2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

സുഹൃത്ത് പറഞ്ഞ കഥ.

ഒരു സുഹൃത്ത് പറഞ്ഞ കഥ.
-------------------------------------
അവൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ മുൻപൊരു മാനേജർ ഉണ്ടായിരുന്നു. അയാൾ സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് ആ സ്ഥാപനം ഏതാണ്ട് അടച്ചു പൂട്ടലിന്റെ വക്കിൽ ആയിരുന്നു. ഉത്തരവാദിത്വം ഏറ്റെടുത്തതും സ്റ്റൊക്കിൽ കെട്ടിക്കിടന്ന പല ഉല്പന്നങ്ങളും അദ്ദേഹം നഷ്ട വിലക്ക് വിറ്റു കളഞ്ഞു. മുറുമുറുപ്പുകൾ ഉയർന്നുവെങ്കിലും കാശിന്റെ ഒഴുക്ക് സാധ്യമാവുകയും പുതിയ ഉൽപന്നങ്ങൾ സ്റ്റൊക്കിൽ സ്ഥാനം പിടിക്കുകയും ചെയ്തതോടെ സാവധാനം വില്പന കൂടാൻ തുടങ്ങി. സ്ഥാപനം ചെറിയ തോതിൽ വീണ്ടും പച്ച പിടിച്ചു..
ആ സ്ഥാപനത്തിൽ ഒരു ചായക്കാരനും ഉണ്ടായിരുന്നു. ചായ അടിക്കാനുള്ള അറിവല്ലാതെ മറ്റൊരു യോഗ്യതയും ഇല്ലെങ്കിലും ഒരിക്കൽ സ്ഥാപനത്തിന്റെ മുദീർ ആയിത്തീരും എന്ന് അയാൾ സ്വപ്നം കണ്ടു. ഈ ലക്ഷ്യം വച്ച് മുതലാളി വരുമ്പോൾ അയാൾ മുതലാളിയുടെ മുൻപിൽ വളരെ ആക്റ്റിവ് ആവും. നിലം തുടക്കും. പൊടി തട്ടും. കിടിലൻ ചായ ഉണ്ടാക്കി മുതലാളിയെ സൽകരിക്കും. സമയം കിട്ടുമ്പോൾ മാനേജരെ കുറിച്ചുള്ള ഇല്ലാകഥകൾ ഉണ്ടാക്കി മുതലാളിയെ തെറ്റിദ്ധരിപ്പിക്കും. ചെങ്ങായിക്ക് തന്റെ ഭാഷയല്ലാതെ അറബിയോ ഇന്ഗ്ലീഷോ ഒന്നും അറിയില്ലെങ്കിലും വാചകമടിക്ക് ഒരു കുറവും ഇല്ലാത്തതിനാൽ മുതാലാളി കൌതുകത്തോടെ അതൊക്കെ കേട്ടിരിക്കും.
അങ്ങനെ ആ സമയം വന്നെത്തി. ഏതാണ്ട് 10 വർഷം കഴിഞ്ഞപ്പോൾ മാനേജർ രാജി വച്ച് ഒഴിഞ്ഞു പോയി. നമ്മുടെ ചായക്കരാൻ മുതലാളിയെ ചെന്ന് കണ്ടു പറഞ്ഞു.
"മുതലാളിക്ക് വിരോധം ഇല്ലെങ്കിൽ സ്ഥാപനം ഞാൻ നടത്തിക്കോളം. പഴയ മാനേജരുടെ ശമ്പളം ഒന്നും എനിക്ക് വേണ്ട.മുതലാളി എന്താ ആഗ്രഹിക്കുന്നത് എന്ന് വച്ചാൽ അത് തന്നാൽ മതി".
"അതിന് എന്താ നിന്റെ യോഗ്യത". മുതലാളി.
"ചായപ്പണി ആണെങ്കിലും ബിരുദമൊക്കെനേരെത്തെ തന്നെ എനിക്കുമുണ്ട്".
ഇടക്ക് കാശു കൊടുത്ത് ഒപ്പിച്ചു വച്ച വ്യാജ ബിരുദവും എടുത്ത് കാണിച്ചു കൊണ്ട് അയാൾ പറഞ്ഞു. ചായക്കാരന് ഒരു ചാൻസ് കൊടുക്കാൻ മുതലാളിയും തീരുമാനിച്ചു. അങ്ങനെ ചായക്കാരൻ മുദീറായി.
അധികാരമേറ്റ ഉടനെ മറ്റു ജോലിക്കാരെ എല്ലാം വിളിച്ചു വരുത്തി അയാൾ പറഞ്ഞു.
"ഞാൻ ഈ സ്ഥാപനം ഉടച്ചു വാർക്കാൻ പോവുകയാണ്. നിങ്ങൾ എല്ലാവരും ഇനി മേൽ 12 മണിക്കൂർ ജോലി ചെയ്യണം. ഞാൻ 16 മണിക്കൂർ ജോലി ചെയ്യും. കക്കൂസെല്ലാം അവനവൻ തന്നെ വൃത്തിയാക്കണം. ഇന്ന് ഞാൻ തന്നെ ഇവിടത്തെ കക്കൂസ് വൃത്തിയാക്കും. ഊഴം വച്ച് ഓരോരുത്തരും ഓരോ ദിവസം അത് ചെയ്യണം".
അതും പറഞ്ഞ് അയാൾ ചൂലുമെടുത്ത് പോയി. കക്കൂസ് ക്ലീൻ ചെയ്യുന്ന രംഗം ഫോട്ടോ എടുത്ത് മുതലാളിക്ക് അയച്ചു കൊടുക്കാനും മറന്നില്ല.
മുറുമുറുപ്പുകൾ ഉയർന്നെങ്കിലും അത് അധികം നീണ്ടു നിന്നില്ല. കാരണം ചായക്കാരൻ ബോസ് അധിക സമയവും ഓഫീസിൽ ഉണ്ടാവാറില്ല. അയാൾ കിട്ടിയ വണ്ടിയും എടുത്ത് ഉഗ്രൻ കൊട്ടും വാങ്ങിയണിഞ്ഞു പർച്ചേസിങ്ങിനെന്നും പറഞ്ഞു ഊരു തെണ്ടൽ തുടങ്ങി. വല്ലപ്പോഴും ഓഫീസിൽ അത്തിയാൽ ആയി. മറ്റു ജീവനക്കാരും അവസരം നന്നായി ഉപയോഗിച്ചു. ഒടുവിൽ മുതലാളിക്ക് കിട്ടേണ്ടത് തന്നെ കിട്ടി.
-----------------------------
ഈ കഥക്ക് ജീവിച്ചിരിക്കുന്നവരോ അല്ലാത്തവരോ ആയ ആരെങ്കിലും ആയി വല്ല സാമ്യവും ഉണ്ടെങ്കിൽ അതിന് ഞാൻ ഉത്തരവാദിയല്ല

1 അഭിപ്രായം:

  1. പുത്തനച്ചി പുരപ്പുറം തൂക്കുമ്പോഴേ മുതലാളി ശ്രദ്ധിക്കേണ്ടതായിരുന്നു!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ