2017, ജൂൺ 8, വ്യാഴാഴ്‌ച

രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപിച്ചതും:

അന്ത്രുവിന് ധാതുക്ഷയം വന്നു തുടങ്ങിയിട്ട് കുറച്ചായി. സ്വന്തം വീര്യക്കുറവ് മറച്ചുവെക്കാൻ അയാൾ മറ്റുള്ളവരുടെ മുമ്പിൽ വെച്ച് ഭാര്യ ആമിനയോട് വഴക്കിടൽ പതിവായിരുന്നു. വഴക്കു കഴിഞ്ഞാൽ അവൾ പറയും; 

'നിങ്ങളോട് ആ അപ്പു വൈദ്യരെ ഒന്ന് പോയി കാണാൻ എത്ര പ്രാവശ്യം പറഞ്ഞതാ.. വൈദ്യരെ അടുത്ത് ഇതിന് നല്ല ഗുളികയുണ്ടെന്ന് പറഞ്ഞത് നിങ്ങൾ തന്നെയല്ലേ?'

ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി അന്ത്രു വൈദ്യരെ കാണാൻ പോയി. വൈദ്യർ ഏഴ് ദിവസത്തേക്കുള്ള ഗുളിക കൊടുത്തു പറഞ്ഞു.

'അരിഷ്ടത്തോടൊപ്പം കഴിക്കണം, അത്താഴത്തിന് മുമ്പ്. രാത്രിയാവാറായില്ലേ, ഒന്ന് ഇപ്പോ തന്നെ കഴിച്ചോളൂ. പക്ഷേ കഴിച്ചു കഴിഞ്ഞാ ഉടനെ വീട്ടിലെത്തണം. വഴിയിലെവിടേയും കയറിയേക്കരുത്. ഗുളിക കിടുവാ.. കിടു.. സൂക്ഷിക്കണം'.

'അന്ത്രുവിനെ നോക്കാൻ അന്ത്രുവിനറിയാം. ഇങ്ങള് വേജാറാവണ്ട വൈദ്യരെ'.

വൈദ്യരോടത് പറഞ്ഞെങ്കിലും ഗുളിക കഴിച്ച ശേഷം തലക്കൊരു വല്ലായ്മയൊക്കെ തോന്നിത്തുടങ്ങിയതിനാൽ അന്ത്രു നേരെ വീട്ടിലേക്ക് തന്നെ വെച്ച് പിടിച്ചു. നല്ല മഴ പെയ്യുന്നുണ്ടായിരുന്നു.അയൽക്കാരി പാത്തുവിൻ്റെ മുറ്റത്ത് കൂടി പോയാൽ ഉടനെ വീട്ടിലെത്താം. ആ വഴിക്കെത്തിയപ്പോൾ പാത്തു കോലായിൽ നിന്ന്;

'അന്ത്രുക്കാ ഈ മഴയും കൊണ്ട് എന്തിനാ ഓടുന്നത്? ഇങ്ങോട്ട് കേറിപ്പോരി. മഴ ചോർന്ന ശേഷം പോവാം'.

'വേണ്ട പാത്തൂ. അന്ത്രു ഇതുവരേ പറയിപ്പിച്ചിട്ടില്ല. ഇനിയൊട്ട് ഉണ്ടാവേല്ല. ഞാൻ കേറണില്ല'.

അന്ത്രു വീട്ടിലെത്തിയതും;

'എടീ ആമിനാ ആ തോർത്തിങ്ങെടുക്ക്‌. ഇയ്യി പോയി വേഗം കളിച്ച് വാ'.

അതും പറഞ്ഞ് അയാൾ കട്ടിലിലേക്ക് മറിഞ്ഞു. കൂർക്കം വലിയുടെ ഒച്ച പതിവിലും ഗംഭീരം.

മഴ ചോർന്നു. രാത്രി ഇരുട്ടി വെളുക്കാറായി. ജനാല തുറന്നു നോക്കിയ ശേഷം ആമിന;

'ഇണീക്കി മനുഷ്യാ നേരം വെളുക്കാറായി. എന്തുറക്കാ ഇത്? ഇങ്ങളിന്നലെ മൂപ്പർക്ക് കൊടുത്ത ഗുളികൻ്റെ ബാക്കി സ്വയെടുത്ത് കഴിച്ചോ? വെള്ള കീറുന്നതിന് മുമ്പ് സ്ഥലം വിടിൻ'.

2 അഭിപ്രായങ്ങൾ: