2016, ജൂൺ 7, ചൊവ്വാഴ്ച

സ്ഥലത്തെ പ്രധാന ദരിദ്രൻ

ഗൾഫിൽ എത്തിയപ്പോൾ ദരിദ്രരെ കണ്ടെത്താൻ ആളുകൾ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു ഗ്രാമ പ്രദേശത്താണ് കുഞ്ഞി മുഹമ്മദിന് ജോലി കിട്ടിയത്.
രൂപവും ഭാവവും കൊണ്ട് തന്നെ ലക്ഷണമൊത്തൊരു പാവപ്പെട്ടവനായിരുന്നു കുഞ്ഞി മുഹമ്മദ്. കിട്ടിയ ജോലിയോ സൂപ്പർ മാർക്കറ്റിൽ ക്ലീനിംഗ് തൊഴിലാളിയുടെതും. വലിയ ശമ്പളമൊന്നുമില്ല.
കുഞ്ഞിയുടെ നെരിയാണിക്ക് മുകളിൽ മടക്കി വെച്ച പാൻ്റും ഇസ്തിരി കാണാത്ത കുപ്പായവും ഹവായി ചെരുപ്പും വെള്ളത്തൊപ്പിയും എല്ലാം കൂടി കണ്ടാൽ ആർക്കും ദയ തോന്നിപ്പോവും.
കാണുന്നവർക്കെല്ലാം നല്ലൊരു പാവപ്പെട്ടവനെ കിട്ടിയ സന്തോഷമായിരുന്നു. അവരെല്ലാം പണമായോ ഭക്ഷണമായോ എന്തെങ്കിലും കൊടുത്തു കൊണ്ട് കുഞ്ഞി മുഹമ്മദിനെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
ആ പ്രദേശത്തെ അറിയപ്പെടുന്ന സൂപ്പർ മാർക്കറ്റായതിനാൽ കസ്റ്റമേർസിനെല്ലാം കുഞ്ഞി മുഹമ്മദിനെ പരിചിതമായിരുന്നു. അവരിൽ പലരും വണ്ടി കഴുകാനും മറ്റും കുഞ്ഞിയെ തന്നെ വിളിക്കും. അവരുടെ വീടുകളിലും മറ്റും എന്ത് പരിപാടി ഉണ്ടായാലും അന്നുണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്നും പലഹാരത്തിൽ നിന്നുമെല്ലാം കുറച്ച് കുഞ്ഞിക്ക് എത്തിച്ച്‌ കൊടുക്കും. ആരോടെങ്കിലും മറന്നു പോയാൽ മറ്റുള്ളവർ അവരെ കുഞ്ഞിയുടെ കാര്യം ഓർമ്മിപ്പിക്കുകയും ചെയ്യും.
അവിടുത്തുകാരെല്ലാം വലിയ ധനികരായത് കൊണ്ടൊന്നുമല്ല അവരെല്ലാം കുഞ്ഞിയെ ഇങ്ങനെ സഹായിക്കുന്നത്. സത്യത്തിൽ അവരിൽ പലരും കുഞ്ഞിയേക്കാൾ ദരിദ്രരാണ്. സ്വന്തമായി നല്ലൊരു ജോലിയോ വീടോ ഇല്ലാത്തതിനാൽ വിവാഹം പോലും കഴിക്കാൻ കഴിയാത്തവരും അവരുടെ കൂട്ടത്തിലുണ്ട്. എങ്കിലും കുഞ്ഞി മുഹമ്മദ് തങ്ങളെക്കാൾ കഷ്ടത്തിലാണെന്ന് അവർക്കുറപ്പാണ്.
കൊല്ലങ്ങൾ പത്തിരുപത് കഴിഞ്ഞു പോയി. കുഞ്ഞി മുഹമ്മദിൻ്റെ താടിയിലും മുടിയിലുമെല്ലാം വെള്ള നിരകൾ ആധിപത്യം ഉറപ്പിച്ചു. രണ്ടു പെൺമക്കളും പഠിച്ചു എൻജിനിയർമാരായി. രണ്ടു പേരെയും വിവാഹം കഴിച്ചതും എൻജിനീയർമാർ. തെറ്റില്ലാത്തൊരു വീടും സ്വന്തമായുണ്ട്. ഇനിയുള്ള കാലം നാട്ടിൽ കഴിഞ്ഞാലും വലിയ കുഴപ്പമൊന്നുമില്ല.
പക്ഷേ കുഞ്ഞി മുഹമ്മദിൻ്റെ ചിന്ത മറ്റൊന്നായിരുന്നു. താൻ ഇട്ടേച്ചു പോയാൽ ഈ നാട്ടുകാർക്ക്‌ മറ്റൊരു പാവപ്പെട്ടവനെ ആര് കൊണ്ടു വന്നു കൊടുക്കും?
                                                                   -0-

1 അഭിപ്രായം:

  1. ചിലര്‍ അങ്ങനെയാണ്.
    നമ്മുടെ രാഷ്ട്രീയ നേതാക്കളെപ്പോലെ....
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ