2015, ഒക്‌ടോബർ 28, ബുധനാഴ്‌ച

ഒരു പഴയ അറബികഥ:

1983 ലെ മെയ് മാസം. ജ്യേഷ്‌ഠന്‍ ഗൾഫിൽ നിന്ന് ആദ്യമായി ലീവിൽ വന്ന രാത്രി ഇന്നും ഓർമ്മയുണ്ട്. വലിയ പെട്ടി നിറയെ സാധനങ്ങൾ. പാതിരാവായപ്പോൾ ഞങ്ങൾ ബാക്കി സഹോദരങ്ങൾ എല്ലാവരും വട്ടമിട്ടിരുന്നു. ജ്യേഷ്‌ഠന്‍ പെട്ടി തുറന്നു. അവരവർക്ക് ഫിറ്റായ ടീഷർട്ടും ജട്ടിയും എല്ലാം ഓരോ ജോഡി വീതം തിരഞ്ഞെടുത്തോളാൻ പറഞ്ഞു. ഞങ്ങൾ ആവേശത്തോടെ എല്ലാം ഇട്ടു നോക്കി പറ്റിയത് തിരഞ്ഞെടുത്ത് കൊണ്ടിരുന്നു. എന്നാൽ ചിലരെല്ലാം മേൽക്കു മേൽ ഇട്ടു കൊണ്ട് അതി ബുദ്ധി കാണിക്കുന്നുമുണ്ടായിരുന്നു. ജട്ടി ഇട്ടു ശീലമില്ലാത്ത ഞാനന്ന് അഞ്ച് ജട്ടി ഒരുമിച്ചിട്ടു.
എല്ലാവരും വളരെ സന്തോഷത്തോടെ ഉറങ്ങാൻ പോവുമ്പോൾ സുബഹി ബാങ്ക് വിളിക്കുന്നുണ്ടായിരുന്നു. ജ്യേഷ്‌ഠന്‍ പോയി കുളിച്ചു വലിയ ഒരു തോപ്പും ഇട്ടു കൊണ്ട് എല്ലാവരെയും വിളിച്ചുണർത്തി സുബഹി നിസ്ക്കരിച്ച ശേഷം മതി ഉറക്കം എന്ന് കൽപ്പിച്ചു. വേനലവധിയാണ് സ്കൂളിൽ പോവേണ്ടതില്ല. അങ്ങനെ നിസ്കാരവും കഴിഞ്ഞു ഞങ്ങൾ ഉച്ച വരേ പതിവു പോലെ ഒന്നിച്ചുറങ്ങി. കൂടെ ജ്യേഷ്‌ഠനും. ഉച്ച തിരിഞ്ഞു ഞാനും ജ്യേഷ്‌ഠനും പുറത്തേക്ക് പോയി. വലിയ ടേപ്പ് റെക്കോർഡർ കൊണ്ട് വന്നിട്ടുണ്ട് രണ്ട് കാസറ്റ് ഇടാം. മൈക്കും ഉണ്ട് അതൊക്കെ ഒന്ന് ഉപയോഗിച്ചു നോക്കണം.ആ ത്രില്ലിൽ അത്യാവശ്യ ഭക്ഷണ സാധനങ്ങളും വാങ്ങി ഞാൻ വേഗം വീട്ടിലേക്ക് തിരിച്ചു.
വീട്ടിൽ എത്താറായപ്പോൾ മുറ്റത്ത് കൂടി അറബി വേഷത്തിൽ ഒരാൾ ഉലാത്തുന്നത് കണ്ടു. പിന്നാലെ മറ്റു അനിയന്മാരും ഉണ്ട്. ജ്യേഷ്‌ഠൻ രാവിലെ നിസ്ക്കരിക്കുമ്പൊൾ ധരിച്ച അറബിത്തോപ്പാണത്. തലയിൽ വെള്ളത്തട്ടം. കയ്യിൽ തസ്ബിഹ് മാല. കറുത്ത സോക്സ്‌ ഒന്നു കൊണ്ട് തലയിൽ വട്ടും കെട്ടിയിട്ടുണ്ട്. ജ്യേഷ്‌ഠന്‍ പുറത്തിറങ്ങുമ്പോൾ എടുക്കാൻ മറന്നു പോയ കൂളിംഗ് ഗ്ലാസും കക്ഷി അണിഞ്ഞിട്ടുണ്ട്. അയൽപക്കത്തുള്ള ഖദീശയിത്താത്ത മുറ്റത്തുണ്ട്. അവർ അറബിയുടെ മുഖം ഒന്ന് കാണണം എന്നവശ്യപ്പെട്ടപ്പോൾ ശിങ്കിടിയായി നടക്കുന്ന അനിയന്റെ മറുപടി.
'അറബി പെണ്ണുങ്ങളുടെ മുഖത്ത് നോക്കില്ല, ഇത്താത്ത അകത്തു പോകി'.
‘എടാ വയസ്സായ ഇന്നേ കണ്ടാൽ അറബിക്കെന്താ അയാള് മുണ്ടൂലെ..?’
പെട്ടെന്ന് അറബി തസ്ബിഹ് മാല കറക്കി കൊണ്ട് മുഖം തിരിക്കാതെ തന്നെ;
'വലൈക്കും സലാം.. വലൈക്കും സലാം'.
അതിന് അറബിനോട് ഇപ്പളാരാ സലാം പറഞ്ഞത്'.
ഖദീശയിത്താത്തയുടെ ചോദ്യം ന്യായമായിരുന്നു. കൊച്ചു പെങ്ങൾ ചിരി പുറത്ത് വരാതിരിക്കാൻ കോലായിലെ ഗ്രിൽസിൽ കടിച്ചു നിന്നു.
അറബി ജ്യേഷ്‌ഠന്റെ കൂടെ വന്നതാണ്. അകത്തെ കൊടിയ ചൂടു കൊണ്ടാണ് പുറത്തു കൂടെ നടക്കുന്നത്, കുറെ ദിവസം ഇവിടെ തന്നെ കാണും ഉടനെ പോവില്ല എന്നെല്ലാം ഖദീശയിത്താത്തയെ പറഞ്ഞു ധരിപ്പിച്ചപ്പോൾ അവർക്ക് സമാധാനമായി. അവർ റേഷൻ വാങ്ങാൻ അങ്ങാടിയിലേക്ക് പോയി. പോവുന്ന വഴിക്ക് കാണുന്നവരോടെല്ലാം എടക്കുനിയിൽ അറബി വന്ന വിവരം പറഞ്ഞിരുന്നു. ഇന്നത് വാർത്തയല്ല. എന്നാൽ മുപ്പത് കൊല്ലം മുൻപത്തെ കാര്യം അങ്ങനെയല്ലല്ലോ. കേട്ടവരിൽ ചിലർ വീട്ടിലേക്ക് പുറപെട്ടു . അറബി വേഷക്കാരൻ സഹോദരൻ കുളിമുറിയിൽ ഒളിച്ചു. അറബി കുളിക്കാൻ പോയെന്ന് പറയാൻ പറഞ്ഞു.
വീട്ടിൽ ഉള്ളവ തികയാഞ്ഞതിനാൽ അയൽപക്കത്ത്‌ നിന്ന് കസേരകൾ കൊണ്ട് വന്നു മുറ്റത്ത് ഇട്ടു. മുറ്റം നിറയെ ആളുകൾ. പലരും വന്നത് മുറ്റത്തെ ആൾക്കൂട്ടം കണ്ടാണ്‌ . ഉമ്മയും മറ്റും കരുതിയത് ആളുകൾ ജ്യേഷ്ഠനെ കാണാൻ വന്നതാണ്‌ എന്നും. ഒടുവിൽ ജ്യേഷ്ഠനും തന്റെ കൂടെ അറബി വന്ന വിവരം അങ്ങാടിയിൽ നിന്നറിഞ്ഞു വീട്ടിലേക്ക് തിരിച്ചു. ജ്യേഷ്ഠൻ എത്തിയപ്പോൾ ഞാൻ കാര്യം പറഞ്ഞു. കുളിമുറിയിൽ പോയ അറബി അപ്പോഴേക്കും തോപ്പും കളഞ്ഞു സ്ഥലം വിട്ടിരുന്നു. കക്ഷി ഇപ്പോൾ റിയാദിൽ ഉണ്ട്. ഏഷ്യാനെറ്റിന്റെ അവിടത്തെ റിപ്പോർട്ടർ ആണ് 
പേര് നാസർ കാരന്തൂർ Asianet Riyadh

8 അഭിപ്രായങ്ങൾ:

  1. അറബിക്കിപ്പോള്‍ കൈ നിറയെ അറബികള്‍ കാണുമല്ലോ

    മറുപടിഇല്ലാതാക്കൂ
  2. ആള് മോശമില്ലല്ലോ!ഇപ്പോള്‍ റിപ്പോര്‍ട്ടറും....
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹ ഹ. അതാണ്‌ കക്ഷി . അഭിപ്രായത്തിന് നന്ദി സർ

      ഇല്ലാതാക്കൂ