിനാൽ ഉമ്മ ദിവസവും വന്നു പോകും. കൂടെ കിടക്കാൻ സ്ഥലം ഇല്ലല്ലോ. 

മരണം ഔക്കുവിന് പരിഭ്രമുള്ള കാര്യം അല്ലാതായി. ഓരോ ദിവസവും അവനത് കാണുന്നു. പ്രസവ വാർഡിൽ നിന്നും മരണ വാർഡിലേക്കുളള യാത്ര മാത്രമാണ് ജീവിതം എന്ന് ഇതിനകം അവൻ മനസ്സിലാക്കിയിരുന്നു.

ഔക്കുവിന്  കാര്യമായി ഒരു വിഷമമേ ഉണ്ടായിരുന്നള്ളൂ. പരീക്ഷ ആയതിനാൽ രണ്ടാഴ്ച സിനിമക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച  ആയി. ക്രൌണ്‍ തിയേറ്ററിൽ ഒരു നല്ല പടം ഓടുന്നുണ്ട്.  ഒരു പക്ഷെ നാളെ മാറിയേക്കാം.  അക്കാര്യം അവൻ ഖാദർക്കാനെ ധരിപ്പിച്ചു. 

"ഇവിടെ ഓരോരുത്തരും മരിക്കാൻ കെടക്കുന്നു.  അയിന്റെ എടക്ക് അനക്ക് സിനിമ മാറുന്ന വെഷമം.  സിനിമ കാണാത്ത സങ്കടത്തിൽ ഇയ്യി മരിക്കണ്ട.  ഡോക്ടർമാർ വന്നു പോയല്ലോ.  നൂണ്‍ ഷോക്ക് പോയിക്കോ, ഉച്ച കഴിഞ്ഞു തിരിച്ചു പോന്നാൽ മതി" 

ഖാദർക്കാൻറെ ഉറപ്പിൽ ഔക്കു  പോയി സിനിമ കണ്ടു വന്നു. തിയേറ്ററിൽ നാട്ടുകാരൻ  ആയ ശശിയെ  കണ്ട കഥ അവൻ ഖാദർക്കയുമായി പങ്കു വെച്ചു. എന്നാൽ ഔക്കുവിന്റെ ഉമ്മ ആശുപത്രിയിലേക്ക് പോകുന്ന വഴിക്കാണ് ശശിയെ കാണുന്നത്. ഔക്കു ആശുപത്രിയിൽ ആണെന്ന കാര്യം ശശി നിഷേധിച്ചു. തിയേറ്ററിൽ കണ്ട കാര്യവും പറഞ്ഞു. ഉമ്മക്ക്‌ വിശ്വസിക്കാൻ ആയില്ല. ഒടുവിൽ തർക്കം മൂത്തപ്പോൾ ഇരുവരും ആശുപത്രിയിൽ എത്തി.ഉമ്മയുടെ കൂടെ  ശശിയെ കണ്ടതും ഔക്കു കൂടുതൽ ക്ഷീണം അഭിനയിച്ചു. 

"ശശിയേ ഇന്റെ കുട്ടീനെ പറ്റി ഇല്ലാത്തത് പറയാൻ അനക്ക് എങ്ങനെ ധൈര്യം വന്നു." ഉമ്മ ശശിയോട്‌  പരിഭവിച്ചു 

"ഓൻ ഇവടുന്ന്  എങ്ങോട്ടും  പോയിട്ടില്ല ഇങ്ങക്ക് ആള് മാറിയതാ" ഖാദർക്കാന്റെ സാക്ഷ്യപത്രം കൂടി ആയപ്പോൾ ശശി ശരിക്കും ശശിയായി 

"നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ആശുപത്രി വിട്ടു വാ" ശശി ഔക്കുവിന്റെ ചെവിട്ടിൽ പറഞ്ഞു. 

 അന്ന് ഖാദർക്കാക്ക്  നല്ല ക്ഷീണം കാണപ്പെട്ടു. സമയം രാത്രിയായി.

"മോനെ ഔക്കൂ ഞാൻ ഉറങ്ങിപ്പോയാൽ നീ ശ്രദ്ധിക്കണം. അസ്രായീൽ പുറത്തുണ്ട്. ഓൻ ചെലപ്പോ ആളറിയാതെ ഇന്റെ മൂക്കിലെ പൈപ്പ് തന്നെ ജനാലക്കു ഉള്ളിലേക്ക് കയ്യിട്ടു വലിച്ചെടുക്കും. പഹയന്  അറിയൂല, ഇതിന്റെ പൈസ  ഓന് കിട്ടൂലാന്ന്. വണ്ടി പോരെലേക്കു തന്നെ എത്തുവല്ലോ." ക്ഷീണത്തിലും പതിവ് നർമ്മം വിടാതെ ഖാദർക്കാ പറഞ്ഞു നിർത്തി. പിന്നെ മയക്കത്തിലേക്ക് വീണു. 

ഔക്കു ഒന്നും മനസ്സിലാവാതെ പുറത്തേക്ക് നോക്കി. ഖാദർക്കാൻറെ ജ്യേഷ്ഠൻ ആംബുലൻസിൽ ഇരിക്കുന്നു.അന്നത്തെ  ഇരയെയും തേടിയുള്ള പ്രാർത്ഥനയിൽ എന്ന പോലെ. ഖാദർക്കാ ഇടയ്ക്കിടെ പറയുന്ന അസ്രായീലിനെ ഔക്കു അപ്പോൾ കണ്ടു. ഔക്കു ഖാദർക്കാനെ തന്നെ നോക്കി ഉറങ്ങാതെ ഇരുന്നു. ഖാദർക്ക ഉണർന്നില്ല. ഡോക്ടർമാർ തന്നെ അദ്ധേഹത്തിന്റെ മൂക്കിലെ പൈപ്പ് എടുത്ത് മാറ്റി.ഇത്തവണ ജനലിനു പുറത്തേക്കുള്ള ആംഗ്യം കാണിച്ചത് ഔക്കു തന്നെയായിരുന്നു.  സിഗ്നൽ കിട്ടിയതും  ഖാദർക്കാ പറഞ്ഞ  ആ മയ്യിത്തിന്റെ അസ്രായീൽ വന്നു.  അന്നത്തെ ഇരയും കൂലിയും അയാൾക്ക്‌ താങ്ങാവുന്നതിലും അപ്പുറമായിരുന്നു.                          

                                                                                           -0-

2014, മേയ് 7, ബുധനാഴ്‌ച

കുറ്റിചൂളാൻ

കുറ്റിചൂളാൻ എന്ന് വിളിക്കപ്പെടുന്ന ഈ റൂഹാൻ കിളി, ഇവനെ ചിലർ കാലൻ കോഴി എന്നും വിളിക്കാറുണ്ട് .
കുട്ടി പ്രായത്തിൽ പലപ്പോഴും രാത്രി കാലങ്ങളിൽ ഇവന്റെ ശബ്ദം കേട്ടാൽ ഉമ്മ പറയും, ശബ്ദം അക്കരെ നിന്നാണെങ്കിൽ ഇക്കരെ മരണം. ഇനി ഇക്കരെ നിന്നാണെങ്കിൽ അക്കരെ മരണം. വീടിനു അധികം അകലെ അല്ലാതെ പുഴ ഉള്ളതിനാൽ പിറ്റേന്നത്തെ ആ ദുഃഖ വാർത്ത പുഴക്കക്കര നിന്നോ ഇക്കര നിന്നോ എന്നോർത്തും കൊണ്ട് ചെറിയ ഒരു ഉൾകിടിലത്തോടെ ഉറങ്ങിയിരുന്ന അന്നത്തെ രാത്രികൾ. എങ്കിലും കേവല യുക്തി ഉള്ളിൽ പറയുമായിരുന്നു അതിലൊന്നും വലിയ കാര്യം ഉണ്ടാവില്ല.

അങ്ങനെയിരിക്കെ 1977ലെ ആഗസ്ത് 17, ഒരു ബുധനാഴ്ച, നോമ്പ് മാസം രണ്ടാം തിയ്യതി, എനിക്ക് പ്രായം 8 വയസ്സ് . ബാപ ആശുപത്രിയിൽ ആണ്. നെഞ്ചു വേദനയെ തുടർന്ന് ചികിത്സയിൽ. നോമ്പെല്ലാം തുറന്ന് അങ്ങനെ ഇരിക്കുമ്പോൾ കുറ്റി ചൂളാന്റെ ശബ്ദം കേട്ടു. ഹൂ..ഹാ..ഹാ ... എന്ന രീതിയിൽ പേടിപ്പെടുത്തുന്ന ആ ശബ്ദം പുഴക്ക്‌ അക്കരെ നിന്ന് തന്നെ. ഉമ്മയുടെ മുഖം വല്ലാതായി. അതൊന്നും വലിയ കാര്യം ആക്കാതെ ഞാനും സഹോദരങ്ങളും കോലായിൽ കളിച്ചു കൊണ്ടിരുന്നു. രാത്രി ഒരു 12 മണിയോളം ആയിക്കാണും ഒരു മഞ്ചൽ റാന്തൽ വിളക്കിന്റെ അകമ്പടിയിൽ വീടിനു മുൻപിലേക്ക് വലിയൊരു ജനാവലിയോടെ വന്നടുക്കുന്നത് ഇന്നും ഓർമയിലെ മായാത്ത ചിത്രം ആണ്.

ചില കാര്യങ്ങൾ അങ്ങനെ ആണ്. ആകസ്മികം ആയി സംഭവിക്കുന്ന പലതും അവയ്ക്ക് മുൻപ് മനസ്സിൽ കയറിപ്പോയ അന്ധ വിശ്വാസങ്ങളുമായി ചേർന്ന് വരുമ്പോൾ അതൊരു വല്ലാത്ത ന്യായീകരണം സൃഷ്ടിക്കും. പിന്നീട് പലപ്പോഴും ഈ കാലൻ കിളിയുടെ കൂവൽ കേട്ടിട്ടുണ്ട്. വിശ്വാസം ഉറപ്പിക്കാൻ പത്ര താളുകളിലെ ചരമ കോളങ്ങൾ തേടി പോയെങ്കിലും കണ്ടില്ല.

നാട്ടു മാങ്ങ

നാട്ടു മാങ്ങ എല്ലാവർക്കും വല്ലാത്ത ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഒന്നാണല്ലോ. ബാല്യത്തിലെ വേനൽ കാലം മിക്കതും അറ്റം കടിച്ചീമ്പി രസിച്ചു നടന്നിരുന്ന ആ കൊച്ചു മാങ്ങയിൽ ചെന്നെത്തി നിൽക്കും.

വീട്ടു പറമ്പിൽ വലിയ ഉയരത്തിൽ വളർന്നു നിൽക്കുന്ന ഒരു നാട്ടു മാവ് ഉണ്ടായിരുന്നു. ഉണങ്ങി കരിഞ്ഞ മാവിലകൽക്കും പുല്ലിനുമിടയിൽ പച്ചയും മഞ്ഞയും നിറത്തിൽ ഒരു കോഴി മുട്ടയോളം വലുപ്പം മാത്രമുള്ള നാട്ടു മാങ്ങ വീണു കിടക്കുന്നത് കാണുമ്പോൾ ഉള്ള ആഹ്ളാദം പ്രത്യകം പറയേണ്ടതില്ലല്ലോ. എങ്കിലും പകലത്തെ മാങ്ങ അങ്ങനെ കിട്ടാറില്ല. അതിനാൽ രാത്രി വീണു കിടക്കുന്ന മാങ്ങ പെറുക്കാൻ വേണ്ടി മാത്രം അന്നൊക്കെ അതിരാവിലെ എണീക്കും. ഒരിക്കൽ ഒരു അമളി പറ്റി. മാങ്ങ വീഴുന്ന ശബ്ദം കേട്ട് മാഞ്ചുവട്ടിൽ എത്തി. വെളിച്ചം ഉണ്ട്. വീണ മാങ്ങകളും പെറുക്കി രണ്ടാം കാര്യവും നിർവ്വഹിച്ചു കൊണ്ട് കുറെ നേരം അങ്ങനെ ഇരുന്നു. എന്നാൽ നേരം വെളുക്കുന്നതിനു പകരം പെട്ടെന്ന് ഇരുളുന്നത് ആണ് കാണുന്നത്. അപ്പോൾ ആണ് അറിയുന്നത് ആകാശത്ത് പൂർണ്ണ വട്ടത്തിൽ ഉള്ള അമ്പിളി അമ്മാവൻ മേഘ കൂട്ടത്തിൽ ഒളിക്കാൻ പോകുന്നു. പേടിച്ചരണ്ടു വീട്ടിൽ കയറി ക്ളോക്കിൽ നോക്കിയപ്പോൾ സമയം രണ്ടു മണി കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ.