2016, ജൂൺ 17, വെള്ളിയാഴ്‌ച

മറുനാടനും പ്രവാസിയും...

ഒരിക്കൽ ലീവിന് നാട്ടിൽ പോയപ്പോൾ വീടിനടുത്തെ പല ചരക്ക് കടയിൽ ഒന്ന് കയറി. നല്ല തിരക്കുണ്ട്. പഴയ കാലം മനസ്സിൽ സൂക്ഷിക്കുന്നതിനാൽ പുതിയ കാലത്തെ മാറ്റങ്ങൾ പ്രവാസിക്ക് കൗതുകത്തോടെ കാണാൻ കഴിയുമല്ലോ.
പ്രധാന മാറ്റം അന്യ സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമാണ്. അവരിൽ പെട്ട ഒരാൾ എന്തോ ഒരു സാധനം വാങ്ങി. കടക്കാരൻ പന്ത്രണ്ട് രൂപ എന്ന് പറഞ്ഞപ്പോൾ അയാൾ 15 രൂപ എടുത്ത് നീട്ടി.
ഞാനുടനെ രണ്ടു പേരെയും തിരുത്താൻ ശ്രമിച്ചു. ഗൾഫിൽ ആയതിനാൽ അത്യാവശ്യം ഹിന്ദിയൊക്കെ അറിയാമെന്ന് കടക്കാരൻ സുഹൃത്തിനേയും മറുനാടൻ തൊഴിലാളിയേയും അറിയിക്കണമല്ലോ..
ഞാൻ കടക്കാരനോട് പറഞ്ഞു. "നമ്മൾ പന്ത്രണ്ട് എന്ന് പറഞ്ഞാൽ അവർ പന്ത്ര, അതായത് 15 എന്നാണ് മനസ്സിലാക്കുക."
പിന്നെ മറുനാടനോടും പറഞ്ഞു.
"പന്ത്ര നഹി ബായി, ബാരാ റുപയ് ഹെ.. കേരളാ മേം ബാരാ കോ പന്ത്രണ്ട് കഹ്തെ ഹെ."
മറുനാടൻ എന്നെയൊന്ന് തുറിച്ച് നോക്കിക്കൊണ്ട് ശുദ്ധ മലയാളത്തിൽ;
" അറിയാം. പന്ത്രണ്ടിനോട് മൂന്ന് കൂട്ടിയാൽ പതിനഞ്ചാവുമെന്നുമറിയാം".
കടക്കാരൻ സുഹൃത്ത് ബാക്കി മൂന്ന് രൂപ തിരിച്ചു കൊടുക്കുമ്പോൾ ചിരിയsക്കാൻ മുഖം പൊത്തുന്നുണ്ടായിരുന്നു.
                                                        -0-

2016, ജൂൺ 7, ചൊവ്വാഴ്ച

സ്ഥലത്തെ പ്രധാന ദരിദ്രൻ

ഗൾഫിൽ എത്തിയപ്പോൾ ദരിദ്രരെ കണ്ടെത്താൻ ആളുകൾ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു ഗ്രാമ പ്രദേശത്താണ് കുഞ്ഞി മുഹമ്മദിന് ജോലി കിട്ടിയത്.
രൂപവും ഭാവവും കൊണ്ട് തന്നെ ലക്ഷണമൊത്തൊരു പാവപ്പെട്ടവനായിരുന്നു കുഞ്ഞി മുഹമ്മദ്. കിട്ടിയ ജോലിയോ സൂപ്പർ മാർക്കറ്റിൽ ക്ലീനിംഗ് തൊഴിലാളിയുടെതും. വലിയ ശമ്പളമൊന്നുമില്ല.
കുഞ്ഞിയുടെ നെരിയാണിക്ക് മുകളിൽ മടക്കി വെച്ച പാൻ്റും ഇസ്തിരി കാണാത്ത കുപ്പായവും ഹവായി ചെരുപ്പും വെള്ളത്തൊപ്പിയും എല്ലാം കൂടി കണ്ടാൽ ആർക്കും ദയ തോന്നിപ്പോവും.
കാണുന്നവർക്കെല്ലാം നല്ലൊരു പാവപ്പെട്ടവനെ കിട്ടിയ സന്തോഷമായിരുന്നു. അവരെല്ലാം പണമായോ ഭക്ഷണമായോ എന്തെങ്കിലും കൊടുത്തു കൊണ്ട് കുഞ്ഞി മുഹമ്മദിനെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
ആ പ്രദേശത്തെ അറിയപ്പെടുന്ന സൂപ്പർ മാർക്കറ്റായതിനാൽ കസ്റ്റമേർസിനെല്ലാം കുഞ്ഞി മുഹമ്മദിനെ പരിചിതമായിരുന്നു. അവരിൽ പലരും വണ്ടി കഴുകാനും മറ്റും കുഞ്ഞിയെ തന്നെ വിളിക്കും. അവരുടെ വീടുകളിലും മറ്റും എന്ത് പരിപാടി ഉണ്ടായാലും അന്നുണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്നും പലഹാരത്തിൽ നിന്നുമെല്ലാം കുറച്ച് കുഞ്ഞിക്ക് എത്തിച്ച്‌ കൊടുക്കും. ആരോടെങ്കിലും മറന്നു പോയാൽ മറ്റുള്ളവർ അവരെ കുഞ്ഞിയുടെ കാര്യം ഓർമ്മിപ്പിക്കുകയും ചെയ്യും.
അവിടുത്തുകാരെല്ലാം വലിയ ധനികരായത് കൊണ്ടൊന്നുമല്ല അവരെല്ലാം കുഞ്ഞിയെ ഇങ്ങനെ സഹായിക്കുന്നത്. സത്യത്തിൽ അവരിൽ പലരും കുഞ്ഞിയേക്കാൾ ദരിദ്രരാണ്. സ്വന്തമായി നല്ലൊരു ജോലിയോ വീടോ ഇല്ലാത്തതിനാൽ വിവാഹം പോലും കഴിക്കാൻ കഴിയാത്തവരും അവരുടെ കൂട്ടത്തിലുണ്ട്. എങ്കിലും കുഞ്ഞി മുഹമ്മദ് തങ്ങളെക്കാൾ കഷ്ടത്തിലാണെന്ന് അവർക്കുറപ്പാണ്.
കൊല്ലങ്ങൾ പത്തിരുപത് കഴിഞ്ഞു പോയി. കുഞ്ഞി മുഹമ്മദിൻ്റെ താടിയിലും മുടിയിലുമെല്ലാം വെള്ള നിരകൾ ആധിപത്യം ഉറപ്പിച്ചു. രണ്ടു പെൺമക്കളും പഠിച്ചു എൻജിനിയർമാരായി. രണ്ടു പേരെയും വിവാഹം കഴിച്ചതും എൻജിനീയർമാർ. തെറ്റില്ലാത്തൊരു വീടും സ്വന്തമായുണ്ട്. ഇനിയുള്ള കാലം നാട്ടിൽ കഴിഞ്ഞാലും വലിയ കുഴപ്പമൊന്നുമില്ല.
പക്ഷേ കുഞ്ഞി മുഹമ്മദിൻ്റെ ചിന്ത മറ്റൊന്നായിരുന്നു. താൻ ഇട്ടേച്ചു പോയാൽ ഈ നാട്ടുകാർക്ക്‌ മറ്റൊരു പാവപ്പെട്ടവനെ ആര് കൊണ്ടു വന്നു കൊടുക്കും?
                                                                   -0-

2016, ഏപ്രിൽ 3, ഞായറാഴ്‌ച

മൂന്ന് ഭ്രാന്തന്മാർ

സ്ഥലം മദീനയിലെ ഒരു തുർക്കി ബാർബർ ഷോപ്പ് . സമയം രാത്രി. ഞാനും ഒരു മിസിരിയും (ഈജിപ്ഷ്യൻ) മാത്രമേയുള്ളൂ ബാർബറുടെ അടുത്ത വിളിക്കായി കാത്തിരിക്കുന്നത്.
ഞങ്ങൾ ഇരുവരും പക്ഷേ തിരക്കിൽ തന്നെയാണ് അവരവരുടെ മൊബൈൽ ഫോണുകൾ കയ്യിലും കാതിൽ ഇയർ ഫോണും ഫിറ്റ് ചെയ്തു കൊണ്ടാണ് ഇരുത്തം. മിസിരി സുഹൃത്ത് ഫുട്ട്ബാൾ കളിയാണ്‌ കാണുന്നത്. എന്റെത് പ്രത്യേകം പറയണ്ടല്ലോ. ഇത് തന്നെ. ഞാൻ ഒരു തമാശ വായിച്ചു പൊട്ടിച്ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു. മിസിരി സുഹൃത്തിന്റെ ടീം പന്തുമായി ഗോൾ വലയത്തിൽ എത്തിയതും അയാളുടെ കോലവും മാറിത്തുടങ്ങി. പുള്ളി കൈ കൊണ്ടും കാലുകൊണ്ടും എല്ലാം എന്തൊക്കെയോ കാട്ടി കൂട്ടുന്നു... ഇടയ്ക്കിടെ സ്വയം തലക്കടിച്ചു കൊണ്ട് പലതും വിളിച്ചു പറയുന്നുന്മുണ്ട്. ബാർബർ സുഹൃത്തും ഫുട്ട്ബാൾ സ്നേഹിയാണ്. ആയാളും മുടി വെട്ടുന്നതിനിടയിലൂടെ കളിയെ കുറിച്ച് ചോദിക്കുന്നുണ്ടെങ്കിലും കസേരയിൽ ഇരിക്കുന്ന വ്യക്തിക്ക് അതത്ര ഇഷ്ടപ്പെടുന്നില്ല എന്ന് തോന്നുന്നു. അയാൾ ഒരു അഫ്ഗാനിയാണ് .
അപ്പോഴാണ് മനോരോഗിയായ ഒരാൾ കയറി വന്നത്. മുഷിഞ്ഞ വേഷം. മുടി വെട്ടലല്ല ലക്ഷ്യം. ഒരു സിഗരട്ട്. അതാണ് ആവശ്യം. കക്ഷിയെ എനിക്കറിയാം. പതിവായി കണാറുള്ളതാണ്. ഞാൻ വലി നിർത്തിയതിനാൽ എന്റെ കയ്യിൽ സിഗരറ്റില്ല. പക്ഷെ മിസിരിയുടെ കീശയിൽ ഉണ്ട്. എന്നാൽ മിസിരിയുണ്ടോ കേൾക്കുന്നു.
ഞങ്ങളുടെ മട്ടും കളിയും കണ്ട അയാൾ താടിക്ക് കയ്യും കൊടുത്തു കൊണ്ട് കുറച്ചു നേരം ഞങ്ങളെ തന്നെ നോക്കി അങ്ങനെ നിന്നു.
പിന്നെ ഒരു ചോദ്യം, ഞങ്ങൾ രണ്ടിനെയും എപ്പോൾ പുറത്ത് വിട്ടൂ എന്ന്. ആ ചോദ്യം കേട്ട തുർക്കി ബാർബറും ചിരിയോടു ചിരി. മിസിരി അപ്പോഴും തന്റെ പുറം കളിയിൽ തന്നെ. കസേരയിൽ കെട്ടി ഇട്ടിരിക്കുന്ന അഫഗാനിയുടെ ക്ഷമ നശിക്കുന്ന ഘട്ടമെത്തി.
പിന്നെ കണ്ടത് ഞങ്ങൾ മൂന്ന് പേരുടെയും ഒരുമിച്ചുള്ള പ്രകടനം ആയിരുന്നു. മാനസിക രോഗി നൃത്തം വയ്ക്കുന്നു. മിസിരി താളം പിടിക്കുന്നു. ഞാൻ ചിരിക്കുന്നു. ഒടുവിൽ തുർക്കിക്ക് തന്നെ ഇടപെടേണ്ടി വന്നു. മൂന്നു രോഗികളിൽ അവസാനം വന്ന രോഗിയെ തന്നെ രണ്ടു സിഗരറ്റും കീശയിൽ ഇട്ടു കൊടുത്തു കൊണ്ട് അയാൾ യാത്രയാക്കി.

2016, മാർച്ച് 19, ശനിയാഴ്‌ച

യമുനാ മാതാ കീ ജയ്‌ ...

ഏതാണ്ട് 500 വർഷങ്ങൾക്ക് ശേഷം മഹത് ഗുരു ശ്രീ ശ്രീ തിരുവടികളേക്കുറിച്ച് യമുനാ മൈദാനിയിൽ നടന്നേക്കാവുന്ന അനുസ്മരണ സമ്മേളനത്തിൽ നിന്ന്. 

'തിരുമേനിയുടെ ആദ്യ സംഗമം നടക്കുമ്പോൾ, യമുനാ ദേവിയും ഇതിലെ ഒഴുകുന്നുണ്ടായിരുന്നു . തിരുമേനിയുടെ യോഗ മഹാ സംഗമത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ നാനാ ദിക്കുകളിൽ നിന്നും ലക്ഷങ്ങൾ എത്തിയിരുന്നു. അധികാരി വർഗ്ഗം പല വഴിക്കും തിരുമേനിയെയും ഭക്തരെയും തടയാൻ ശ്രമിച്ചു. സർക്കാരിൽ ഒരു കൂട്ടർ കോടികണക്കിന് രൂപയുടെ പരിസ്ഥിതി നാശത്തിന്റെ കേസുമായി തടസ്സപ്പെടുത്താൻ വന്നു. രാഷ്ട്രപതി പരിപാടി ബഹിഷ്ക്കരിച്ചു. എന്നാൽ തിരുമേനിയുടെ അത്ഭുത സിദ്ധിയാൽ അതേ അതികാരി വർഗ്ഗം തന്നെ സൈന്യത്തെ അയച്ചു തിരുമേനിക്കും അനുയായികൾക്കും നദി കടന്നു നീങ്ങാനുള്ള പാലം പണിതു കൊടുത്തു. കാൽക്കൽ വീണു മാപ്പു പറഞ്ഞു.

പിന്നീടങ്ങോട്ട് എല്ലാ വർഷവും ഇന്നേ ദിവസം ആവുമ്പോഴേക്കും യമുനാമ്മയുടെ തീരം ഭക്ത ജനങ്ങളെ കൊണ്ട് നിറഞ്ഞു കൊണ്ടേയിരുന്നു. ഭക്തരുടെ എണ്ണം ലക്ഷങ്ങളിൽ നിന്ന് കോടികൾ ആയി ഉയർന്നപ്പോൾ യമുനാ മാതാ തന്നെ സ്വയം പിൻവാങ്ങി അതിവിശാലമായ ഈ മൈദാനം ഭക്തർക്കായി ഒരുക്കിത്തന്നു. ഉടനെ ഭക്തർ ഒന്നടക്കം ആർത്തു വിളിച്ചു'

യമുനാ മാതാ കീ ജയ്‌ ...

മതേതര ഇന്ത്യ ഇനിയും എത്ര അകലെ:

ഇന്ത്യയിൽ മുസ്ലീങ്ങൾ ആയിരുന്നു ഭൂരിപക്ഷം എങ്കിൽ ഇതൊരു വലിയ പാകിസ്ഥാൻ മാത്രമേ ആവുമായിരുന്നുള്ളൂ. അത്പോലെ ഭരണഘടന എഴുതി ഉണ്ടാക്കുന്ന സമയത്ത് ഇന്ത്യ മതേതരം ആവണമോ ഹിന്ദു രാഷ്ട്രം ആവണമോ എന്നൊരു ഹിത പരിശോധന നടത്തിയിരുന്നുവെങ്കിൽ ഹിന്ദു രാഷ്ട്രവും ആയി മാറിയേനെ. കാരണം ഇന്ത്യയിൽ ഹിന്ദുവിന്റെയോ മുസ്ലീമിന്റെയോ ഒന്നും മനസ്സ് അന്നും ഇന്നും മതേതരം ആയി മാറിയിട്ടില്ല. കൊണ്ഗ്രസ്സിനെ പലരും മൃദു ഹിന്ദുത്വ പാർട്ടി എന്ന് വിശേഷിപ്പിക്കാറുണ്ട്. സത്യത്തിൽ കോണ്ഗ്രസ് വസ്തുതകൾ മനസ്സിലാക്കി അത്തരം ഒരു നിലപാട് സ്വീകരിക്കുകയായിരുന്നു എന്ന് വേണം കരുതാൻ. ഇന്നും സംഘ പരിവാർ മാത്രമല്ല ജമാഅത്തെ ഇസ്ലാമി പോലുള്ള മുസ്ലീം സംഘടനകളും മതേതരത്വം എന്ന വാക്കിനെ അംഗീകരിക്കാൻ തയാറും അല്ല.
മതേതരത്വം എന്നത് ഏറ്റവും ആധുനികമായ ഒരു കാഴ്ച്ചപ്പാട് ആണ്. അതാവട്ടെ ജനാധിപത്യം പോലെ തന്നെ പാശ്ചാത്യരുടെ സംഭാവനയും. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ നെഹ്രു, അംബേദ്‌കർ തുടങ്ങിയവരുടെ ആശയം ബോധപൂർവ്വം നേരത്തെ നടപ്പാക്കപ്പെടുകയായിരുന്നു എന്ന് ചുരുക്കം. മതേതരം എന്നത് രേഖാപരമായി അംഗീകരിക്കാൻ 1976 ലെ 42 ആം ഭേദഗതി വരെ കാത്തിരിക്കേണ്ടിയും വന്നു എന്നതും ശ്രദ്ധേയമാണ്. ഇന്നും നമ്മൾ മതേതരം ആയി കഴിഞ്ഞിട്ടില്ല. പക്ഷെ ആയി തീരുക തന്നെ ചെയ്യും. സമയം എടുക്കുമെന്ന് മാത്രം.
കാരണം, ജനാധിപത്യം അതിന്റെ പൂർണ്ണ അർത്ഥത്തിൽ വ്യക്തമാക്കുന്നത് ഭൂരിപക്ഷ തീരുമാനം ന്യുനപക്ഷത്തിന്റെ മേൽ അടിച്ചേൽപ്പിക്കുക എന്നതല്ല, ന്യുനപക്ഷത്തിന്റെ താല്പര്യങ്ങൾ കൂടി അതിൽ സംരക്ഷിക്കുക എന്നത് കൂടിയാണ്. അത് കൊണ്ടാണ് ജനാധിപത്യ രാജ്യങ്ങൾ മിക്കതും മതേതരവും ആവാൻ ശ്രമിക്കുന്നത്. നമ്മുടെ അയൽ രാജ്യങ്ങൾ ആയ നേപ്പാളും ബംഗ്ലാദേശും എല്ലാം ആദ്യം മത രാഷ്ട്രം ആയിയിടത്ത് നിന്ന് പിന്നീട് മതേതരം ആയതാണ്.
ഇന്നത്തെ ഇന്ത്യയുടെ ആവശ്യം ജനങ്ങൾക്കിടയിൽ ശാസ്ത്രീയ വിദ്യാഭ്യാസവും അത് വഴിയുള്ള ജഞാനോദയവും ഉണ്ടാക്കി എടുക്കുക എന്നുള്ളതാണ്. ഭരണ ഘടന തന്നെ അത് ആവശ്യപ്പെടുന്നുമുണ്ട്. പക്ഷെ ഭരണകൂടം ചെയ്യുന്നത് ജനങ്ങളെ പരമാവധി അന്ധവിശ്വാസങ്ങളിൽ തളച്ചിടുകയും വിദ്യാഭ്യാസ മേഖലയെ പോലും അത്തരം അന്ധവിശ്വസങ്ങളുടെ പ്രചാരണത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ്. അതിനായവർ കോടികൾ മുടിക്കുന്നു. യാഗ ശാലകളും യോഗ കേന്ദ്രങ്ങളും പണിയുന്നു.

ധർമ്മം തൂക്കുകയറിൽ

അല്ലയോ മഹാ തരു നിൻ
ശാഖയിൽ തന്നെയോ 
സ്വാതന്ത്ര്യമൊരു വശം
മറു വശം ധർമ്മവും
ഒരുപോൽ തൂങ്ങിയാടിയിട്ടും
എന്തെയീ ശാന്തത?
എന്തെയീ മൂകത?
മർദ്ദകർ, ഭീകരർ 
പറിച്ചെറിയും
നിൻ കായ് കനികൾ
മുറിച്ചെടുക്കും
നിൻ താഴ് വേരുകൾ.
നീതി തൻ മൗനത്തിൽ
മൂക സാക്ഷിയായൊടുവിൽ
സ്വയമൊടുങ്ങീടുന്നോ
നീയും മഹാ ഭാരതേ....?

2016, മാർച്ച് 1, ചൊവ്വാഴ്ച

നേരെ മുന്നോട്ട്

നമുക്ക് പൊതുവെ ഒരു ശീലമുണ്ട്. ആരെയങ്കിലും വഴിയിൽ കണ്ടാൽ ആദ്യം ചോദിക്കുക എങ്ങോട്ടാ പോവുന്നത്, അല്ലെങ്കിൽ എവിടെ നിന്ന് വരുന്നു എന്നൊക്കെയായിരിക്കും. സത്യത്തിൽ അന്യന്റെ സ്വകാര്യതയിലേക്കുള്ള എത്തിനോട്ടം ആണിത്. ഒരിക്കൽ എന്റെ ഒരു സ്കൂൾ മാഷെ യാത്രാ വഴിയിൽ കണ്ടപ്പോൾ ഞാനും പെട്ടെന്ന് ചോദിച്ചു പോയി.
'മാഷെന്താ ഈ വഴിക്കൊക്കെ'...
ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച്‌ കൊണ്ട് അദ്ദേഹം കടന്നു പോയി.
പിറ്റേന്ന് ക്ലാസിൽ വന്നപ്പോൾ ഈ സംഭവം പരാമർശിക്കാതെ മാഷ്‌ വിഷയം പറഞ്ഞു.

'വഴിയാത്രയിൽ നിങ്ങൾ ഒരു പരിചയക്കാരനെ  കണ്ടാൽ അവർ എങ്ങോട്ട് പോവുന്നു, എവിടെ നിന്ന് വരുന്നു എന്നൊന്നും ചോദിക്കരുത്. പിന്നെയോ ഒന്ന് പുഞ്ചിരിക്കുക, ഒരു ഹായ് പറയുക അത്രയും മതി'.
ഇതേ നിലപടുകാരൻ ആയ മറ്റൊരു വ്യക്തിയും എന്റെ നാട്ടിൽ ഉണ്ടായിരുന്നു. പേര് അതിർമാൻക്ക. അദ്ദേഹത്തോട് ആരെങ്കിലും എങ്ങോട്ട് പോവുന്നു എന്ന് ചോദിച്ചാൽ ഉടൻ മറുപടി തരും;
'നേരെ മുന്നോട്ട്'.