2016, ജൂൺ 17, വെള്ളിയാഴ്‌ച

മറുനാടനും പ്രവാസിയും...

ഒരിക്കൽ ലീവിന് നാട്ടിൽ പോയപ്പോൾ വീടിനടുത്തെ പല ചരക്ക് കടയിൽ ഒന്ന് കയറി. നല്ല തിരക്കുണ്ട്. പഴയ കാലം മനസ്സിൽ സൂക്ഷിക്കുന്നതിനാൽ പുതിയ കാലത്തെ മാറ്റങ്ങൾ പ്രവാസിക്ക് കൗതുകത്തോടെ കാണാൻ കഴിയുമല്ലോ.
പ്രധാന മാറ്റം അന്യ സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമാണ്. അവരിൽ പെട്ട ഒരാൾ എന്തോ ഒരു സാധനം വാങ്ങി. കടക്കാരൻ പന്ത്രണ്ട് രൂപ എന്ന് പറഞ്ഞപ്പോൾ അയാൾ 15 രൂപ എടുത്ത് നീട്ടി.
ഞാനുടനെ രണ്ടു പേരെയും തിരുത്താൻ ശ്രമിച്ചു. ഗൾഫിൽ ആയതിനാൽ അത്യാവശ്യം ഹിന്ദിയൊക്കെ അറിയാമെന്ന് കടക്കാരൻ സുഹൃത്തിനേയും മറുനാടൻ തൊഴിലാളിയേയും അറിയിക്കണമല്ലോ..
ഞാൻ കടക്കാരനോട് പറഞ്ഞു. "നമ്മൾ പന്ത്രണ്ട് എന്ന് പറഞ്ഞാൽ അവർ പന്ത്ര, അതായത് 15 എന്നാണ് മനസ്സിലാക്കുക."
പിന്നെ മറുനാടനോടും പറഞ്ഞു.
"പന്ത്ര നഹി ബായി, ബാരാ റുപയ് ഹെ.. കേരളാ മേം ബാരാ കോ പന്ത്രണ്ട് കഹ്തെ ഹെ."
മറുനാടൻ എന്നെയൊന്ന് തുറിച്ച് നോക്കിക്കൊണ്ട് ശുദ്ധ മലയാളത്തിൽ;
" അറിയാം. പന്ത്രണ്ടിനോട് മൂന്ന് കൂട്ടിയാൽ പതിനഞ്ചാവുമെന്നുമറിയാം".
കടക്കാരൻ സുഹൃത്ത് ബാക്കി മൂന്ന് രൂപ തിരിച്ചു കൊടുക്കുമ്പോൾ ചിരിയsക്കാൻ മുഖം പൊത്തുന്നുണ്ടായിരുന്നു.
                                                        -0-

1 അഭിപ്രായം: