2016, മാർച്ച് 19, ശനിയാഴ്‌ച

മതേതര ഇന്ത്യ ഇനിയും എത്ര അകലെ:

ഇന്ത്യയിൽ മുസ്ലീങ്ങൾ ആയിരുന്നു ഭൂരിപക്ഷം എങ്കിൽ ഇതൊരു വലിയ പാകിസ്ഥാൻ മാത്രമേ ആവുമായിരുന്നുള്ളൂ. അത്പോലെ ഭരണഘടന എഴുതി ഉണ്ടാക്കുന്ന സമയത്ത് ഇന്ത്യ മതേതരം ആവണമോ ഹിന്ദു രാഷ്ട്രം ആവണമോ എന്നൊരു ഹിത പരിശോധന നടത്തിയിരുന്നുവെങ്കിൽ ഹിന്ദു രാഷ്ട്രവും ആയി മാറിയേനെ. കാരണം ഇന്ത്യയിൽ ഹിന്ദുവിന്റെയോ മുസ്ലീമിന്റെയോ ഒന്നും മനസ്സ് അന്നും ഇന്നും മതേതരം ആയി മാറിയിട്ടില്ല. കൊണ്ഗ്രസ്സിനെ പലരും മൃദു ഹിന്ദുത്വ പാർട്ടി എന്ന് വിശേഷിപ്പിക്കാറുണ്ട്. സത്യത്തിൽ കോണ്ഗ്രസ് വസ്തുതകൾ മനസ്സിലാക്കി അത്തരം ഒരു നിലപാട് സ്വീകരിക്കുകയായിരുന്നു എന്ന് വേണം കരുതാൻ. ഇന്നും സംഘ പരിവാർ മാത്രമല്ല ജമാഅത്തെ ഇസ്ലാമി പോലുള്ള മുസ്ലീം സംഘടനകളും മതേതരത്വം എന്ന വാക്കിനെ അംഗീകരിക്കാൻ തയാറും അല്ല.
മതേതരത്വം എന്നത് ഏറ്റവും ആധുനികമായ ഒരു കാഴ്ച്ചപ്പാട് ആണ്. അതാവട്ടെ ജനാധിപത്യം പോലെ തന്നെ പാശ്ചാത്യരുടെ സംഭാവനയും. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ നെഹ്രു, അംബേദ്‌കർ തുടങ്ങിയവരുടെ ആശയം ബോധപൂർവ്വം നേരത്തെ നടപ്പാക്കപ്പെടുകയായിരുന്നു എന്ന് ചുരുക്കം. മതേതരം എന്നത് രേഖാപരമായി അംഗീകരിക്കാൻ 1976 ലെ 42 ആം ഭേദഗതി വരെ കാത്തിരിക്കേണ്ടിയും വന്നു എന്നതും ശ്രദ്ധേയമാണ്. ഇന്നും നമ്മൾ മതേതരം ആയി കഴിഞ്ഞിട്ടില്ല. പക്ഷെ ആയി തീരുക തന്നെ ചെയ്യും. സമയം എടുക്കുമെന്ന് മാത്രം.
കാരണം, ജനാധിപത്യം അതിന്റെ പൂർണ്ണ അർത്ഥത്തിൽ വ്യക്തമാക്കുന്നത് ഭൂരിപക്ഷ തീരുമാനം ന്യുനപക്ഷത്തിന്റെ മേൽ അടിച്ചേൽപ്പിക്കുക എന്നതല്ല, ന്യുനപക്ഷത്തിന്റെ താല്പര്യങ്ങൾ കൂടി അതിൽ സംരക്ഷിക്കുക എന്നത് കൂടിയാണ്. അത് കൊണ്ടാണ് ജനാധിപത്യ രാജ്യങ്ങൾ മിക്കതും മതേതരവും ആവാൻ ശ്രമിക്കുന്നത്. നമ്മുടെ അയൽ രാജ്യങ്ങൾ ആയ നേപ്പാളും ബംഗ്ലാദേശും എല്ലാം ആദ്യം മത രാഷ്ട്രം ആയിയിടത്ത് നിന്ന് പിന്നീട് മതേതരം ആയതാണ്.
ഇന്നത്തെ ഇന്ത്യയുടെ ആവശ്യം ജനങ്ങൾക്കിടയിൽ ശാസ്ത്രീയ വിദ്യാഭ്യാസവും അത് വഴിയുള്ള ജഞാനോദയവും ഉണ്ടാക്കി എടുക്കുക എന്നുള്ളതാണ്. ഭരണ ഘടന തന്നെ അത് ആവശ്യപ്പെടുന്നുമുണ്ട്. പക്ഷെ ഭരണകൂടം ചെയ്യുന്നത് ജനങ്ങളെ പരമാവധി അന്ധവിശ്വാസങ്ങളിൽ തളച്ചിടുകയും വിദ്യാഭ്യാസ മേഖലയെ പോലും അത്തരം അന്ധവിശ്വസങ്ങളുടെ പ്രചാരണത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ്. അതിനായവർ കോടികൾ മുടിക്കുന്നു. യാഗ ശാലകളും യോഗ കേന്ദ്രങ്ങളും പണിയുന്നു.

1 അഭിപ്രായം: